കോഴിക്കോട്: മൂന്നര പതിറ്റാണ്ട് കാലത്തോളം തപസ്യ കലാസാഹിത്യ വേദിയുടെ കരുത്തായി നിലകൊണ്ട കവിയും എഴുത്തുകാരനും സാംസ്‌കാരിക നായകനും ആയിരുന്നു പി. നാരായണക്കുറുപ്പെന്ന് തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി. ജി. ഹരിദാസ്, ജനറല്‍ സെക്രട്ടറി കെ. ടി. രാമചന്ദ്രന്‍, സംസ്‌കാര്‍ ഭാരതി ദേശിയ സമിതിയംഗം കെ. ലക്ഷ്മിനാരായണന്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കവിയും ഭാഷാ പണ്ഡിതനും വിവര്‍ത്തകനും നിരൂപകനും എന്ന നിലയ്‌ക്ക് പ്രശസ്തനായ ശേഷമാണ് പി. നാരായണക്കുറുപ്പ് തപസ്യയുടെ പ്രവര്‍ത്തനത്തിലേക്ക് വരുന്നത്. അതുവരെ വ്യത്യസ്ത രാഷ്‌ട്രീയ കാഴ്ചപ്പാട് ഉണ്ടായിരുന്ന കവി പിന്നീട് തപസ്യയുടെ പ്രവര്‍ത്തനത്തിലേക്കും നേതൃത്വത്തിലേക്കും സ്വാഭാവികമായി ഉയരുകയായിരുന്നു. സംഘടനയില്‍ മഹാകവി അക്കിത്തം, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച് സംസ്ഥാന ഉപാധ്യക്ഷന്‍, അധ്യക്ഷന്‍ എന്നീ പദവികള്‍ വഹിച്ചു. വലിപ്പച്ചെറുപ്പമില്ലാതെ തപസ്യയുടെ സാധാരണ പ്രവര്‍ത്തകര്‍ക്കൊപ്പം സംഘടനയുടെ ചെറുതും വലുതുമായ ഏതു പരിപാടിയിലും തികഞ്ഞ ഉത്തരവാദിത്വ ബോധത്തോടെ സന്തോഷപൂര്‍വ്വം പങ്കെടുത്തു.
കമ്മ്യൂണിസ്റ്റുവല്‍ക്കരണത്തിന്റെ ഫലമായി കേരളത്തിന്റെ സാംസ്‌കാരിക രംഗത്തിന് വന്നുചേര്‍ന്ന അവമതിപ്പിനെക്കുറിച്ച് കുറുപ്പ് സാര്‍ തികച്ചും ബോധവാനായിരുന്നു. എഴുത്തുകാരും ബുദ്ധിജീവികളും ഭാരതീയ സംസ്‌കാരത്തോടും ദേശീയ ചിന്താഗതികളോടും വച്ചുപുലര്‍ത്തിയ വിപ്രതിപത്തിയെ നിശിതമായി വിമര്‍ശിക്കാനും, ചിലപ്പോഴൊക്കെ രൂക്ഷമായി പരിഹസിക്കാനും കുറുപ്പ് സാര്‍ തയ്യാറായി. ഇങ്ങനെ വിയോജിക്കുമ്പോഴും വ്യക്തിബന്ധങ്ങളെ വിലമതിക്കുകയും ചെയ്തു. ഇക്കാരണത്താല്‍ ആശയപരമായി വിരുദ്ധ പക്ഷത്ത് നില്‍ക്കുന്നവര്‍ക്കും കുറുപ്പ് സാറിനോട് ആദരവായിരുന്നു.
ദാര്‍ശനികമാനമുള്ള കവിതകള്‍ മലയാളത്തിന് സമ്മാനിച്ച കവിയായിരുന്നു കുറിപ്പ് സാര്‍. മൗലിക ചിന്തയും കലാമര്‍ജ്ഞതയും നിറഞ്ഞുനിന്ന നിരൂപകനും ആയിരുന്നു. കവിതയിലും സാഹിത്യത്തിലും മാത്രമല്ല ഭാഷയിലും ദര്‍ശനത്തിലും കുറുപ്പ് സാറിന് അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു. ചിത്രരചനയെക്കുറിച്ചും ശില്പനിര്‍മാണത്തെക്കുറിച്ചും ആധികാരികമായി പറയാനുള്ള അറിവും നേടിയിരുന്നു. ഇതൊക്കെ കൊണ്ട് കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് വിശിഷ്ടമായ സ്ഥാനമാണ് കുറുപ്പ് സാറിന് ഉണ്ടായിരുന്നത്.
ആരോഗ്യനില അത്യന്തം മോശമായിരുന്ന നീണ്ട കാലയളവിലും തപസ്യയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായ താല്‍പ്പര്യം പുലര്‍ത്തിയിരുന്നു. ശാരീരികമായ അവശതകള്‍ ഉള്ളപ്പോഴും മനസുകൊണ്ട് തപസ്യയോടൊപ്പം സഞ്ചരിച്ചു. തപസ്യയെ കേരളത്തിന്റെ സാമൂഹ്യ മുഖ്യധാരയുമായി ബന്ധിപ്പിക്കുന്നതില്‍ കുറുപ്പ് സാര്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ഈ മഹാരഥന്റെ വേര്‍പാട് സൃഷ്ടിക്കുന്ന വിടവ് മറ്റൊരാള്‍ക്ക് നികത്താനാവില്ലെന്ന് തപസ്യ തിരിച്ചറിയുന്നു. കവിയുടെ വേര്‍പാടില്‍ വേദനിക്കുന്ന അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും മറ്റുള്ളവരുടെയും ദുഃഖത്തില്‍ തപസ്യ പങ്കുചേരുന്നു. കുറുപ്പ് സാറിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
















