Samskriti

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

പണ്ട് പണ്ട് ഭാരതത്തില്‍... കുട്ടികള്‍ക്കായി കഥാരൂപത്തില്‍ അവതരിപ്പിക്കുന്ന വിജ്ഞാന പരമ്പര

Published by
എം.കെ. അജിത്

ജ്ജയിനിയിലെ ക്ഷിപ്ര നദിക്കരയില്‍ നിന്നു ലഭിച്ച പൗരാണിക അറിവുകളുമായി കുട്ടിപ്പട വീണ്ടും ബസ്സിലേക്ക് കയറി. ബസ് പതുക്കെ മധ്യപ്രദേശിന്റെ അതിര്‍ത്തികള്‍ താണ്ടി മഹാരാഷ്‌ട്രയുടെ മണ്ണിലേക്ക് പ്രവേശിക്കുകയായിരുന്നു.
ജനലിലൂടെ ദൂരേക്ക് നോക്കിയിരുന്ന അപ്പു കാര്യമായ ആലോചനയിലാണ്. സീറ്റില്‍ നിന്ന് മുന്നോട്ടാഞ്ഞ് അവന്‍ മാധവന്‍ മാഷിന്റെ തോളില്‍ തട്ടി.

‘മാഷേ, നമ്മള്‍ ഉജ്ജയിനിയില്‍ വെച്ച് വലിയൊരു ശാസ്ത്രജ്ഞന്റെ പേര് പറഞ്ഞിരുന്നല്ലോ… എന്തായിരുന്നു അത്? ആ… വരാഹമിഹിരന്‍! അദ്ദേഹം വലിയ വലിയ കാര്യങ്ങളൊക്കെ കണ്ടുപിടിച്ചെന്ന് മാഷ് പറഞ്ഞല്ലോ. പക്ഷേ നമ്മള്‍ മുമ്പു പറഞ്ഞ ശാസ്ത്രജ്ഞന്മാരെപ്പോലെ ഇദ്ദേഹവും ഇതൊക്കെ എഴുതി വെച്ചിട്ടുണ്ടോ?’ അപ്പു സംശയത്തോടെ ചോദിച്ചു. അപ്പുവിന്റെ ചോദ്യം കേട്ടതും മീര ടീച്ചര്‍ ബാഗില്‍ നിന്ന് ഒരു ചെറിയ പുസ്തകം പുറത്തെടുത്തു.

‘ഉണ്ടല്ലോ അപ്പു! വരാഹമിഹിരന്‍ തന്റെ കണ്ടെത്തലുകളെല്ലാം വരുംതലമുറയ്‌ക്കായി കൃത്യമായി എഴുതിവെച്ചിട്ടുണ്ട്. പൗരാണിക ഭാരതത്തിലെ വിജ്ഞാനത്തിന്റെ തെളിവുകളാണ് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍. അതില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പുസ്തകങ്ങളാണ് പഞ്ചസിദ്ധാന്തികയും ബൃഹത് സംഹിതയും,’ ടീച്ചര്‍ പറഞ്ഞു.

‘പഞ്ചസിദ്ധാന്തിക’ എന്ന പേര് കേട്ടപ്പോള്‍ ചിന്തുവിന് കൗതുകമായി. അവള്‍ ജനലിലൂടെ ആകാശത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു: ‘ടീച്ചറേ, എന്താണ് ഈ പഞ്ചസിദ്ധാന്തിക? അതില്‍ ആകാശത്തെക്കുറിച്ചാണോ പറയുന്നത്?’

‘അതേ ചിന്തു. പഞ്ച എന്നാല്‍ അഞ്ച് എന്നാണല്ലോ അര്‍ത്ഥം. വരാഹമിഹിരന്റെ കാലത്തിന് മുന്‍പ് ഭാരതത്തില്‍ നിലവിലിരുന്ന അഞ്ച് പ്രധാന ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളെ അതായത് സൂര്യ, വസിഷ്ഠ, പൗലീശ, രോമക, പിതാമഹ എന്നിവയെ ഒന്നിച്ച് ചേര്‍ത്ത് അദ്ദേഹം ലളിതമായി വിശദീകരിച്ച പുസ്തകമാണത്. ഗ്രഹങ്ങളുടെ ചലനങ്ങള്‍ എങ്ങനെ കണക്കാക്കാം, സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും എപ്പോള്‍ സംഭവിക്കും എന്നെല്ലാം മിനിറ്റുകളുടെ പോലും വ്യത്യാസമില്ലാതെ എങ്ങനെ മുന്‍കൂട്ടി പറയാം എന്നൊക്കെ കൃത്യമായ ഗണിതശാസ്ത്ര സമവാക്യങ്ങളിലൂടെ അദ്ദേഹം അതില്‍ തെളിയിച്ചിട്ടുണ്ട്.’ മാഷ് പറഞ്ഞു നിര്‍ത്തി.

‘മാഷേ, അപ്പോള്‍ ആ രണ്ടാമത് പറഞ്ഞ പുസ്തകം… ‘ബൃഹത് സംഹിത,’ അത് എന്തിനെക്കുറിച്ചാണ്?’ മീനാക്ഷിക്ക് അറിയേണ്ടത് അതായിരുന്നു.

‘അതൊരു ഒന്നാന്തരം പ്രകൃതിശാസ്ത്ര വിജ്ഞാനകോശമാണ് മീനാക്ഷി!’ മീര ടീച്ചര്‍ വിശദീകരിച്ചു. ‘ജ്യോതിശാസ്ത്രം മാത്രമല്ല, ഭൂമിശാസ്ത്രം, കാലാവസ്ഥ, പരിസ്ഥിതി, വാസ്തുവിദ്യ, ഉദ്യാനകല അങ്ങനെ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സകല കാര്യങ്ങളും വരാഹമിഹിരന്‍ അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഴ എപ്പോള്‍ പെയ്യും എന്ന് പ്രവചിക്കാനുള്ള വിദ്യകള്‍, മേഘങ്ങളുടെ ആകൃതി നോക്കി കാലാവസ്ഥ തിരിച്ചറിയുന്ന രീതി എന്നിവയൊക്കെ അദ്ദേഹം അതില്‍ എഴുതിയിട്ടുണ്ട്.’

‘മഴ പെയ്യുന്നത് മുന്‍കൂട്ടി പറയാന്‍ ഈ പുസ്തകം നോക്കിയാല്‍ മതിയായിരുന്നോ മാഷേ?’ അപ്പു അത്ഭുതത്തോടെ ചോദിച്ചു.

‘തീര്‍ച്ചയായും അപ്പു! അതിലും വലിയൊരു അത്ഭുതം പറയട്ടെ… ഭൂമിക്കടിയില്‍ ഒളിഞ്ഞിരിക്കുന്ന ജലസ്രോതസ്സുകള്‍ എവിടെയാണെന്ന് കണ്ടുപിടിക്കാനുള്ള വിദ്യയും ബൃഹത് സംഹിതയിലുണ്ട്. മണ്ണിലെ ഈര്‍പ്പം, അവിടെ വളരുന്ന പ്രത്യേക തരം സസ്യങ്ങള്‍, ചിതല്‍പ്പുറ്റുകള്‍ക്ക് അടുത്തുള്ള മരങ്ങള്‍ എന്നിവ നിരീക്ഷിച്ച് എത്ര അടി താഴെ നല്ല കുടിവെള്ളം കിട്ടുമെന്ന് അദ്ദേഹം അതില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഇന്നത്തെ ‘ഹൈഡ്രോളജി’ ശാസ്ത്രത്തിന്റെ ആദ്യരൂപമാണത്!”മാഷേ, ഐസക് ന്യൂട്ടന്‍ ആപ്പിള്‍ താഴേക്ക് വീഴുന്നത് നോക്കി ഗുരുത്വാകര്‍ഷണം കണ്ടുപിടിക്കുന്നതിന് മുന്‍പ് തന്നെ വരാഹമിഹിരന്‍ അതിനെക്കുറിച്ച് പറഞ്ഞിരുന്നു എന്നല്ലെ നേരത്തെ പറഞ്ഞത്?’ ചിന്തു തന്റെ അടുത്ത സംശയം ചോദിച്ചു.

‘അതേ ചിന്തു. ഭൂമിക്ക് എല്ലാ വസ്തുക്കളെയും അതിന്റെ കേന്ദ്രത്തിലേക്ക് ആകര്‍ഷിക്കാനുള്ള ഒരു ശക്തിയുണ്ട് എന്ന് വരാഹമിഹിരന്‍ മനസ്സിലാക്കിയിരുന്നു. പ്രപഞ്ചത്തിലെ ഗ്രഹങ്ങളെല്ലാം പരസ്പരം വീണുപോകാതെ നിലനില്‍ക്കുന്നത് ഈ ആകര്‍ഷണശക്തി കൊണ്ടാണെന്ന് സ്വന്തം ഗ്രന്ഥങ്ങളില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.’ മാഷ് പറഞ്ഞു നിര്‍ത്തി.

ബസ്സിലിരുന്ന് വരാഹമിഹിരന്റെ പുസ്തകവിശേഷങ്ങള്‍ കേട്ടപ്പോള്‍ കുട്ടികളുടെ മനസ്സില്‍ നമ്മുടെ പൂര്‍വ്വികരോടുള്ള ബഹുമാനം ഒന്നുകൂടി ഉയര്‍ന്നു.

‘നമ്മുടെ നാട് എല്ലാ കാര്യങ്ങളും കൃത്യമായി പുസ്തകങ്ങളില്‍ എഴുതി സൂക്ഷിച്ച ശാസ്ത്രജ്ഞന്മാരുടെ നാടായിരുന്നല്ലേ മാഷേ,’ അപ്പു അഭിമാനത്തോടെ പറഞ്ഞു. ബസ് മഹാരാഷ്‌ട്രയിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരുന്നു. പച്ചപ്പണിഞ്ഞ സഹ്യാദ്രി മലനിരകള്‍ ദൂരെ ദൃശ്യമായിത്തുടങ്ങി.

മാധവന്‍ മാഷ് കുട്ടികളെ നോക്കി പറഞ്ഞു: ‘കുട്ടികളേ, വരാഹമിഹിരന്റെ പുസ്തകത്താളുകളിലെ വിസ്മയം നാം
അറിഞ്ഞു കഴിഞ്ഞു. ഇനി നമ്മള്‍ ഈ കാണുന്ന മലനിരകള്‍ക്കുള്ളില്‍ ഒളിച്ചിരിക്കുന്ന പൗരാണിക ഭാരതത്തിന്റെ മറ്റൊരു എഞ്ചിനീയറിങ് അത്ഭുതം നേരിട്ട് കാണാന്‍ പോവുകയാണ്… അജന്ത-എല്ലോറ ഗുഹകളിലേക്ക്!’

ബസ്സിന്റെ ഹോണ്‍ മലനിരകളില്‍ പ്രതിധ്വനിച്ചു. കുട്ടിപ്പട വലിയ ആകാംക്ഷയോടെ ഗുഹകളുടെ വിസ്മയ ലോകം കണ്‍തുറക്കാന്‍ കാത്തിരുന്നു.