തിരുവനന്തപുരം: കൊട്ടാരക്കരയില്‍ ടിപ്പർലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ അപകടാനന്തര അന്വേഷണം സംഘം രൂപീകരിക്കാനൊരുങ്ങി കേരളം. സംസ്ഥാനത്തുണ്ടാകുന്ന എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കാനായി എല്ലാ ജില്ലാകളിലും പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കും. ഗതാഗത മന്ത്രി സി.പി ജോണിന്റെ നിർദേശം വൈകാതെ മന്ത്രിസഭ അംഗീകരിക്കുമെന്നാണ് വിവരം.
ജില്ലയിലെ ആർടിഒ ഉദ്യോഗസ്ഥർ, പോലീസ് ഇൻസ്‌പെക്‌ടർമാർ, പിഡബ്ല്യുഡി അഥവാ ദേശീയ പാതാ എഞ്ചിനിയർ, നാറ്റ്പാക് ഉദ്യോഗസ്ഥർ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയാകും പ്രത്യേകസംഘം രൂപീകരിക്കുന്നത്. പോസ്റ്റ് ക്രാഷ് ഇൻവസ്റ്റിഗേഷൻ ടീം എന്നാകും ഈ സംഘം അറിയപ്പെടുന്നത്. അപകടത്തെക്കുറിച്ച് സംഘത്തിലെ ഓരോ ഉദ്യോഗസ്ഥരും പ്രത്യേകം അന്വേഷണം നടത്തണമെന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം.
പോലീസ് അവരുടെ വഴിക്ക് അന്വേഷണം നടത്തുമ്പോള്‍ പിഡബ്ല്യുഡി റോഡുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്വേഷണം നടത്തും. എല്ലാവരുടെയും അന്വേഷണങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള അന്വേഷണമാകും നടക്കുകയെന്ന സൂചനയാണ് ഗതാഗതവകുപ്പില്‍ നിന്നും ലഭിക്കുന്നത്.
















