
കൊച്ചി: കുംഭമേളയിലൂടെ വൈറലായ മോണാലിസ എന്ന പെൺകുട്ടിക്ക് ജീവന് ഭീഷണിയുള്ളതിനാൽ സംരക്ഷണം നൽകാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. തന്റെ ജീവന് സംരക്ഷണം നൽകാൻ സംസ്ഥാന സർക്കാരിനും എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയ്‌ക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
മഹാരാഷ്‌ട്ര സ്വദേശിയായ മുഹമ്മദ് ഫർമാനുമായുള്ള വിവാഹത്തിന് ശേഷം, തട്ടിക്കൊണ്ടുപോകൽ-പോക്സോ കേസുകളിൽ ഭർത്താവ് നിയമനടപടി നേരിടുന്നുണ്ട്. നിലവിൽ മധ്യപ്രദേശ് പോലീസും കേരളത്തിൽ അന്വേഷണം നടത്തുകയാണ്. പെൺകുട്ടിയുടെ പിതാവാണ് മുഹമ്മദ് ഫർമാനെതിരെ പരാതി നൽകിയിട്ടുള്ളത്. ഹർജിക്കാരിയുടെയും സർക്കാർ അഭിഭാഷകന്റെയും വാദങ്ങളിൽനിന്നും ഹർജിക്കാരിയുടെ ജീവന് സംരക്ഷണം നൽകേണ്ടതുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി കോടതി പറഞ്ഞു.
ഹർജി തീർപ്പാക്കുന്നതുവരെ ഹർജിക്കാരിയുടെ ജീവന് ആവശ്യമായ സംരക്ഷണം നൽകാൻ എസ്എച്ച്ഒയോട് കോടതി നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനും എസ്എച്ച്ഒയ്‌ക്കും കോടതി നോട്ടിസ് അയച്ചു. കേസ് ജൂലൈ 10ലേക്ക് മാറ്റി. തന്നെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കൊച്ചിയിലെത്തിച്ച സംവിധായകൻ മോശമായി പെരുമാറിയെന്ന പരാതിയും പെൺകുട്ടി പോലീസിന് നൽകിയിട്ടുണ്ട്.