India

മതപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശ സംഭാവനയാകാം, മതപരിവര്‍ത്തനത്തിനു വേണ്ട , എഫ്‌സിആര്‍എ ദേദഗതിയായി

ഫണ്ട് വക മാറ്റിയോ, സ്ഥലം മാറ്റിയോ ഉപയോഗിക്കാനാവില്ല

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: വിദേശ ഫണ്ട് മതപരിവര്‍ത്തനത്തിന് ഉപയോഗിക്കുന്നതു വിലക്കിയതടക്കമുള്ള മാറ്റങ്ങളോടെ 2010 ലെ എഫ്‌സിആര്‍എ (വിദേശ സംഭാവന നിയന്ത്രണ നിയമം) കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്ത് വിജ്ഞാപനം പുറത്തിറക്കി. ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ പരിഷ്‌കരിക്കുകയും സര്‍ക്കാരിതര സംഘടനകള്‍ വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്നതും ഉപയോഗിക്കുന്നതും നിയന്ത്രിക്കുന്ന നിയമങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തു.
പുതുക്കിയ വിജ്ഞാപന പ്രകാരം, ഭരണപരമായ ചെലവുകള്‍ക്ക് അനുവദനീയമായ പരിധി കവിയുന്ന എന്‍ജിഒകള്‍ക്ക് ഒരു ലക്ഷം രൂപയോ അധിക ചെലവിന്റെ 5 ശതമാനമോ, ഏതാണ് കൂടുതല്‍ അത് പിഴയായി ഈടാക്കും. എഫ്സിആര്‍എ നിലവില്‍ ഭരണപരമായ ചെലവുകള്‍ക്ക് ലഭിക്കുന്ന വിദേശ സംഭാവനകളുടെ 20% ആയി പരിമിതപ്പെടുത്തുന്നു.
വിദേശ ഫണ്ടുകള്‍ ഉപയോഗിച്ചുള്ള ഊഹക്കച്ചവട നിക്ഷേപങ്ങള്‍ക്ക് ഇനി മുതല്‍ ഒരു ലക്ഷം രൂപയോ നിക്ഷേപിച്ച തുകയുടെ 30%, ഏതാണോ ഉയര്‍ന്നത് അത് പിഴയായി ഈടാക്കും. കൂടാതെ, ആ നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനം പൂര്‍ണ്ണമായും തിരിച്ചുപിടിക്കുകയും ചെയ്യും.

വിദേശ സംഭാവനകള്‍ വകമാറ്റി ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍, സംഘടനകള്‍ ഒരു ലക്ഷം രൂപയോ മാറ്റി ഉപയോഗിച്ച തുകയുടെ 30%, ഏതാണോ ഉയര്‍ന്നത് അത് പിഴയായി നല്‍കേണ്ടിവരും. സംഘടനയുടെ രജിസ്‌ട്രേഷന് കീഴില്‍ വരാത്ത സംസ്ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ വിദേശ ഫണ്ടുകള്‍ ഉപയോഗിക്കുന്ന സാഹചര്യങ്ങളിലും ഇതേ പിഴ ബാധകമാകും.

രജിസ്‌ട്രേഷന്‍ തേടുന്ന സംഘടനകള്‍ വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള കൃത്യമായ ഉദ്ദേശ്യങ്ങളും അവ ചെലവഴിക്കാന്‍ ഉദ്യേശിക്കുന്ന സംസ്ഥാനങ്ങളോ കേന്ദ്രഭരണ പ്രദേശങ്ങളോ ഏതെന്നും വ്യക്തമാക്കണം. മത, വിദ്യാഭ്യാസ, സാംസ്‌കാരിക, സാമ്പത്തിക, സാമൂഹിക മേഖലകള്‍ ഉള്‍ക്കൊള്ളുന്ന നിര്‍ദ്ദിഷ്ട പട്ടികയില്‍ നിന്ന് പ്രവര്‍ത്തനമേഖല തിരഞ്ഞെടുക്കുകയും വേണം.
മതസ്ഥാപനങ്ങളുടെ നിര്‍മ്മാണവും പരിപാലനവും മത വിദ്യാഭ്യാസവും ഉള്‍പ്പെടെ നിരവധി വിശ്വാസാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ പുതിയ ഭേദഗതി നിയമങ്ങള്‍ അനുവദിക്കുന്നുണ്ട്. എന്നിരുന്നാലും, മതപരിവര്‍ത്തനം വ്യക്തമായി ഒഴിവാക്കി.
ഇന്ത്യന്‍ വംശജര്‍ ഒഴികെയുള്ള വിദേശ പൗരന്മാരെ പ്രധാന പ്രവര്‍ത്തകരായി ഉള്‍പ്പെടുത്തിയിരിക്കുന്ന അസോസിയേഷനുകളെ രജിസ്‌ട്രേഷനോ അനുമതിക്കോ പരിഗണിക്കില്ല. എന്നാല്‍ പ്രത്യേക സര്‍ക്കാര്‍ ഉത്തരവുകള്‍ വഴി ഇതു സാധ്യമാവുകയും ചെയ്യും.

Recent Posts