Entertainment

‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: താരസംഘടനയായ ‘അമ്മ’ കടുത്ത ആഭ്യന്തര പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, വിഷയത്തിൽ ആദ്യമായി പ്രതികരണവുമായി മമ്മൂട്ടി രംഗത്ത്. സംഘടനക്കുള്ളിൽ ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളും ഭരണസമിതിയുടെ രാജി ഉൾപ്പെടെയുള്ള അപ്രതീക്ഷിത സംഭവവികാസങ്ങളും സിനിമാ ലോകത്ത് വലിയ ചർച്ചയാകുമ്പോഴാണ് മമ്മൂട്ടിയുടെ ഇടപെടൽ. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും എല്ലാവരും ക്ഷമയോടെ കാത്തിരിക്കണമെന്നുമാണ് മമ്മൂട്ടി പറഞ്ഞത്.

സംഘടനയിലെ വിവാദങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവേ, വളരെ സംയമനത്തോടെയാണ് അദ്ദേഹം പ്രതികരിച്ചത്. “എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. അല്പം സമയം കാത്തിരിക്കൂ,” എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ. വിഷയത്തിൽ അമിതമായി പ്രതികരിക്കാനോ കൂടുതൽ വിവാദങ്ങളിലേക്ക് കടക്കാനോ അദ്ദേഹം മുതിർന്നില്ലെങ്കിലും, പ്രതിസന്ധി ഘട്ടം ചർച്ചകളിലൂടെയും ഒത്തുതീർപ്പിലൂടെയും പരിഹരിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. സംഘടനയിലെ മുതിർന്ന അംഗം എന്ന നിലയിൽ അദ്ദേഹത്തിന്റെ ഈ വാക്കുകൾ വലിയ പ്രതീക്ഷയോടെയാണ് സിനിമാ പ്രവർത്തകർ നോക്കിക്കാണുന്നത്.

പദ്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങാനായിരുന്നു മമ്മൂട്ടി ഡൽഹിയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മമ്മൂട്ടി കുടുംബാംഗങ്ങളുമൊത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. മമ്മൂട്ടി, ഭാര്യ സുൽഫത്ത്, മകൾ സുറുമി, മകൻ ദുൽഖർ സൽമാൻ, മരുമകൾ അമാൽ സൂഫിയ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ പ്രധാനമന്ത്രി സമൂഹ​മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. മലയാള സിനിമയ്‌ക്ക് നൽകിയ സമഗ്ര സംഭവനയ്‌ക്കാണ് മമ്മൂട്ടി പുരസ്‌കാരത്തിന് അർഹനായത്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ യാത്രയുടെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് ഈ ബഹുമതി. 1998ൽ രാജ്യം മമ്മൂട്ടിയെ പത്മശ്രീ നൽകി ആദരിച്ചിരുന്നു.

അതേസമയം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമ്മ വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സംഘടനയിലെ പ്രമുഖ അംഗങ്ങൾ തമ്മിലുള്ള കടുത്ത അഭിപ്രായവ്യത്യാസങ്ങളും രാജി ഭീഷണികളും സംഘടനയുടെ കെട്ടുറപ്പിനെ തന്നെ ചോദ്യം ചെയ്തിരുന്നു. നേതൃത്വത്തിന്റെ പ്രവർത്തന ശൈലി, ജനാധിപത്യപരമായ തീരുമാനങ്ങളിലെ അപാകതകൾ എന്നിവ ഉന്നയിച്ച് ഒരു വിഭാഗം ശക്തമായ വിമർശനം ഉന്നയിച്ചതോടെയാണ് കാര്യങ്ങൾ പൊട്ടിത്തെറിയിലേക്ക് നീങ്ങിയത്.

ഭരണസമിതി രാജിവെച്ചതോടെ, സംഘടനയുടെ ദൈനംദിന കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി രമേഷ് പിഷാരടി കൺവീനറായി ഒരു അഡ്ഹോക് കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. കെ.ബി. ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, സാദിഖ്, ഡോ. റോണി ഡേവിഡ്, കൃഷ്ണ പ്രഭ, ആശ അരവിന്ദ്, ഷാജോൺ, ദേവി ചന്ദന എന്നിവരാണ് ഈ കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. വരും ദിവസങ്ങളിൽ ഉന്നതതല ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആര് നയിക്കും, എങ്ങനെയായിരിക്കും സംഘടനയുടെ ഭാവി എന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ വ്യക്തത വരും.

Recent Posts