Kerala

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്; മാപ്പ് പറഞ്ഞ് മുഹമ്മദ് ഹനീഷ്, കോടതിയലക്ഷ്യ കേസിൽ നേരിട്ട് ഹാജരായി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്ലം: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രോസിക്യൂഷന് അനുമതി നൽകാൻ വൈകിയ കേസിൽ വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷ് നേരിട്ട് ഹൈക്കോടതിയിൽ ഹാജരായി നിരുപാധികം മാപ്പ് പറഞ്ഞു. ഇന്ന് ഹാജരായില്ലെങ്കിൽ നിയമപ്രകാരം കോടതിയിൽ എത്തിക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേത്തുടർന്നാണ് മുഹമ്മദ് ഹനീഷ് എത്തിയത്.

പ്രോസിക്യൂഷൻ അനുമതി നൽകാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നെങ്കിലും കഴിഞ്ഞ ഇടതു സർക്കാർ അതിൽ തീരുമാനം എടുത്തിരുന്നില്ല. കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്നും സിബിഐ അന്വേഷണത്തിന് പ്രോസിക്യൂഷൻ അനുമതി നൽകേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു ഇടതു സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാട്. ഇതേ തുടർന്നാണ് മുഹമ്മദ് ഹനീഷിനോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചത്.

സിബിഐക്ക് പ്രോസിക്യൂഷൻ അനുമതി നൽകുന്നത് പരിഗണിക്കണമെന്ന് സിംഗിൾ‍ ബെഞ്ച് കഴിഞ്ഞ ഏപ്രിൽ 10ന് ഉത്തരവിട്ടിരുന്നു. ഒപ്പം, തുടർച്ചയായി അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യകേസിൽ മുഹമ്മദ് ഹനീഷ് നേരിട്ടു ഹാജരാകാനും ജസ്റ്റിസ് എ.ബദറുദീന്റെ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. എന്നാൽ ഇതിനെതിരെ മുഹമ്മദ് ഹനീഷ് ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയും നേരിട്ടു ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു. അതിനു പിന്നലെയാണ് ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളിയത്.

നേരത്തേ കേസ് പരിഗണിച്ച വേളയിൽ, മുഹമ്മദ് ഹനീഷ് ഹാജരായിട്ടില്ലെന്ന് അറിഞ്ഞപ്പോൾ കോടതിയോട് കളിക്കാൻ നിൽക്കരുതെന്നും ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിടുമെന്നും കോടതി വാക്കാൽ പറഞ്ഞിരുന്നു. 2006-2015 കാലഘട്ടത്തിൽ കശുവണ്ടി വികസന കോർപറേഷൻ അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതിൽ കോടികളുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും നടന്നുവെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ.

Recent Posts