വാഷിങ്ടൺ : വെനിസ്വേലയിൽ ഉണ്ടായ ശക്തമായ ഭൂകമ്പങ്ങളിൽ നൂറ് കണക്കിന് പേർ മരിച്ചതായി റിപ്പോർട്ടുകൾ. മിനിറ്റുകളുടെ വ്യത്യാസത്തിൽ വെനിസ്വേലയിൽ രണ്ട് ശക്തമായ ഭൂകമ്പങ്ങളാണ് ഉണ്ടായത്. യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച്, കരീബിയൻ തീരത്തെ മൊറോൺ പട്ടണത്തിന് ഏകദേശം 28 കിലോമീറ്റർ പടിഞ്ഞാറായിട്ടാണ് റിക്ടർ സ്കെയിലിൽ 7.1 ഉം 7.5 ഉം തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങൾ ഉണ്ടായത്.
ഭൂകമ്പങ്ങൾ മൂലമുണ്ടായ ഗുരുതരമായ നാശനഷ്ടങ്ങൾ കാരണം വെനിസ്വേലയുടെ പ്രധാന അന്താരാഷ്‌ട്ര വിമാനത്താവളമായ മൈക്വേഷ്യ അടച്ചുപൂട്ടി. രാജ്യത്തിന്റെ ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് രാജ്യത്തെ അഭിസംബോധന ചെയ്തു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അടിയന്തര സാഹചര്യം നേരിടാൻ ഒരു ജനറലിനെ നിയമിക്കുകയും ചെയ്തു. തന്റെ പ്രസംഗത്തിൽ, അവർ വെനിസ്വേലയിലെ ജനങ്ങളോട് ഐക്യത്തിനായി പ്രത്യേകം അഭ്യർത്ഥിച്ചു. മരിച്ചവരുടെ എണ്ണം അവർ നൽകിയില്ലെങ്കിലു ഭൂകമ്പത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി. ഭൂകമ്പം മൂലമുണ്ടായ നാശനഷ്ടങ്ങളുടെ ചിത്രങ്ങൾ അസ്വസ്ഥത ഉളവാക്കുന്നതാണ്.
നിരവധി സംസ്ഥാനങ്ങളിൽ ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി ആഭ്യന്തരമന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ പറഞ്ഞു. കാരക്കാസിലെ അൽതാമിറ പ്രദേശത്ത് വീടുകളും കെട്ടിടങ്ങളും തകർന്നതിനെത്തുടർന്ന് ആശങ്കാജനകമായ സാഹചര്യം ഉടലെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചില കെട്ടിടങ്ങൾക്ക് തുടർചലനങ്ങൾ കൂടുതൽ നാശനഷ്ടങ്ങൾ വരുത്തിയേക്കാമെന്നതിനാൽ വീടുകൾക്ക് പുറത്ത് നിൽക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ഭൂകമ്പത്തിൽ ചിലർക്ക് പരിക്കേറ്റതായും അദ്ദേഹം സൂചിപ്പിച്ചു.
ആംബുലൻസുകൾക്കും മറ്റ് അടിയന്തര വാഹനങ്ങൾക്കും വഴിയൊരുക്കാൻ ഡ്രൈവർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം തന്നെ പ്യൂർട്ടോ റിക്കോയ്‌ക്കും വിർജിൻ ദ്വീപുകൾക്കും യുഎസ് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
















