
ന്യൂഡൽഹി : ജാർഖണ്ഡിലെ ഇന്ത്യാ മുന്നണിയുടെ ശക്തികേന്ദ്രം തകർത്ത് എൻ ഡി എ . രാജ്യസഭാ തിരഞ്ഞെടുപ്പുകളിൽ, ബിജെപി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി പരിമൾ നത്വാനി വിജയിച്ചു. മഹാസഖ്യത്തിലെ ഘടകകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ചയിൽ നിന്നുള്ള സ്ഥാനാർത്ഥി ബൈദ്യനാഥ് റാമും വിജയിച്ചു.
തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രണവ് ഝായെയാണ് മത്സരിപ്പിച്ചത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ നത്വാനിക്ക് 28 വോട്ടുകൾ ലഭിച്ചു, കോൺഗ്രസ് സ്ഥാനാർത്ഥി പ്രണവ് ഝായ്‌ക്ക് 19 വോട്ടുകളും ജെഎംഎം സ്ഥാനാർത്ഥി ബൈദ്യനാഥ് റാമിന് 31 വോട്ടുകളും ലഭിച്ചു. മൂന്ന് വോട്ടുകൾ അസാധുവായി പ്രഖ്യാപിച്ചു. ഈ രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലം ജാർഖണ്ഡ് സർക്കാരിന്റെ സ്ഥിരതയെ ബാധിക്കുമെന്നാണ് രാഷ്‌ട്രീയ വിശകലന വിദഗ്ധർ പറയുന്നത് .
81 അംഗ ജാർഖണ്ഡ് നിയമസഭയിൽ ഒരു രാജ്യസഭാംഗത്തെ തിരഞ്ഞെടുക്കാൻ 28 വോട്ടുകൾ ആവശ്യമായിരുന്നു. എൻഡിഎയ്‌ക്ക് 24 വോട്ടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നിരുന്നാലും, കുറഞ്ഞത് നാല് എംഎൽഎമാരെങ്കിലും ക്രോസ് വോട്ട് ചെയ്തതായി നത്വാനിയുടെ വിജയം വ്യക്തമാക്കുന്നു. ജെഎംഎമ്മിന് 34 എംഎൽഎമാരും, കോൺഗ്രസിന് 16 പേരും, ആർജെഡിക്ക് 4 പേരും, സിപിഐഎംഎല്ലിന് 2 പേരും, ബിജെപിക്ക് 21 പേരും, എജെഎസ്‌യുവിന് 1 പേരും ഉണ്ട്.
അതേസമയം ഇപ്പോൾ ജെഡിയു എംഎൽഎ സരയു റായ് മുഖ്യമന്ത്രി ഹേമന്ത് സോറന് പുതിയ വാഗ്ദാനവുമായി രംഗത്തെത്തി. “ഹേമന്ത് സോറൻ കോൺഗ്രസിനെ സർക്കാരിൽ നിന്ന് പുറത്താക്കണം. അദ്ദേഹം ഞങ്ങളോടൊപ്പം സർക്കാർ നടത്തണം. മഹാസഖ്യത്തിൽ വിള്ളൽ ഉണ്ട്, അത് എപ്പോൾ വേണമെങ്കിലും ശിഥിലമാകാം. ബിജെപിയും കോൺഗ്രസും ഇല്ലാതെ ഝാർഖണ്ഡിൽ ഹേമന്ത് സോറൻ സർക്കാർ നടത്തണം. എൻഡിഎ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി വിജയിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു.”എന്നാണ് സരയൂ റായ് പറയുന്നത്.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതിനെത്തുടർന്ന്, മഹാസഖ്യത്തിനുള്ളിൽ ഭിന്നത ആരംഭിച്ചിട്ടുണ്ട്. ഇത് സഖ്യത്തെ ബാധിച്ചേക്കാമെന്ന് ജാർഖണ്ഡ് കോൺഗ്രസ് ഇൻ-ചാർജ് കെ. രാജു പറഞ്ഞു. “ഞങ്ങളുടെ സഖ്യകക്ഷികൾ ഞങ്ങൾക്ക് വോട്ട് ചെയ്യാത്തതിനാൽ ഞങ്ങൾ പരാജയപ്പെട്ടു.” ആർജെഡിയും സിപിഐ (എംഎൽ) ഉം പാർട്ടിയെ വഞ്ചിച്ചുവെന്നും അത് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പരാജയത്തിന് കാരണമായെന്നും രാജു ആരോപിച്ചു.