
തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)
ന്യൂദല്‍ഹി: രാഷ്‌ട്രപതി ദ്രൗപദി മുർമുവില്‍ നിന്നും പത്മശ്രീ പുരസ്കാരം സ്വീകരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വണങ്ങാത്തതിന് നടൻ ഡോ.അനില്‍ കുമാർ രസ്തോഗിയ്‌ക്ക് കയ്യടിച്ച് സമൂഹമാധ്യമത്തില്‍ ഒരു മോദി വിരുദ്ധ തരംഗം സൃഷ്ടിക്കാന്‍ ശ്രമിച്ച് തൃണമൂലിന്റെ സാകേത് ഗോഖലെ. പിന്നാലെ ആയിരക്കണക്കിന് മോദി വിരുദ്ധര്‍ മോദിയെ പരിഹസിച്ചും വിമര്‍ശിച്ചും രംഗത്തെത്തി. എന്നാല്‍ ഈ മോദി വിരുദ്ധരുടെ സന്തോഷം അധികം നീണ്ടുനിന്നില്ല. അധികം വൈകാതെ മോദിയെ പുകഴ്ത്തി നടൻ ഡോ.അനില്‍ കുമാർ രസ്തോഗി രംഗത്തെത്തിയതോടെ വിമര്‍ശകരുടെ വായടഞ്ഞു.
നടന്‍ മമ്മൂട്ടിയ്‌ക്ക് പത്മഭൂഷണ്‍ പുരസ്കാരം നല്‍കിയ ദിവസം തന്നെയായിരുന്നു രസ്തോഗിയ്‌ക്കും പുരസ്കാരം നല്‍കിയത്. പുരസ്കാരം വാങ്ങാനായി വേദിയിലേക്ക് നടന്നുപോയ ഡോ. രസ്തോഗി പ്രധാനമന്ത്രിയെ കൈകൂപ്പി അഭിവാദ്യം ചെയ്യുന്നത് വീഡിയോയില്‍ കാണാമായിരുന്നു. ഈ സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് കൈ കൊടുക്കാൻ ശ്രമിച്ചെങ്കിലും രസ്തോഗി അത് ശ്രദ്ധിക്കാതെ മുന്നോട്ട് പോവുകയായിരുന്നു. മോദിയുടെ “ഇവന്‍റ് മാനേജ്‌മെന്റ് പരാജയം” എന്നായിരുന്ന രസ്തോഗി മോദിയ്‌ക്ക് കൈകൊടുക്കാതിരുന്ന സംഭവത്തെ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) വക്താവ് സാകേത് ഗോഖലെ വിശേഷിപ്പിച്ചത്.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ, തൃണമൂലിന്റെ സാകേത് ഗോഖലെയ്‌ക്കും മറ്റുള്ളവര്‍ക്കും 80-കാരനായ പത്മശ്രീ ജേതാവ് ശക്തമായ മറുപടി നല്‍കി. പ്രധാനമന്ത്രിയോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നായിരുന്നു രസ്തോഗി പറഞ്ഞത്. “എന്നെ പരിഹസിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, എനിക്ക് 80 വയസ്സിലധികം പ്രായമുണ്ട്. എന്റെ പ്രായം കാരണം സംഭവിച്ച ഒരു ശ്രദ്ധക്കുറവ് മാത്രമായിരുന്നു അത്. നമ്മുടെ പ്രധാനമന്ത്രിയോട് എനിക്ക് വലിയ ബഹുമാനമുണ്ട്. രാജ്യം ഭരിക്കാൻ നിലവില്‍ നമുക്കുള്ള ഏറ്റവും മികച്ച ചോയ്‌സ് അദ്ദേഹം തന്നെയാണെന്ന് ഞാൻ കരുതുന്നു!”- ഇതായിരുന്നു ഡോ.അനില്‍ കുമാർ രസ്തോഗിയുടെ വാക്കുകള്‍.
നാടകം, സിനിമ, റേഡിയോ, ടെലിവിഷൻ എന്നീ മേഖലകളിലെ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് അനില്‍ കുമാർ രസ്തോഗിക്ക് പത്മശ്രീ നല്‍കിയത്. നൂറോളം നാടകങ്ങളിലായി ആയിരത്തോളം വേദികളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൂടാതെ 75-ലധികം സിനിമകളിലും 500-ലധികം ടിവി എപ്പിസോഡുകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു.