മയാമി: കാലം മാറാം, നായകര്‍ മാറാം; പക്ഷേ ചില പേരുകള്‍ വീണ്ടും കേള്‍ക്കുമ്പോള്‍ ഒരു രാജ്യത്തിന്റെ ഹൃദയം ഇന്നും അതേ താളത്തില്‍ മിടിക്കും. നെയ്‌മര്‍ അത്തരമൊരു പേരാണ്. മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ ബ്രസീല്‍ 3-0ന് സ്‌കോട്ലന്‍ഡിനെ കീഴടക്കിക്കൊണ്ടിരിക്കുമ്പോള്‍, 76-ാം മിനിറ്റില്‍ ടച്ച്ലൈനരികില്‍ ഒരാള്‍ വാമപ്പ് അവസാനിപ്പിച്ചു. ആരാധകരുടെ കണ്ണുകള്‍ പന്തില്‍ നിന്ന് മാറി ആ മുഖത്തേക്ക് പതിഞ്ഞു. കാരണം അത് ഒരു സാധാരണ സബ്സ്റ്റിറ്റിയൂഷനല്ലായിരുന്നു. അത് ഒരു മടങ്ങിവരവായിരുന്നു. ഒരു കാലഘട്ടത്തിന്റെ ഓര്‍മയായിരുന്നു. ഒരു രാജ്യത്തിന്റെ സ്വപ്‌നം വീണ്ടും പച്ചപുല്ലില്‍ ചുവടുവെക്കുന്ന നിമിഷമായിരുന്നു.
നെയ്‌മര്‍ ഇറങ്ങിയപ്പോള്‍ സ്റ്റേഡിയം മുഴുവന്‍ എഴുന്നേറ്റുനിന്നു. അദ്ദേഹത്തിന്റെ ഓരോ സ്പര്‍ശനത്തിനും കൈയടികള്‍ മുഴങ്ങി. 981 ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ബ്രസീലിനായി വീണ്ടും കളത്തിലിറങ്ങിയത്. 2023 ഒക്ടോബറില്‍ ഉറുഗ്വെയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കാല്‍മുട്ടില്‍ സംഭവിച്ച ഗുരുതര പരിക്കിനുശേഷം ദേശീയ ടീമിനായുള്ള ആദ്യ മത്സരമായിരുന്നു ഇത്. എന്നാല്‍ ഈ തിരിച്ചുവരവിന്റെ ഏറ്റവും മനോഹരമായ കണക്ക് അക്കങ്ങളിലല്ല. മത്സരശേഷം കണ്ണീരിലായിരുന്നു. ഡ്രസ്സിങ് റൂമില്‍ തനിച്ചിരുന്ന് കരഞ്ഞുവെന്ന് നെയ്‌മര്‍ തന്നെ പറഞ്ഞു. മൂന്ന് വര്‍ഷത്തോളം നീണ്ട പോരാട്ടത്തിനൊടുവില്‍ വീണ്ടും ബ്രസീലിന്റെ ജേഴ്‌സി അണിയാന്‍ കഴിഞ്ഞതിന്റെ ആശ്വാസമായിരുന്നു ആ കണ്ണീര്‍. ഒരിക്കല്‍ ബ്രസീലിന്റെ എല്ലാ പ്രതീക്ഷകളും ചുമലിലേറ്റിയിരുന്ന രാജകുമാരന്‍, ആരാധകരുടെ സുല്‍ത്താന്‍, ഇന്ന് സിംഹാസനത്തിലേക്ക് തിരികെ വന്നില്ല,
പക്ഷേ തന്റെ രാജ്യം ഇപ്പോഴും തനിക്കായി ഒരു ഇടം സൂക്ഷിച്ചിട്ടുണ്ടെന്ന് ഓര്‍മിപ്പിക്കാനാണ് വന്നത്.
ഇന്ന് ബ്രസീലിന്റെ വിജയ നായകന്‍ വിനിഷ്യസ് ജൂനിയര്‍ ആകാം, ഗോളുകള്‍ അദ്ദേഹത്തിന്റേതാകാം, ഒരു പക്ഷേ, ഭാവിയും അദ്ദേഹത്തിന്റേതാകാം. എന്നാല്‍ 76-ാം മിനിറ്റില്‍ നെയ്‌മര്‍ കളത്തിലിറങ്ങിയപ്പോള്‍, ബ്രസീല്‍ ആരാധകര്‍ ആഘോഷിച്ചത് ഒരു കളിക്കാരന്റെ വരവല്ല; പരിക്കുകളെ തോല്‍പ്പിച്ച ഒരു സ്വപ്‌നത്തിന്റെ തിരിച്ചുവരവായിരുന്നു.















