കേരളത്തിന്റെ ആരോഗ്യമേഖല പതിറ്റാണ്ടുകളായി രോഗാതുരമാണ്. ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യവും ശിശുമരണ നിരക്കിന്റെ കുറവും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണവുമൊക്കെ പറഞ്ഞ് വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോഴും സാധാരണ ജനങ്ങള്‍ക്ക് താങ്ങാവുന്ന വിധത്തില്‍ ചികിത്സ ലഭിക്കുന്നില്ല. സര്‍ക്കാര്‍ ആശുപത്രികളിലെ ശോചനീയാവസ്ഥയ്‌ക്ക് യാതൊരു മാറ്റവും വരുന്നില്ല. ശരിയായ ചികിത്സ പോയിട്ട് കിടക്കാന്‍ ഇടം പോലും ലഭിക്കാതെ രോഗികള്‍ അനുഭവിക്കുന്ന യാതനകള്‍ക്ക് കൈയും കണക്കുമില്ല. മാറിമാറി അധികാരത്തില്‍ വരുന്ന സര്‍ക്കാരുകളില്‍ ആരോഗ്യവകുപ്പിന്റെ ചുമതലക്കാരായി വരുന്ന മന്ത്രിമാര്‍ക്ക് യാതൊരു മാറ്റവും വരുത്താന്‍ കഴിയുന്നില്ല. റിലേ റേയ്‌സില്‍ ബാറ്റണ്‍ കൈമാറുന്നതു പോലെ അധികാരമേറ്റെടുക്കുകയും കാലാവധി പൂര്‍ത്തിയാക്കുകയും ചെയ്തു ഇറങ്ങിപ്പോവുകയാണ് ഓരോ മന്ത്രിമാരും.
പരസ്പരം കുറ്റം പറഞ്ഞു കെടുകാര്യസ്ഥതയും അനാസ്ഥയും മറച്ചു പിടിക്കുകയും ചെയ്യുന്നു. വി.എസ്. അച്യുതാനന്ദന്റെ സര്‍ക്കാരില്‍ പി.കെ. ശ്രീമതി, ഒന്നും രണ്ടും പിണറായി സര്‍ക്കാരില്‍ യഥാക്രമം കെ.കെ.ശൈലജയും വീണാ ജോര്‍ജും എന്നിങ്ങനെ വനിതകളായിരുന്നു ആരോഗ്യ മന്ത്രിമാര്‍. വി .ഡി. സതീശന്‍ സര്‍ക്കാരില്‍ വകുപ്പ് മന്ത്രി പുരുഷനാണ്-കെ മുരളീധരന്‍. ഈയൊരു മാറ്റം മാത്രമാണ് വന്നിട്ടുള്ളത്.
കേരളത്തില്‍ അങ്ങോളമിങ്ങോളം പകര്‍ച്ചവ്യാധികള്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന തിനെകുറിച്ച് നിയമസഭയില്‍ ഭരണപ്രതിപക്ഷങ്ങള്‍ കഴിഞ്ഞ ദിവസം നടത്തിയ വാക്‌പോര് ഒരു തനിയാവര്‍ത്തനം മാത്രമാണ്. വെറും 19 ദിവസത്തിനുള്ളില്‍ 87 പേര്‍ സംസ്ഥാനത്ത് പനിബാധിച്ച് മരിക്കുകയുണ്ടായി. അതീവ ഗുരുതരമായ ഈ സാഹചര്യം കണക്കിലെടുത്ത് ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനു പകരം പരസ്പരം പഴി പറഞ്ഞും ചെളിവാരിയെറിഞ്ഞും ജനങ്ങളെ കബളിപ്പിക്കുകയാണ് ഭരണപക്ഷവും പ്രതിപക്ഷവും ചെയ്യുന്നത്. പനിയുടെ എല്ലാത്തരം വകഭേദങ്ങളും കേരളത്തിലെ ജനങ്ങളെ ബാധിക്കുന്നു. നിപ, ഷിഗെല്ല മുതലായ മാരകമായ രോഗങ്ങള്‍ ബാധിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകയാണ്. ആരോഗ്യ മേഖല ഏറെ മുന്നിലാണെന്ന് പറയുന്ന കേരളത്തില്‍ എന്തുകൊണ്ടാണ് ഇത്തരം രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതെന്ന ചോദ്യത്തിന് ആരോഗ്യവകുപ്പിന് ഉത്തരമില്ല. വര്‍ഷംതോറും ഇത് സംഭവിക്കുന്നതിനാല്‍ പുതുമയില്ലെന്ന മനോഭാവമാണ് ആരോഗ്യ മന്ത്രിമാര്‍ക്കും വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ആശുപത്രി അധികൃതര്‍ക്കുമുള്ളത്. ആരോഗ്യ മേഖല മെച്ചപ്പെടണമെന്നുണ്ടെങ്കില്‍ ഈ മനോഭാവമാണ് ആദ്യം മാറേണ്ടത്.
കേരളം ജനസാന്ദ്രത കൂടിയ പ്രദേശമാണ്. ശുദ്ധജലത്തിന്റെ ലഭ്യത കുറവ്, പരിസര ശുചീകരണത്തിന്റെ അഭാവം, മാലിന്യ നിര്‍മാര്‍ജനത്തിലെ അപര്യാപ്തത എന്നിവയൊക്കെ പകര്‍ച്ചവ്യാധികളെ വരവേല്‍ക്കുന്നതാണ്. സാക്ഷരതയില്‍ ഏറെ മുന്നിലാണെങ്കിലും ആരോഗ്യ ബോധവല്‍ക്കരണം വലിയൊരു വിഭാഗം ജനങ്ങള്‍ക്കുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അത്യന്തം ശോചനീയമായ ചുറ്റുപാടുകളില്‍ താമസിക്കുന്ന ജനങ്ങളുണ്ട്. പകര്‍ച്ചവ്യാധികള്‍ ഇവരെ കാത്തുനില്‍ക്കുന്നു. ഈ സാഹചര്യത്തിന് മാറ്റം വരുത്താനുള്ള ഫലപ്രദവും ആത്മാര്‍ത്ഥവുമായ ശ്രമങ്ങള്‍ ആരോഗ്യവകുപ്പിന്റെയും മറ്റ് വകുപ്പുകളുടെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. പകര്‍ച്ചവ്യാധികള്‍ ബാധിച്ച് ജനങ്ങള്‍ വലയുമ്പോഴും ആരോഗ്യരംഗം മികച്ചതാണെന്ന് കുപ്രചാരണം നടത്തി ഉത്തരവാദിത്വം കയ്യൊഴിയുന്ന രീതിയായിരുന്നു പിണറായി സര്‍ക്കാരിന്റെ കാലത്ത്. കഴിവുകെട്ടവരായിരുന്നു ആരോഗ്യമന്ത്രിമാര്‍.
പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ രൂപീകരിച്ച ഉന്നതാധികാര കമ്മിറ്റിയുടെ പ്രാഥമിക റിപ്പോര്‍ട്ട് ആരോഗ്യ മന്ത്രി കെ.മുരളീധരന് സമര്‍പ്പിച്ചതായാണ് വിവരം. റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച് അടിയന്തര പ്രാധാന്യത്തോടെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറയുന്നുണ്ടെങ്കിലും അത് മുഖവിലയ്‌ക്കെടുക്കാന്‍ കഴിയില്ല. നിപ എന്തുകൊണ്ട് പ്രത്യേക സ്ഥലങ്ങളില്‍ മാത്രം കാണുന്നുവെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ ഉറവിടം കണ്ടെത്താനും കഴിയുന്നില്ല. ഇത് ഭരിക്കുന്നവരുടെ വീഴ്ചയാണ്. ജനങ്ങളുടെ ജീവന് വില കല്‍പ്പിക്കുന്നുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആരോഗ്യ വകുപ്പിന് കഴിയണം. ചില നടപടിക്രമങ്ങളുടെ കാര്യം പറഞ്ഞതുകൊണ്ടു മാത്രം പ്രശ്‌നപരിഹാരത്തിലേക്ക് എത്തുകയില്ല. പകര്‍ച്ചവ്യാധികള്‍ പടരുന്നതിന്റെ യഥാര്‍ത്ഥ കാരണം വിദഗ്‌ദ്ധരുടെ സഹായത്തോടെ കണ്ടെത്തണം. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ പോലുള്ള കൊതുകുജന്യ രോഗങ്ങളെ പ്രതിരോധിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സജ്ജമാക്കണം. ഇതിനു മതിയായ ഫണ്ട് അനുവദിക്കുകയും, ഇത് ശരിയായി വിനിയോഗിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കപ്പെടുകയും വേണം. എല്ലാം ആശാവര്‍ക്കര്‍മാരെ ഏല്‍പ്പിച്ചു പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കാമെന്ന് കരുതരുത്.















