ചെന്നൈ: തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ച് എഐഎഡിഎംകെയുമായുള്ള സഖ്യസാധ്യത തള്ളിക്കളയാതെ ഡി.എം.കെ നേതൃത്വം. മുഖ്യമന്ത്രി വിജയ് നേതൃത്വം നൽകുന്ന ടി.വി.കെ പാർട്ടിയുടെ വളർച്ചയും ജനപ്രീതിയും പരമ്പരാഗത ദ്രാവിഡ കക്ഷികളെ പുതിയ രാഷ്‌ട്രീയ സഖ്യത്തിലേക്ക് നയിക്കുന്നുവെന്ന സൂചനയാണ് ഡി.എം.കെ സംഘടനാ സെക്രട്ടറി ആർ.എസ്. ഭാരതിയുടെ പ്രതികരണം നൽകുന്നത്.
ഡി.എം.കെയും എഐഎഡിഎംകെയും ഒരേ ദ്രാവിഡ ആശയധാരയിൽ നിന്നുള്ള പാർട്ടികളാണെന്നും എഐഎഡിഎംകെയിലുള്ള പല നേതാക്കളും ഒരുകാലത്ത് ഡി.എം.കെയുടെ ഭാഗമായിരുന്നുവെന്നും ഭാരതി പറഞ്ഞു. അതിനാൽ ഭാവിയിൽ ഇരുകക്ഷികളും ഒന്നിച്ച് പ്രവർത്തിക്കുന്നതിൽ അസ്വാഭാവികതയില്ലെന്ന സന്ദേശമാണ് അദ്ദേഹത്തിന്റെ പരാമർശങ്ങളിൽ നിന്ന് ഉയരുന്നത്.
സി.പി.എമ്മും സി.പി.ഐയും പിളർപ്പിന് ശേഷവും വിവിധ വിഷയങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ ഭാരതി, തമിഴ്‌നാട്ടിലും സമാന രാഷ്‌ട്രീയ നീക്കങ്ങൾക്ക് സാധ്യതയുണ്ടെന്ന് വ്യക്തമാക്കി. അതേസമയം, സഖ്യവുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ വലിയ മാറ്റങ്ങൾ സമീപഭാവിയിൽ ഉണ്ടാകുമെന്ന സൂചനയും ഡി.എം.കെ നേതാവ് നൽകി. പുതിയ രാഷ്‌ട്രീയ കൂട്ടുകെട്ടുകൾ രൂപപ്പെടുന്ന സാഹചര്യത്തിൽ വൈക്കോയുടെ നേതൃത്വത്തിലുള്ള എം.ഡി.എം.കെ നിലവിലെ മുന്നണിയിൽ നിന്ന് അകന്നേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.
വിജയ് രാഷ്‌ട്രീയ രംഗത്ത് ശക്തമായ മുന്നേറ്റം നടത്തുന്നതിനിടെ, ദ്രാവിഡ രാഷ്‌ട്രീയത്തിലെ പഴയ എതിരാളികൾ പോലും പുതിയ സാഹചര്യത്തിൽ ഒരുമിച്ച് ചിന്തിക്കാൻ നിർബന്ധിതരാകുകയാണെന്ന വിലയിരുത്തലാണ് ഇപ്പോൾ തമിഴ്‌നാട്ടിലെ രാഷ്‌ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നത്.















