കൊൽക്കത്ത: സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഫാൽറ്റ പോലീസ് സ്റ്റേഷൻ ആക്രമണത്തിന് പിന്നിലെ മുഖ്യ സൂത്രധാര തൃണമൂൽ കോൺഗ്രസ് ഗുണ്ട ജഹാംഗീർ ഖാന്റെ ഭാര്യ സറീന ബീബി അറസ്റ്റിൽ. ഒളിവിൽ പോയ ഇവരെ സൗത്ത് 24 പർഗാനാസിൽ നിന്നും ഡയമണ്ട് ഹാർബർ പോലീസാണ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് ഇവിടെ എത്തിയത്.
ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പോലീസ് സറീന ബീബിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 27 ആയി. ജഹാംഗീർ ഖാനെ പോലീ കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കുന്നതിന് വേണ്ടിയാണ് ഇവർ അക്രമം അഴിച്ചുവിട്ടത്. പോലീസ് സ്റ്റേഷന് പുറത്ത് തടിച്ചുകൂടിയ ഒരു സംഘത്തെ നയിച്ചതിനും പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചതിനും ഇവർക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
പോലീസ് ഓടിച്ചതിനെ തുടർന്ന് പ്രതിഷേധക്കാർ ഓടി രക്ഷപ്പെടുന്നതും സമീപത്തുള്ള ജലാശയങ്ങളിലേക്ക് ചാടുന്നതും കാണിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ആക്രമണത്തെ തുടർ പോലീസ് സ്വന്തമായി എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും അക്രമികൾക്കെതിരെ അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു. കേസ് രജിസ്റ്റർ ചെയ്തതോടെ സറീന ബീബി ഒളിവിൽ പോവുകയായിരുന്നു.
















