Kerala

ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശിയത് ഇല്ലാത്ത പൊട്ടല്‍ ഉണ്ടെന്ന് കാട്ടി

കൂടുതല്‍ പാളികളില്‍ സ്വര്‍ണം പൂശാനും ശ്രമം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പത്തനംതിട്ട: സപ്തംബറില്‍ ശബരിമലയില്‍ നിന്നും ദ്വാരപാലക പാളികള്‍ ഇളക്കി ചെന്നൈയില്‍ എത്തിച്ച് വീണ്ടും സ്വര്‍ണം പൂശിയത് ഇല്ലാത്ത കേടുപാടുകള്‍ ഉണ്ടെന്ന് വരുത്തി ത്തീര്‍ത്ത്. 1998-ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ ദ്വാരപാലക ശില്‍പ്പ പാളികളില്‍ നിന്ന് 2019-ല്‍ സ്വര്‍ണം വേര്‍പെടുത്തി പകരം നിലവാരം കുറഞ്ഞ സ്വര്‍ണം പൂശിയ വിവരം മറയ്‌ക്കാനാണ് ഇതിലൂടെ ശ്രമിച്ചതെന്നാണ് എസ്‌ഐടിയുടെ നിഗമനം.

ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും അംഗങ്ങളെയും കുടുക്കുന്നതാണ് കണ്ടെത്തല്‍. ബോര്‍ഡ് അംഗങ്ങള്‍ 2025 സപ്തംബര്‍ 2 ന് ഒപ്പിട്ട ഉത്തരവിലാണ് ദ്വാരപാലക പാളികളില്‍ പൊട്ടലുണ്ടെന്ന് പറയുന്നത്. 1998-ല്‍ സ്ഥാപിച്ച ഇവയ്‌ക്ക് 2019 വരെ യാതൊരു കേടുപാടുകളും സംഭവിക്കാത്ത സ്ഥിതിക്ക് എങ്ങനെ 2019 ന് ശേഷം ആറ് വര്‍ഷം കൊണ്ട് പൊട്ടല്‍ വീണു എന്നാണ് ചോദ്യം. ശ്രീകോവിലിന്റെ വിവിധഭാഗങ്ങളിലുള്ള പാളികളില്‍ കേടുപാടുകളും നിറവ്യത്യാസവും ഉണ്ട്, ശ്രീകോവിലിന്റെ വലത് ദ്വാരപാലക പാളിയുടെ കട്ടിളയോട് ചേര്‍ന്ന ഭാഗത്ത് ഒന്നര ഇഞ്ച് നീളത്തില്‍ ചെമ്പുപാളി പൊട്ടിയതായി ഉത്തരവില്‍ പറയുന്നു. ശില്‍പത്തിന്റെ കാലിന്റെ ഉള്‍ഭാഗത്ത് പൊട്ടലെന്ന് തോന്നിപ്പിക്കുംവിധം അര ഇഞ്ച് നീളത്തില്‍ ഗോള്‍ഡ് പ്ലേറ്റിങ്ങില്‍ പാടുകളും ഉണ്ട്. താങ്ങു പീഠത്തില്‍ ഗോള്‍ഡ് പ്ലേറ്റിങ് ഇളകി നിക്കല്‍ കോട്ടിങ് തെളിഞ്ഞു. ഇടതുപാളികളില്‍ ഉത്തരീയ വശത്തോട് ചേര്‍ന്ന് രണ്ട് ഇഞ്ച് നീളത്തിലും ഇടത് കൈമുട്ടിന് താഴെ അര ഇഞ്ച് നീളത്തിലും പൊട്ടലുകള്‍ ഉണ്ടെന്നും ഇവിടെയും നിക്കല്‍ കോട്ടിങ് തെളിഞ്ഞിട്ടുണ്ടെന്നും പറയുന്നു.

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്മാര്‍ട്ട് ക്രിയേഷനില്‍ നിന്നും 2019 സപ്തംബര്‍ 4 ന് ലഭിച്ച 40 വര്‍ഷത്തെ ഗ്യാരന്റി പേപ്പറില്‍ പൊട്ടലോ രാസവസ്തുക്കളുടെ സാന്നിധ്യമോ പാളികളില്‍ പാടില്ലെന്ന വ്യവസ്ഥയുണ്ട്. അതിനാല്‍ ഗ്യാരന്റി ഒഴിവാക്കി പോറ്റിക്ക് യഥേഷ്ടം പിരിവു നടത്താനാണ് ഇല്ലാത്ത പൊട്ടലിനെപ്പറ്റി ഉത്തരവില്‍ സൂചിപ്പിച്ചതെന്നാണ് എസ്‌ഐ ടിയുടെ നിഗമനം. ബോര്‍ഡ് ഉത്തരവില്‍ കതക്, കട്ടിളപ്പാളി എന്നിവയ്‌ക്ക് കേടുപാടുകള്‍ സംഭവിച്ചതായും ശ്രീകോവില്‍ കമാനം, സോപാനം എന്നിവിടങ്ങളില്‍ നിറവ്യത്യാസം ഉള്ളതായും പരാമര്‍ശമുണ്ട്. പരാമ്പരാഗത രീതിയില്‍ ഈ ഭാഗത്ത് സ്വര്‍ണം പൂശാനാണ് ഉത്തരവില്‍ നിര്‍ദേശിക്കുന്നത്. പോറ്റി ഈ ജോലി ഏറ്റെടുത്തില്ലെങ്കില്‍ മറ്റ് സ്‌പോണ്‍സര്‍മാരെ കണ്ടെത്താനാണ് നിര്‍ദേശം. കൂടുതല്‍ ശ്രീകോവില്‍ ഭാഗങ്ങളില്‍ നിന്നും സ്വര്‍ണം വേര്‍പെടുത്തി പകരം സ്വര്‍ണം പൂശാനും പ്രശാന്ത് ശ്രമിച്ചതായി ഇത് തെളിയിക്കുന്നു.

ഹൈക്കോടതി നിയമിച്ച സ്‌പെഷ്യല്‍ കമ്മിഷണര്‍ അറിയാതെ ദ്വാരപാലക പാളികള്‍ കടത്തിയ വിവരം വാര്‍ത്തയായപ്പോള്‍ പാളികളില്‍ പൊട്ടല്‍ ഉണ്ടായിരുന്നതായി പ്രശാന്ത് പറഞ്ഞിരുന്നില്ല. എന്തുകൊണ്ട് മറച്ചുവച്ചു എന്നതും സംശയം ജനിപ്പിക്കുന്നു.

Recent Posts