Football

കോംഗോയ്‌ക്കായി ഒടുവില്‍ ജീവിക്കുന്ന പ്രതിമ എത്തി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഗൗഡലാജാറ (മെക്സിക്കോ): കൊളംബിയ-കോംഗോ ലോകകപ്പ് മത്സരത്തിനിടെ ക്യാമറകള്‍ ആവര്‍ത്തിച്ച് കാണിച്ച ഒരു ജീവനുള്ള മനുഷ്യ പ്രതിമ ലോകമെമ്പാടുമുള്ള ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. അദ്ദേഹം സാധാരണ ആരാധകനല്ല; ‘ലുമുംബ വേയ’ എന്നറിയപ്പെടുന്ന മിഷേല്‍ എന്‍കുക മബൊലഡിംഗ എന്ന കോംഗോ ആരാധകനാണ്. പോര്‍ച്ചുഗലിനെതിരായ മത്സരത്തിനിടെ ലോകമെമ്പാടുമുള്ള ആരാധകര്‍ അന്വേഷിച്ചത് അദ്ദേഹത്തെയായിരുന്നു. എന്നാല്‍, വിസ പ്രശ്‌നങ്ങളെത്തുടര്‍ന്ന് അദ്ദേഹത്തിന് എത്താനായിരുന്നില്ല.

എബോള പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട ക്വാറന്റൈന്‍ നടപടികള്‍ കാരണമാണ് അദ്ദേഹത്തിന്റെ വിസ വൈകിയത്. പിന്നീട് പ്രത്യേക അനുമതിയോടെ മെക്‌സിക്കോയിലെത്തി കൊളംബിയക്കെതിരായ മത്സരത്തില്‍ ഗാലറിയില്‍ പ്രത്യക്ഷപ്പെട്ടു. അതോടെ ലോകകപ്പിലെ അദ്ദേഹത്തിന്റെ ആദ്യ സാന്നിധ്യമായി അത് മാറി. അദ്ദേഹം ഗാലറിയില്‍ 90 മിനിറ്റും ഏതാണ്ട് ഒരു പ്രതിമയെപ്പോലെ അനങ്ങാതെ നിന്നു. വലതുകൈ ഉയര്‍ത്തിപ്പിടിച്ചുള്ള ആ ഭാവം, കോംഗോയുടെ സ്വാതന്ത്ര്യസമര നായകനും ആദ്യ പ്രധാനമന്ത്രിയുമായ പാട്രിസ് ലുമുംബയുടെ കിന്‍ഷാസയിലെ പ്രശസ്ത പ്രതിമയെ അനുകരിച്ചുള്ളതാണ്.

മ്‌ബൊലഡിംഗയുടെ വാക്കുകളില്‍, ഇത് ഒരു ആരാധകപ്രകടനം മാത്രമല്ല; രാജ്യത്തിന്റെ ചരിത്രത്തോടുള്ള ആദരവാണ്. ലുമുംബയുടെ ത്യാഗം ഓര്‍മ്മിപ്പിക്കാനും ടീമിന് ആത്മവിശ്വാസം പകരാനുമാണ് അദ്ദേഹം ഇങ്ങനെ നില്‍ക്കുന്നത്. 2025 ആഫ്രിക്കന്‍ നേഷന്‍സ് കപ്പിലാണ് അദ്ദേഹം ആദ്യമായി ലോകശ്രദ്ധ നേടിയത്.

ഒരു രാജ്യത്തിന്റെ ചരിത്രവും ദേശീയസ്മരണയും ഫുട്‌ബോള്‍ ഗാലറിയിലേക്ക് കൊണ്ടുവന്ന അപൂര്‍വ ആരാധകനെന്ന നിലയിലാണ് ഇന്ന് ‘ലുമുംബ വേയ’ ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയമായ ആരാധകകഥകളിലൊന്നായി മാറിയിരിക്കുന്നത്.

ആരാണ് പാട്രിസ് ലുമുംബ?
1960-ല്‍ ബെല്‍ജിയത്തില്‍ നിന്ന് കോംഗോയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയായ വ്യക്തിയാണ് ലുമുംബ. ആഫ്രിക്കന്‍ വിമോചന പ്രസ്ഥാനങ്ങളുടെ പ്രതീകമായി കണക്കാക്കപ്പെടുന്ന അദ്ദേഹം 1961-ല്‍ വധിക്കപ്പെട്ടു. ഇന്നും കോംഗോയില്‍ ദേശീയ അഭിമാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമാണ് ലുമുംബ

Recent Posts