കൊച്ചി: ഹിന്ദു ദൈവങ്ങളുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധുവാക്കിയ ഹൈക്കോടതി വിധിയെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ ഉയരുന്നു.
2006-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ 11 എം.എല്‍.എമാര്‍ ‘അല്ലാഹുവിന്റെ’ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിനെ ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയും ശരിവെച്ചിരുന്നുവെന്ന സംഭവം പലരും സമൂഹമാധ്യമങ്ങളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ ഹിന്ദു ദൈവങ്ങളുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിന്റെ പേരില്‍ തിരുവനന്തപുരം കോര്‍പറേഷനിലെ 20 ബിജെപി കൗണ്‍സിലര്‍മാരെ അയോഗ്യരാക്കിയ ഹൈക്കോടതി വിധിയ്‌ക്കെതിരെ അപ്പീല്‍ പോകാന്‍ ചില ഹിന്ദു സംഘടനകള്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. പത്മനാഭസ്വാമി, ആറ്റുകാലമ്മ, ധര്‍മ്മശാസ്ത, ഉദിയന്നൂര്‍ ദേവി, ഗുരുദേവന്‍ എന്നീ നാമങ്ങളില്‍ സത്യപ്രതിജ്ഞ ചെയ്ത 20 ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞയാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയത്.
2006ലെ മധു പരുമല വേഴ്സസ് സ്പീക്കര്‍ ഓഫ് കേരള എന്ന കേസ് വിശകലനം ചെയ്യുമ്പോള്‍
2006-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ 11 എം.എല്‍.എമാര്‍ ‘അല്ലാഹുവിന്റെ’ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് അന്ന് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. കേരളത്തിലെ അറിയപ്പെടുന്ന ഒരു രാഷ്‌ട്രീയ നേതാവും മുൻ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗവുമാണ് മധു പരുമലയാണ് അന്ന് ഹൈക്കോടതിയെ സമീപിച്ചത്. അള്ളാഹുവിന്റെ പേരിലുള്ല സത്യപ്രതിജ്ഞ അനുവദിച്ചതിന് കേരള നിയമസഭാ സ്പീക്കര്‍ക്കെതിരെയാണ് മധു പരുമല കേസ് ഫയല്‍ ചെയ്തത്. ദൈവനാമത്തില്‍ അഥവാ സഗൗരവം സത്യപ്രതിജ്ഞ ചെയ്യണം എന്ന ചട്ടമുള്ളപ്പോള്‍ ഒരു പ്രത്യേക ദൈവമാണ് അള്ളാഹുവിന്റെ പേരില്‍ നടത്തിയ സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമാണെന്നാണ് അന്ന് മധു പരുമല വാദിച്ചത്. ദൈവത്തിന്റെ നാമത്തിലോ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഗൗരവമേറിയ സത്യപ്രതിജ്ഞയിലൂടെയോ സത്യപ്രതിജ്ഞ ചെയ്തിരിക്കണമെന്ന് മധുപരുമലയ്‌ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സജിത് കുമാര്‍ അന്ന് വാദിച്ചു. ഫോമിൽ ഉപയോഗിച്ചിരിക്കുന്ന “ദൈവം” എന്ന പ്രയോഗം അല്ലാഹുവിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും മറിച്ച് അതിന്റെ എല്ലാ പ്രകടനങ്ങളിലും ദൈവത്തെ സ്വീകരിക്കുന്നുവെന്നും അഭിഭാഷകൻ വാദിച്ചു. തിരഞ്ഞെടുക്കപ്പെട്ട അംഗം വിവിധ മതവിഭാഗങ്ങളിൽപ്പെട്ട വിശ്വാസികൾ അടങ്ങുന്ന മണ്ഡലത്തിലെ ഓരോ വോട്ടർമാരുടെയും പ്രതിനിധിയാണെന്നും തിരഞ്ഞെടുക്കപ്പെട്ട അംഗം മണ്ഡലത്തിലെ എല്ലാ അംഗങ്ങളുടെയും താൽപ്പര്യങ്ങളെ പ്രതിനിധീകരിച്ച് സത്യപ്രതിജ്ഞ ചെയ്യണമെന്നും അഡ്വ. സജിത്കുമാര്‍ അന്ന് വാദിച്ചു.
അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞയെ അനുകൂലിച്ച് അഭിഭാഷകരായ മുരളി പുരുഷോത്തമനും നടത്തിയ വാദങ്ങള്‍
എന്നാല്‍ “ദൈവം” എന്ന പ്രയോഗം സത്യപ്രതിജ്ഞ ചെയ്യുന്ന വ്യക്തി വിശ്വസിക്കുന്ന ദൈവത്തെയാണ് സൂചിപ്പിക്കുന്നതെന്നാണ് സ്പീക്കര്‍ക്ക് വേണ്ടി ഹാജരായ സീനിയർ ഗവൺമെന്റ് പ്ലീഡർ ശ്രീ റോയ് ചാക്കോയും തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിനിധീകരിക്കുന്ന ശ്രീ മുരളി പുരുഷോത്തമനും വാദിച്ചത്. ആയതിനാല്‍ 11 മുസ്ലിം ലീഗ് പ്രതിനിധികളായ പ്രതികൾ വ്യവസ്ഥകൾ ഗണ്യമായി പാലിച്ചിട്ടുണ്ടെന്നും ശിക്ഷാനടപടികൾ വരുത്തുന്ന ആർട്ടിക്കിൾ 193 ന്റെ ലംഘനമില്ലെന്നും ഇവര്‍ വാദിച്ചു. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ വ്യക്തമാക്കിയിട്ടുള്ള 15 ഭാഷകളിൽ ഏതെങ്കിലുമൊന്നിൽ അംഗങ്ങൾക്ക് സത്യപ്രതിജ്ഞയോ സ്ഥിരീകരണമോ നടത്താം. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥി ഇംഗ്ലീഷിൽ നിർദ്ദേശിച്ചിരിക്കുന്ന ഫോമിൽ സത്യപ്രതിജ്ഞ ചെയ്യണമെന്ന് നിർബന്ധമില്ല, പക്ഷേ അദ്ദേഹത്തിന് അത് അവരുടെ മാതൃഭാഷയിൽ ചെയ്യാൻ കഴിയും. “ദൈവം” എന്ന വാക്ക് ഒരു ഇംഗ്ലീഷ് പദമാണ്. ടി. രാമലിംഗം പിള്ളയുടെ ഇംഗ്ലീഷ് മലയാളം നിഘണ്ടു, ഒരു നാമപദമായ പദത്തെ “പരമോന്നത വ്യക്തി, ശാശ്വതമായ അനന്തമായ ആത്മാവ്, സ്രഷ്ടാവ്; ആരാധനയ്‌ക്ക് യോഗ്യൻ; അല്ലാഹു ഒരു മലയാള പദമല്ല, ഒരു അറബി പദമാണ്” എന്ന് നിർവചിക്കുന്നു. മുസ്ലീം സമൂഹം അവരുടെ മാതൃഭാഷ ഉപയോഗിക്കുമ്പോൾ “ദൈവം” എന്നതിന് “അല്ലാഹു” എന്ന പദം ഉപയോഗിക്കുന്നു, “ലാ ഇലാഹ ഇലിയ അള്ളാഹു മുഹമ്മദു റസൂൽ അള്ളാഹു: ദൈവമല്ലാതെ മറ്റൊരു ദൈവമില്ല; മുഹമ്മദ് ദൈവത്തിന്റെ ദൂതനാണ്” എന്ന് ഷഹാദ പ്രഖ്യാപിക്കുന്നു, ഇത് അടിസ്ഥാന ഇസ്ലാമിക വിശ്വാസത്തിന്റെ സത്തയെ പ്രതിനിധീകരിക്കുന്നു. അബ്രഹാമിക് പ്രദേശങ്ങളിൽ “ദൈവം” എന്നതിന്റെ അറബി പദമാണ് അല്ലാഹു, ഇസ്ലാമിൽ ദൈവത്തിനുള്ള പ്രധാന പദമാണിത്. ഖുർആനിൽ, അത് ഏക ദൈവത്തെ സൂചിപ്പിക്കുന്നു.- ഇങ്ങിനെ പോകുന്നു അള്ളാഹുവിന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത മുസ്ലിംലീഗ് എംഎല്‍എമാര്‍ക്ക് അനുകൂലമായ വാദങ്ങള്‍.
അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞയെ അനുകൂലിച്ചുള്ള 2006ലെ ++ഹൈക്കോടതി വിധി
ഈ കേസില്‍ 2006 ജൂലൈ 21നാണ് ഹൈക്കോടതി വിധി വന്നത്. ഒരു തിരഞ്ഞെടുക്കപ്പെട്ട അംഗം സത്യപ്രതിജ്ഞ ചെയ്യേണ്ടത് താന്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ നാമത്തിലാണ് എന്നായിരുന്നു ഈ വിധി. ഭരണഘടനയുടെ മൂന്നാം ഷെഡ്യൂളിലെ ‘I do swear in the name of God’ എന്ന വാചകത്തിലെ ‘God’ എന്ന പദത്തില്‍ ‘അല്ലാഹ്’ ഉള്‍പ്പെടുന്നു. അതായത് അബ്രഹാമിക് മതത്തിലെ വിശ്വാസമനുസരിച്ച് ദൈവത്തിന്റെ പേര് തന്നെയാണ് അള്ളാഹു എന്നാണ് ഹൈക്കോടതി അന്ന് വിശദീകരിച്ചത്. അതുകൊണ്ട് തന്നെ അല്ലാഹുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത് നിയമ വിരുദ്ധമോ ഭരണഘടനാ വിരുദ്ധമോ അല്ല എന്ന് ജൂലൈ 21ന് പുറത്തുവന്ന കോടതി വിധി വിലയിരുത്തി ആ ഹര്‍ജി തള്ളുകയുണ്ടായി. ഈ വിധി സുപ്രീം കോടതിയും ശരിവെച്ചിരുന്നു.
2006-ല്‍ കോടതി ശരിവെച്ച കാര്യം ഇപ്പോള്‍ തിരുവനന്തപുരം കോര്‍പറേഷനിലെ ബി.ജെ.പി കൗണ്‍സിലര്‍മാരുടെ കാര്യത്തില്‍ തെറ്റാകുന്നത് എങ്ങനെയാണെന്നാണ് ഉയരുന്ന പ്രധാന ചോദ്യം. അതേ സമയം, മറ്റു ചില നിയമവിദഗ്ധര്‍ ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞയെ വിലക്കിയ ഹൈക്കോടതി ഉത്തരവിനെ അനുകൂലിക്കുന്നവരും ഉണ്ട്. അവര്‍ ചൂണ്ടിക്കാട്ടുന്നത് മറ്റൊരു ഉദാഹരണമാണ്. മുൻപ് 2001-ൽ എംഎൽഎ ആയിരുന്ന ഉമേഷ് ചള്ളിയിൽ ‘ഗുരുദേവന്റെ’ പേരിൽ സത്യപ്രതിജ്ഞ ചെയ്തത് കേരള ഹൈക്കോടതി 2003ല്‍ അസാധുവാക്കിയിരുന്നു. അന്ന് സുപ്രീംകോടതി ഈ വിധി ശരിവെക്കുകയും അദ്ദേഹത്തിന് പിഴ ചുമത്തുകയും ചെയ്തിരുന്നു.
കേരള മുനിസിപ്പാലിറ്റി, പഞ്ചായത്തീരാജ് നിയമങ്ങളുടെ മൂന്നാം ഷെഡ്യൂളിൽ സത്യവാചകത്തിന്റെ ഫോർമാറ്റ് കൃത്യമായി നിഷ്കർഷിച്ചിട്ടുണ്ട്. ഇതിൽ നിർദ്ദേശിച്ചിരിക്കുന്ന വാക്കുകൾക്ക് പകരം മറ്റ് പേരുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. ദൈവനാമത്തില്‍ അതല്ലെങ്കില്‍ സഗൗരവം ആണ് സത്യപ്രതിജ്ഞ ചെയ്യേണ്ടത് എന്ന് ഈ നിയമത്തില്‍ പറയുന്നു. പത്മനാഭസ്വാമി, ആറ്റുകാലമ്മ, ധര്‍മ്മശാസ്ത, ഉദിയന്നൂര്‍ ദേവി, ഗുരുദേവന്‍ എന്നീ നാമങ്ങളില്‍ സത്യപ്രതിജ്ഞ ചെയ്തവരുടെ സത്യപ്രതിജ്ഞയാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയത്. പക്ഷെ ദൈവനാമത്തില്‍ എന്നതിനെക്കുറിച്ചുള്ള വിപുലീകരണം ഈ ചട്ടത്തില്‍ ഇല്ലെന്നാണ് കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടുന്നത് അതായത് ഏതൊക്കെ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞയാകാം എന്നൊന്നും തീരുമാനിച്ചിട്ടില്ലെന്നതിനാലാണ് ഹൈക്കോടതി ആറ്റുകാലമ്മ, ഉളിയനൂര്‍ ദേവി, ഗുരുദേവന്‍ എന്നീ പേരുകളില്‍ നടത്തിയ സത്യപ്രതിജ്ഞകള്‍ അസാധുവാക്കിയത്.
അള്ളാഹു മുസ്ലിങ്ങളുടെ ദൈവമാണെങ്കില്‍ എന്തുകൊണ്ട് ബഹുദൈവവിശ്വാസികളായ ഹിന്ദുക്കള്‍ക്ക് അവര്‍ വിശ്വസിക്കുന്ന ഹിന്ദുദൈവങ്ങളുടെ സത്യപ്രതിജ്ഞ ചെയ്തു കൂടാ?
അതേ സമയം, ദൈവനാമത്തില്‍ എന്നതിന് വിപുലീകരണമില്ലെന്നിരിക്കെ, നേരത്തെ അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞയെ 2006ലെ വിധിയില്‍ ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ട്. ഇതിനെ സുപ്രീംകോടതിയും ശരിവെച്ചിട്ടുണ്ട്. അപ്പോള്‍ അള്ളാഹു മുസ്ലിങ്ങളുടെ ദൈവമാണെങ്കില്‍ എന്തുകൊണ്ട് ബഹുദൈവവിശ്വാസികളായ ഹിന്ദുക്കള്‍ക്ക് അവര്‍ വിശ്വസിക്കുന്ന ഹിന്ദുദൈവങ്ങളായ ആറ്റുകാലമ്മ, ഉദയന്നൂര്‍ ദേവി, ഗുരുദേവന്‍ പേരില്‍ സത്യപ്രതിജ്ഞ ചെയ്തു കൂടാ എന്ന മറുചോദ്യവും ചില നിയമവിദഗ്ധര്‍ ഉന്നയിക്കുന്നു. ഒരേ നിയമം രണ്ടുതരം ജനവിഭാഗങ്ങള്‍ക്ക് രണ്ടു രീതിയില്‍ ബാധകമാകുന്നത് നീതിനിഷേധമാണെന്നാണ് ഇവരുടെ വാദം.
ഹിന്ദുദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്യാമല്ലോ എന്ന് സൂചിപ്പിക്കുന്ന ചില സമൂഹമാധ്യമ പോസ്റ്റുകള്‍
ഇനി 2006ലെ കോടതി വിധി രഞ്ജിത് വിശ്വനാഥ് മേച്ചേരി ഒരു പോസ്റ്റില്‍ പങ്കുവെച്ചിരുന്നു. അത് ഇപ്രകാരമാണ്. “2006 ല്‍ കേരളാനിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞുള്ള സത്യപ്രതിജ്ഞയില്‍ മുസ്ലിം ലീഗിന്റെ 11 എംഎല്‍എമാര്‍ അല്ലാഹുവിന്റെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്, ഇത് ഭരണഘടനാ വിരുദ്ധമാണ് എന്നൊരു ഹര്‍ജി ഇതേ ഹൈക്കോടതിയില്‍ വന്നിരുന്നല്ലോ. അന്ന് പക്ഷെ ഇങ്ങനെ അല്ലാരുന്നല്ലോ ഹൈക്കോടതിയുടെ അഭിപ്രായം.. ‘ഒരു തിരഞ്ഞെടുക്കപ്പെട്ട അംഗം സത്യപ്രതിജ്ഞ ചെയ്യേണ്ടത് താന്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ നാമത്തിലാണ്, തന്റെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ നാമത്തിലല്ല എന്നായിരുന്നല്ലോ അന്ന് പറഞ്ഞത്. ഒരു ജനപ്രതിനിധി തന്റെ പേരിലല്ല, മണ്ഡലത്തിലെ ജനങ്ങളുടെ പേരിലാണ് സത്യപ്രതിജ്ഞ ചെയ്യുന്നത് എന്ന വാദം ഞങ്ങള്‍ അംഗീകരിക്കുന്നില്ല എന്നും പറഞ്ഞിരുന്നു. ‘അല്ലാഹു’ മുസ്ലിംകള്‍ ആരാധിക്കുന്ന ഏക ദൈവമാണ്. ഭരണഘടനയുടെ മൂന്നാം ഷെഡ്യൂളിലെ ‘I do swear in the name of God’ എന്ന വാചകത്തിലെ ‘God’ എന്ന പദത്തില്‍ ‘അല്ലാഹ്’ ഉള്‍പ്പെടുന്നു. അതിനാല്‍ ‘അല്ലാഹ്’ എന്ന പേരില്‍ സത്യപ്രതിജ്ഞ ചെയ്തത് ഭരണഘടനാ വിരുദ്ധമല്ല എന്നായിരുന്നല്ലോ എന്നിട്ടു പറഞ്ഞത്. എന്നിട്ടാ ഹര്‍ജി തള്ളുകയും ചെയ്തു. ഇതിനെതിരെ ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയില്‍ പോയപ്പോള്‍ ഹൈക്കോടതി പറഞ്ഞ കാര്യം സുപ്രീംകോടതിയും ശരി വെച്ചു ആ ഹര്‍ജിയും തള്ളിയിരുന്നു..
അതായത് അവനവന്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ പേരില്‍ ഒരു ജനപ്രതിനിധി സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമല്ല എന്ന് 2006 ല്‍ കേരളം ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവെച്ച കാര്യമാണ്. എന്നിട്ടു പിന്നെങ്ങനെയാണ് ഹിന്ദു ജനപ്രതിനിധികള്‍ തങ്ങള്‍ വിശ്വസിക്കുന്ന ദൈവത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ഇപ്പൊ അതെ ഹൈക്കോടതി പറയുന്നത്…? “- ഇതാണ് രഞ്ജിത് വിശ്വനാഥ് മേച്ചേരിയുടെ പോസ്റ്റ്.
ഒരേ വിഷയത്തില്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടായ വിരുദ്ധമായ നിലപാടുകള്‍ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തി. ദൈവനാമത്തിലോ സഗൗരവമോ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ചട്ടം. ദൈവം എന്ന പദത്തിന്റെ വിപുലീകരണം ചട്ടത്തിലില്ലെന്നും, ഏത് ആചാരം പിന്തുടര്‍ന്നാലും എല്ലാവരും ഒരേ ദൈവത്തെയാണ് കാണുന്നതെന്നും നിരീക്ഷിച്ചാണ് തിരുവനന്തപുരം കോര്‍പറേഷനിലെ വാര്‍ഡ് കൗണ്‍സിലര്‍മാരായ ഹിന്ദു ജനപ്രതിനിധികള്‍ തങ്ങള്‍ വിശ്വസിക്കുന്ന ദൈവങ്ങളുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇതാണ് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിച്ചത്. എന്നാല്‍, ഇതേ ഹൈക്കോടതി 2006-ല്‍ എടുത്ത നിലപാട് തീര്‍ത്തും വ്യത്യസ്തമായിരുന്നുവെന്ന് മറ്റു പലരും സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാട്ടുന്നു.
















