റാഞ്ചി : 2007 ലെ നക്സൽ ആക്രമണക്കേസിലെ പ്രതി ശകുന്തള മഹ്തോ കീഴടങ്ങി . ജാർഖണ്ഡിൽ നിന്നുള്ള അന്നത്തെ എംപി സുനിൽ മഹ്തോയുടെ കൊലപാതകത്തിൽ ഉൾപ്പെട്ട കുപ്രസിദ്ധ വനിതാ നക്സൽ കമാൻഡറാണ് പുഷ്പ എന്ന ശകുന്തള മഹ്തോ.
2007 മാർച്ച് 4 ന് ഘാട്ട്ഷിലയിലെ ബാഗൂരിയ ഫുട്ബോൾ ഗ്രൗണ്ടിൽ വച്ചാണ് നക്സലുകൾ അന്നത്തെ എംപി സുനിൽ മഹ്തോയെയും അദ്ദേഹത്തിന്റെ അംഗരക്ഷകർ ഉൾപ്പെടെ മൂന്ന് പേരെയും വെടിവച്ചു കൊന്നത്. ആക്രമണത്തിന് ശേഷം, ശകുന്തള എംപിയുടെ നെഞ്ചിൽ നിന്ന് ആഹ്ലാദപ്രകടനം നടത്തിയെന്നും അന്ന് മാധ്യമ റിപ്പോർട്ടുകൾ വന്നിരുന്നു. സംഭവത്തിന് ശേഷം, സുരക്ഷാ ഏജൻസികളുടെ “മോസ്റ്റ് വാണ്ടഡ്” പട്ടികയിലായിരുന്നു ശകുന്തള.
10 ലക്ഷം രൂപ തലയ്‌ക്ക് വിലയിട്ടിരുന്ന ശകുന്തള, ഏകദേശം 25 വർഷമായി പോലീസിനും സുരക്ഷാ ഏജൻസികൾക്കും വലിയ തലവേദനയായിരുന്നു . കഴിഞ്ഞ ദിവസമാണ് കൊൽക്കത്തയിലെ ലാൽബസാർ പോലീസ് ആസ്ഥാനത്ത് എത്തി ഇവർ കീഴടങ്ങിയത് . അവരുടെ കൈവശം നിന്ന് നാൽപ്പത്തിയാറ് വെടിയുണ്ടകളും അത്യാധുനിക ആയുധങ്ങളും കണ്ടെടുത്തു.
പശ്ചിമ ബംഗാളിലെ ജാർഗ്രാം ജില്ലയിലെ മെച്ചുവ ഗ്രാമത്തിൽ നിന്നുള്ള ശകുന്തള പത്ത് വയസ്സുള്ളപ്പോൾ നക്സൽ സംഘടനയിൽ ചേർന്നു. ‘പാരി’, ‘വർഷ’ തുടങ്ങിയ അപരനാമങ്ങളിൽ അവർ ഗ്രൂപ്പിൽ സജീവമായിരുന്നു. നക്സൽ നേതാവ് കിഷൻജിയുടെ അടുത്ത സഹപ്രവർത്തകയായി കണക്കാക്കപ്പെടുന്ന ശകുന്തള, ജാർഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങളിലെ നിരവധി നക്സൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു.















