
ജെറുസലേം : ആയുധങ്ങളുടെ കാര്യത്തിൽ ഇന്ത്യയെ മാതൃകയാക്കാൻ ഒരുങ്ങുകയാണ് ഇസ്രായേൽ. രാജ്യം കൂടുതൽ സൈനിക സ്വാശ്രയത്വം നേടേണ്ടതിന്റെ ആവശ്യകതയെ പറ്റി ബെഞ്ചമിൻ നെതന്യാഹു തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. രാജ്യം സ്വന്തം ആയുധ നിർമ്മാണ ശേഷി വികസിപ്പിക്കുകയും വിദേശ വിതരണക്കാരെ ആശ്രയിക്കുന്നത് കുറയ്‌ക്കുകയും ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇറാനും അനുബന്ധ ഗ്രൂപ്പുകളുമായി ഇസ്രായേൽ തുടർച്ചയായ സംഘർഷം നേരിടുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
അധിനിവേശ വെസ്റ്റ് ബാങ്കിലെ ഗുഷ് എറ്റ്സിയോണിൽ റിസർവ് കോംബാറ്റ് ഫോഴ്‌സ് ഓഫീസർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ, അമേരിക്കയിൽ നിന്നുള്ള പിന്തുണയ്‌ക്ക് നന്ദിയുണ്ടെന്ന് നെതന്യാഹു പറഞ്ഞു. എന്നാൽ ഇപ്പോൾ ഇസ്രായേൽ അതിന്റെ പ്രതിരോധ ഉൽപാദന അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. “വർഷങ്ങളായി നമ്മുടെ അമേരിക്കൻ സുഹൃത്തുക്കളിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച പിന്തുണയെയും സഹകരണത്തെയും ഞാൻ ആഴത്തിൽ അഭിനന്ദിക്കുന്നു . എന്നാൽ ഇന്ന് നമ്മൾ ആയുധ ഉൽപാദനത്തിൽ സ്വയംപര്യാപ്തരാകണമെന്ന് ഞാൻ പറയുന്നു. നമ്മൾ സ്വന്തമായി ആയുധങ്ങൾ നിർമ്മിക്കണം.”
വരും ദശകങ്ങളിൽ ഇസ്രായേലിന്റെ സ്ഥാനം അതിന്റെ സൈനിക ശക്തിയെയും അത് നിലനിർത്താനുള്ള കഴിവിനെയും ആശ്രയിച്ചിരിക്കും . നമ്മൾ നിലവിൽ ഇറാനെയും സഖ്യകക്ഷികളെയും നേരിടുകയാണ്. നമ്മൾ അവർക്ക് ശക്തമായ മറുപടി നൽകിയിട്ടുണ്ട്. ഇത് ഇതുവരെ അവസാനിച്ചിട്ടില്ല, പക്ഷേ എല്ലാം നമ്മുടെ ശക്തിയെ ആശ്രയിച്ചിരിക്കുന്നു. അടുത്ത 30 വർഷത്തിനുള്ളിൽ നമ്മുടെ ശക്തി നമ്മുടെ സ്ഥാനം നിർണ്ണയിക്കും. അതുകൊണ്ടാണ് ഇസ്രായേലിനെ കൂടുതൽ ശക്തമാക്കാൻ ഞങ്ങൾ പ്രവർത്തിക്കുന്നത്,” നെതന്യാഹു പറഞ്ഞു.
തന്ത്രപരമായ ആശ്രിതത്വം കുറയ്‌ക്കുകയും, പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുകയും, പുതിയ തലമുറ സൈനിക നേതൃത്വം വളർത്തിയെടുക്കുകയും ചെയ്യണമെന്നും നെതന്യാഹു പറഞ്ഞു.
യുഎസ് സൈനിക സഹായത്തെ ഇസ്രായേൽ ആശ്രയിക്കുന്നത് ക്രമേണ കുറയ്‌ക്കണമെന്ന് നെതന്യാഹു വളരെക്കാലമായി വാദിച്ചുവരുന്നു.യുഎസിന്റെ ഭാവി നയങ്ങൾ തങ്ങളുടെ സൈനിക തന്ത്രത്തെയും പ്രാദേശിക പ്രവർത്തന സ്വാതന്ത്ര്യത്തെയും ബാധിക്കുമെന്ന് ഇസ്രായേൽ ഭയപ്പെടുന്നു.
യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ പുതിയ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രസ്താവന. കഴിഞ്ഞ ആഴ്ച പത്രസമ്മേളനത്തില്‍ വാന്‍സ് പറഞ്ഞത്, സമീപ മാസങ്ങളില്‍ ഇസ്രായേലിന്റെ സുരക്ഷയ്‌ക്കായി ഉപയോഗിച്ച ആയുധങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗവും അമേരിക്ക നല്‍കിയതും ധനസഹായം നല്‍കിയതും അമേരിക്കയാണെന്നാണ്. അതേസമയം, ഇറാനുമായുള്ള യുദ്ധത്തെ പരാമര്‍ശിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രായേലിനോട് പലതവണ നന്ദി പ്രകടിപ്പിച്ചിട്ടുണ്ട്.
ആയുധ ഇടപാടുകളിൽ ഒരു കാലത്ത് ഏറ്റവും വലിയ ഇറക്കുമതിക്കാരായിരുന്ന ഇന്ത്യ ഇന്ന് പ്രതിരോധകയറ്റുമതിയിൽ വമ്പൻ കുതിപ്പാണ് നടത്തിയിരിക്കുന്നത്. മേയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം റഫേൽ വിമാനത്തിന്റെ ഭാഗങ്ങൾ പോലും ഇന്ത്യയിൽ ഒരുക്കാനാണ് ഇന്ന് ഇന്ത്യ ലക്ഷ്യമിടുന്നത്. മോദി സർക്കാരിന്റെ ഈ നയത്തെയാണ് ഇപ്പോൾ നെതന്യാഹുവും മാതൃകയാക്കുന്നത്.