അറ്റ്ലാന്റ: ലോകകപ്പ് ഫുട്ബോളിന്റെ രണ്ടാം റൗണ്ടില്‍ ഗ്രൂപ്പ് എയിലെ ആദ്യ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്ക-ചെക്ക് റിപ്പബ്ലിക്ക് മത്സരം സമനിലയില്‍ പിരിഞ്ഞത് രണ്ട് ടീമിന്റെയും നോക്കൗട്ട് പ്രതീക്ഷകള്‍ വിദൂരസാധ്യതയായി നിലനിര്‍ത്തിയിരിക്കുകയാണ്.
പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരത്തില്‍ അത്ഭുതം കാട്ടിയാല്‍ ഈ രണ്ട് ടീമുകളിലൊന്നിന് കൊറിയയെ പിന്തള്ളി നോക്കൗട്ടില്‍ പ്രവേശിക്കാനാകും.
ചെക്കിന്റെ പദ്ധതികള്‍ കൃത്യമായിരുന്നു. പക്ഷെ കളി അവസാനത്തോടടുത്തപ്പോള്‍ ദക്ഷിണാഫ്രിക്ക സമനില നേടുന്ന കാഴ്‌ച്ചയാണ് അറ്റ്ലാന്റ സ്റ്റേഡിയം കണ്ടത്.
അത്യുഗ്രന്‍ മുന്നേറ്റങ്ങളിലൂടെ ചെക്ക് താരങ്ങള്‍ കുതിക്കുന്നതോടെയാണ് മത്സരം തുടങ്ങിയത്. പരമാവധി നേരത്തെ ഗോള്‍ നേടുകയെന്നതായിരുന്നു അവരുടെ നയം. ആറാം മിനിറ്റില്‍ അതിനു ഫലം കണ്ടു. മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ മധ്യനിര താരം മിക്കാല്‍ സാഡിലെക് സ്‌കോര്‍ ചെയ്തു. ഈ ഒരു ഗോളില്‍ തൂങ്ങി ദക്ഷിണാഫ്രിക്കന്‍ സംഘത്തെ പ്രതിരോധ പൂട്ടിട്ട് ചെക്ക് പറയാനായിരുന്നു തീരുമാനം. ചെക്കിന്റെ ഈ തീരുമാനം നടപ്പാക്കലും അതിനെ മറികടക്കാനാവാതെ വശംകെടുന്ന ദക്ഷിണാഫ്രിക്കന്‍ കാഴ്‌ച്ചയും മത്സരത്തെ വല്ലാതെ വിരസമാക്കി. രണ്ടാം പകുതിയില്‍ ഒരു വിധത്തില്‍ പെനാല്‍റ്റി നേടിയെടുത്തുകൊണ്ട് ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിലേക്കടുത്തു. ചെക്കിന്റെ പകരക്കാരന്‍ പവേല്‍ സുല്‍ച്ച് സ്വന്തം ബോക്സിനകത്ത് ഹാന്‍ഡ് ബോള്‍ വഴങ്ങിയതിന് ലഭിച്ച സ്പോട്ട് കിക്ക് തൊടുത്ത ദക്ഷിണാഫ്രിക്കന്‍ മധ്യനിരതാരം മൊകീന പിഴവില്ലാതെ പന്ത് വലയിലെത്തിച്ചു. ഈ സമയം മത്സരം 82 മിനിറ്റിലെത്തിയിരുന്നു. പിന്നീടുള്ള സമയമത്രയും ദക്ഷിണാഫ്രിക്ക ചെക്ക് ഗോള്‍ മുഖത്തേക്ക് എണ്ണം പറഞ്ഞ ആക്രമണങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
















