മോസ്‌കോ: വിവിധ പ്രവര്‍ത്തനങ്ങളില്‍ കോടതികളെ സഹായിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് കഴിയുമെങ്കിലും, ജുഡീഷ്യല്‍ ഫലങ്ങള്‍ നിര്‍ണ്ണയിക്കാനോ ജുഡീഷ്യല്‍ വിവേചനാധികാരം പ്രയോഗിക്കാനോ അതിന് കഴിയില്ലെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
കോടതികള്‍ സാങ്കേതികമായി നവീകരിക്കപ്പെടേണ്ടതുണ്ടെങ്കിലും, നീതിനിര്‍വ്വഹണം അടിസ്ഥാനപരമായി ഒരു മാനുഷിക ശ്രമമായി തുടരണം- അദ്ദേഹം പറഞ്ഞു.
‘ വിവരങ്ങള്‍ സംഘടിപ്പിക്കുന്നതിലൂടെയും, വിവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിലൂടെയും, ട്രാന്‍സ്‌ക്രിപ്റ്റുകള്‍ സൃഷ്ടിക്കുന്നതിലൂടെയും, ഭരണപരമായ പ്രക്രിയകള്‍ കാര്യക്ഷമമാക്കുന്നതിലൂടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ജഡ്ജിമാരെ സഹായിച്ചേക്കാം. ഇതിന് ഫലങ്ങള്‍ നിര്‍ണ്ണയിക്കാനോ, സാക്ഷികളുടെ വിശ്വാസ്യത വിലയിരുത്താനോ, തെളിവുകള്‍ വിലയിരുത്താനോ, ജുഡീഷ്യല്‍ വിവേചനാധികാരം പ്രയോഗിക്കാനോ കഴിയില്ല ,’
‘സ്ഥാപനങ്ങള്‍ വികസിച്ചേക്കാം, സാങ്കേതികവിദ്യകള്‍ മാറിയേക്കാം, പുതിയ വെല്ലുവിളികള്‍ ഉയര്‍ന്നുവന്നേക്കാം, പക്ഷേ കോടതികളുടെ അടിസ്ഥാന ലക്ഷ്യം പൊതുജന വിശ്വാസം നേടുന്ന രീതിയില്‍ നീതി ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് ‘ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചീഫ് ജസ്റ്റിസ് സൂര്യ കാന്തും റഷ്യന്‍ ഫെഡറേഷന്റെ സുപ്രീം കോടതി ചെയര്‍മാന്‍ ഇഗോര്‍ ക്രാസ്‌നോവും തമ്മില്‍ മോസ്‌കോയില്‍ നടന്ന കൂടിക്കാഴ്ചയ്‌ക്ക് ശേഷം, ഇന്ത്യയുടെ സുപ്രീം കോടതിയും റഷ്യയുടെ സുപ്രീം കോടതിയും ധാരണാപത്രത്തില്‍ ഒപ്പുവയ്‌ക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്‌ദേഹം. രണ്ട് നീതിന്യായ വ്യവസ്ഥകള്‍ തമ്മിലുള്ള സുസ്ഥിരമായ സാങ്കേതിക സഹകരണത്തിനും ആഴത്തിലുള്ള ഇടപെടലിനും വേണ്ടിയുള്ള തന്ത്രങ്ങളും സംവിധാനങ്ങളും വികസിപ്പിക്കുന്നതിനായി ഒരു സംയുക്ത പ്രവര്‍ത്തന ഗ്രൂപ്പ് രൂപീകരിക്കാനും ധാരണയായിട്ടുണ്ട്.














