തിരുവനന്തപുരം: അഴിമതിയാണെന്ന് ആരോപണം വന്നപ്പോൾ അടിസ്ഥാന രഹിതമെന്ന വാദിച്ച സർക്കാരിന് അനുകൂലമായി ലോകായുക്ത വിധി പറഞ്ഞ കേസിൽ, സിഎജിയുടെ റിപ്പോർട്ട് പറയുന്നു- ‘മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റി ചെലവിട്ടു, ചട്ടം ലംഘിച്ചു,’ എന്ന്.
മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാറിലെ മന്ത്രിമാർക്കും എതിരെയാണ് 2023 ൽ ആരോപണവും കേസുമുണ്ടായത്. എൻസിപി നേതാവായിരുന്ന ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷവും അന്തരിച്ച എംഎൽഎ കെ.കെ. രാമചന്ദ്രന്റെ കുടുംബത്തിന് എട്ടരലക്ഷം രൂപയും കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട് മരിച്ച സിവിൽ പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷം രൂപയും അനുവദിച്ചത് ചോദ്യം ചെയ്തായിരുന്നു പരാതി. ആർ.എസ്. ശശികുമാറായിരുന്നു പരാതിക്കാരൻ. ലോകായുക്ത കേസ് തള്ളി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 262.06 കോടി രൂപ സഞ്ചിത നിധിയിലേക്ക് വകമാറ്റിയതായാണ് ഇന്ന് നിയമസഭയിൽ സമർപ്പിച്ച കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ടിൽ പറയുന്നത്. സംസ്ഥാനത്തിന്റെ റവന്യൂ കമ്മിയും ധനക്കമ്മിയും കുറച്ചുകാണിക്കാനാണ് ഈ തുക വകമാറ്റിയതെന്നും, ഇത് സാമ്പത്തിക സുതാര്യതയുടെ ലംഘനമാണെന്നും സിഎജി കുറ്റപ്പെടുത്തുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 262.06 കോടി രൂപയാണ് ട്രഷറി സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ക്രമരഹിതമായി സഞ്ചിത നിധിയിലേക്ക് മാറ്റിയത്. സംസ്ഥാനത്തിന്റെ റവന്യൂ കമ്മിയും ധനക്കമ്മിയും കുറച്ചുകാണിക്കാനുള്ള പരിപാടിയുടെ ഭാഗമായിരുന്നു ഇത്.
എന്നാൽ, അക്കൗണ്ട് പ്രവർത്തനരഹിതമാണെന്നോ പണം ഉപയോഗിക്കാതെ കിടക്കുകയാണെന്നോ ഉള്ള സർക്കാരിന്റെ വിശദീകരണം സിഎജി അംഗീകരിച്ചില്ല. പൊതുഖജനാവിൽ നിന്നുള്ള ഇത്തരം പണം പിൻവലിക്കലുകൾ സാമ്പത്തിക ഉത്തരവാദിത്വങ്ങളുടെയും അക്കൗണ്ടിംഗ് തത്വങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്ന് റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
















