പത്തനംതിട്ട: വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ശബരിമലയ്‌ക്ക് അവഗണന. ശബരിമലയുടെ വികസനത്തിന് മാത്രമായി ബജറ്റില്‍ ഒരു പ്രഖ്യാപനവും ഉണ്ടായില്ല. ശബരിമല, ഗുരുവായൂര്‍, കൊട്ടിയൂര്‍, തിരുവല്ലം എന്നീ ക്ഷേത്രങ്ങളെ തിരുപ്പതി മാതൃകയില്‍ അന്താരാഷ്‌ട്ര നിലവാരമുള്ള ദേശീയ തീര്‍ത്ഥാടന കേന്ദ്രങ്ങളാക്കി മാറ്റുമെന്നാണ് പ്രഖ്യാപനം. നിലവിലുള്ള നിയമം അനുസരിച്ച് സംസ്ഥാന സര്‍ക്കാരിന് മാത്രമായി ഏതെങ്കിലും ക്ഷേത്രത്തിന് ദേശീയ തീര്‍ത്ഥാടന പദവി നല്‍കാന്‍ കഴിയില്ല. എന്നിട്ടും ബജറ്റില്‍ ഈ പ്രഖ്യാപനം നടത്തിയത് ഭക്തരുടെ കണ്ണില്‍ പൊടിയിടാനെന്നു വ്യക്തം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പ്രതിവര്‍ഷം നല്‍കേണ്ട ‘ആന്വിറ്റി’ വിഹിതമായി വെറും അഞ്ച് കോടി രൂപ മാത്രമാണ് നീക്കിവെച്ചിട്ടുള്ളത്. ആറന്മുള കണ്ണാടിയുടെ പ്രദര്‍ശനവും വിപണനവും ലക്ഷ്യമിട്ട് ബജറ്റില്‍ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് ആറന്മുളയില്‍ കണ്ണാടിക്കായി പ്രത്യേക എക്‌സിബിഷന്‍ സെന്റര്‍ ആന്‍ഡ് ട്രെയിനിങ് സെന്റര്‍ സ്ഥാപിക്കുമെന്നാണ് പ്രറയുന്നത്. വകയിരുത്തിയ തുക തീരെ അപര്യാപ്തം. പരമ്പരാഗതമായി കണ്ണാടി നിര്‍മിച്ചു വരുന്ന വിശ്വകര്‍മജര്‍ക്ക് യാതൊരു ക്ഷേമപദ്ധതികളും ഉള്‍പ്പെടുത്തിയിട്ടുമില്ല.
ആറന്മുള ഉത്തൃട്ടാതി ജലമേളയെ ഇടത് സര്‍ക്കാര്‍ അവഗണിച്ചതുപോലെ തന്നെ യുഡിഎഫ് സര്‍ക്കാരും അവഗണിക്കുകയാണ്. പള്ളിയോടത്തിനുള്ള ഗ്രാന്റ് 10,000ല്‍ നിന്ന് 15,000 ആക്കി വര്‍ദ്ധിപ്പച്ചു. പക്ഷേ 52 പള്ളിയോടങ്ങള്‍ക്കായി ആകെ വര്‍ദ്ധന വെറും 2.60 ലക്ഷം രൂപ മാത്രമെന്നതില്‍ നിന്ന് ഇതിലെ പൊള്ളത്തരം മനസിലാക്കാം. വള്ളത്തിന് പ്രതിവര്‍ഷം രണ്ട് തവണ മീന്‍ നെയ് തേക്കാന്‍ പോലും ഈ തുക തികയില്ല. സര്‍ക്കാര്‍ കേരളത്തിന്റെ പ്രതീകമായി ഉയര്‍ത്തിക്കാട്ടുന്നത് കഥകളിയും ആറന്മുള പള്ളിയോടങ്ങളുമാണ് എന്നിരിക്കെയാണ് ഈ അവഗണന.
















