ബാഗൽകോട്ട്: ക്രിക്കറ്റ് പന്ത് സ്ത്രീയുടെ ശരീരത്തിൽ തട്ടിയതിന്റെ പേരിൽ വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് നാട്ടുകാർ മർദ്ദിച്ചു. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലാണ് സംഭവം നടന്നത്. രണ്ട് വിദ്യാർത്ഥികളെയാണ് ജനലിൽ കെട്ടിയിട്ടത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മർദ്ദനത്തിനിരയായ കുട്ടികളിൽ ഒരാൾക്ക് 14 വയസ്സ് മാത്രമേ പ്രായമുള്ളൂ. ആക്രമണത്തിൽ രണ്ട് കുട്ടികൾക്കും പരിക്കേറ്റതായും തുടർന്ന് അവരെ വൈദ്യചികിത്സയ്‌ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയതായും റിപ്പോർട്ടുണ്ട്.
ഞായറാഴ്ച സ്കൂൾ പരിസരത്ത് കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് സംഭവം. സംഭവം പോലീസിനെ അ റിയിക്കുന്നതിന് പകരം ഒരു കൂട്ടം നാട്ടുകാർ കുട്ടികളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധവുമായി നിരവധി ആളുകളും രംഗത്തെത്തിയിട്ടുണ്ട്. അക്രമത്തെ ശക്തമായി അപലപിക്കുകയും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെടുകയും ചെയ്തു.
കുട്ടികളുടെ മാതാപിതാക്കൾ നൽകിയ പരാതിയെത്തുടർന്ന് കെരൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രേണുക ശരണാർ, ബസവരാജ് ശരണാർ, അഭി ലമാനി എന്നിവരാണ് പ്രതികളെന്ന് അധികൃതർ തിരിച്ചറിഞ്ഞതായി റിപ്പോർട്ടുണ്ട്.
















