മട്ടാഞ്ചേരി: കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലില്‍ ഐ ലൗ പാകിസ്ഥാന്‍ എന്നെഴുതിയത് കണ്ടെത്തിയ സംഭവത്തില്‍ സുരക്ഷാവീഴ്ച. പോലീസും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളും അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ 12നാണ് കപ്പലിന്റെ ചുമരില്‍ ‘പാകിസ്ഥാന്‍ പ്രേമം’ പ്രകടമാക്കുന്ന എഴുത്ത് കണ്ടത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ടായിരുന്നു എഴുത്ത് എന്നാണ് പോലീസ് നല്കുന്ന വിവരം.
കഴിഞ്ഞ ആറ് വര്‍ഷത്തിനകം കൊച്ചി കപ്പല്‍ ശാലയില്‍ രാജ്യസുരക്ഷാ അനുബന്ധമായി മൂന്നാം തവണയാണ് സുരക്ഷാവീഴ്ചയും പ്രതിസന്ധിയുമുണ്ടാകുന്നത്. കപ്പല്‍ശാല സുരക്ഷാ വിഭാഗമാണ് കൊച്ചി സിറ്റി പോലീസ് സൗത്ത് സ്റ്റേഷനില്‍ ആദ്യം വിവരമറിയിച്ചത്. കരാര്‍ തൊഴിലാളികളാണ് എഴുത്ത് കണ്ടത്. തുടര്‍ന്നിത് അധികൃതരിലെത്തുകയായിരുന്നു. കപ്പലില്‍ അറ്റകുറ്റപ്പണികള്‍ക്കായി സ്ഥിരം – താത്കാലിക തൊഴിലാളികളും മൂന്നാം കക്ഷി കരാര്‍ അടിസ്ഥാന തൊഴിലാളികളുമാണ് പ്രവര്‍ത്തിക്കുന്നത്. 100 ഓളം തൊഴിലാളികള്‍ കപ്പലിലെ അറ്റകുറ്റപ്പണി വിഭാഗത്തിലുണ്ടായിരുന്നു. പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. അറ്റകുറ്റപ്പണി കേന്ദ്രത്തില്‍ സിസിടിവി ഇല്ലാത്തത് വന്‍വീഴ്ചയാണ്. നാവികസേനയുടെ വിമാനവാഹിനി കപ്പലടക്കമുള്ള ഒട്ടേറെ കപ്പലുകളും വിദേശ കപ്പലു കളുമെത്തുന്ന പ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷാ വീഴ്ച തുടര്‍ക്കഥയാകുന്നത് കേന്ദ്ര സുരക്ഷാ ഏജന്‍സികളില്‍ ഏറെ രോഷമുളവാക്കിയിട്ടുണ്ട്.
2019ല്‍ വിമാനവാഹിനി വിക്രാന്തിലെ ഹാര്‍ഡ് ഡിസ്‌ക് മോഷണം പോയ സംഭവത്തില്‍ 2022 ാണ് പ്രതികളെ കേന്ദ്ര ഏജന്‍സികള്‍ പിടികൂടിയത്. കപ്പല്‍ശാല ഉഡുപ്പി മാല്‍പേ ഡിവിഷനില്‍ നിന്ന് പിടികൂടിയ പ്രതി കൊച്ചി കപ്പല്‍ശാലയില്‍ പ്രവര്‍ത്തിക്കവേയാണ് നാവികകപ്പലുകളുടെ രഹസ്യവിവരങ്ങളടക്കമുള്ളവ ചോര്‍ത്തി ഹണിട്രാപ്പിലൂടെ പാകിസ്ഥാന് കൈമാറിയത്. കപ്പലില്‍ പാക് പ്രേമം എഴുതിയ പ്രതിക്കായുള്ള അന്വേഷണം കൊച്ചി പോലീസ് നടത്തുകയാണ്. പരാതി കിട്ടിയ പോലീസ് എഫ്‌ഐആര്‍ ഇടാതെയാണ് അന്വേഷണം നടത്തുന്നത്. കപ്പല്‍ശാലയിലേ ഇതരഭാഗങ്ങളിലുളള സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. മൂന്നാംകക്ഷി കരാര്‍ തൊഴിലാളികളില്‍ ഏറെയും ഇതര സംസ്ഥാന തൊഴിലാളികളെന്നതും രേഖകളുടെ പരിശോധനാ സാധുത, പൗരത്വം എന്നിവയടക്കമുള്ള വിവരശേഖരണം അന്വേഷണ ഏജന്‍സികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ പ്രാഥമിക വിവരശേഖരണം നടത്തിയിട്ടുണ്ട്.
















