മാവോയിസ്റ്റ് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് കൊടിക്കണക്കിന് രൂപയുടെ വിദേശ ഫണ്ട് കൈമാറിയ ക്രൈസ്തവ മിഷണറി സംഘടനയ്‌ക്കെതിരെ യുഎപിഎ പ്രകാരം കേസെടുത്തത് രാജ്യസുരക്ഷ മുന്‍നിര്‍ത്തിയുള്ള ശരിയായ നടപടിയാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദ്ദേശപ്രകാരം കര്‍ണാടക പോലീസാണ് ‘ദ തിമോത്തി ഇനിഷ്യേറ്റീവ്’ എന്ന മതപരിവര്‍ത്തന സംഘടനയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്. എന്‍ജിഒ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘടന വിദേശ ഡെബിറ്റ് കാര്‍ഡുകള്‍ വഴി 92 കോടിയിലേറെ രൂപ പിന്‍വലിച്ച് മാവോയിസ്റ്റുകള്‍ക്ക് വിതരണം ചെയ്തു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഗോത്ര വിഭാഗങ്ങള്‍ താമസിക്കുന്ന കര്‍ണാടക, ഛത്തീസ്ഗഡ്, ആസാം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലകളില്‍ ഈ പണം എത്തിച്ചതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
മാവോയിസ്റ്റുകളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ സുരക്ഷാ ഭീഷണിയെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ടെങ്കിലും ശക്തമായ തുടര്‍നടപടികള്‍ യുപിഎ ഭരണകാലത്ത് ഉണ്ടായില്ല. ചില വ്യാജ മനുഷ്യാവകാശക്കാരുടെ സഹായത്തോടെ മാവോയിസ്റ്റുകള്‍ നിരപരാധികളെ വേട്ടയാടുകയും, സുരക്ഷാ സേനകള്‍ക്കു നേരെ ആക്രമണം നടത്തുകയുമായിരുന്നു. മന്‍മോഹന്‍ സര്‍ക്കാര്‍ മോവോയിസ്റ്റുകള്‍ക്കെതിരെ ‘ഗ്രീന്‍ ഹണ്ട്’ എന്ന പേരില്‍ നടപടിയെടുക്കുമ്പോള്‍ സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ സോണിയ രൂപം നല്‍കിയ സമിതിയംഗങ്ങളില്‍ പലരും മാവോയിസ്റ്റുകളോട് അനുഭാവമുള്ളവരായിരുന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടിനെ പിന്തുണയ്‌ക്കുന്ന ഒരു പ്രസ്താവന പോലും സോണിയയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല.
മാവോയിസ്റ്റുകള്‍ക്കെതിരായ നടപടികള്‍ ചര്‍ച്ചയാകുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ അപ്രത്യക്ഷരാകും. ഈ വിചിത്രമായ പെരുമാറ്റത്തിനു പിന്നില്‍ രാഷ്‌ട്രീയമായ കണക്കുകൂട്ടലുണ്ടായിരുന്നു. ക്രൈസ്തവ മിഷണറിമാര്‍ സജീവമായ ഗോത്ര മേഖലകളിലുള്ളവര്‍ കോണ്‍ഗ്രസ് വോട്ടുബാങ്കിന്റെ ഭാഗമായിരുന്നു. ദൈവത്തിന്റെ സൈനികരായി വിശേഷിപ്പിക്കപ്പെടുന്ന ക്രൈസ്തവ മിഷണറിമാരും മാവോയിസ്റ്റുകളും തമ്മില്‍ സംഘര്‍ഷങ്ങളോ ഏറ്റുമുട്ടലുകളോ ഉണ്ടാകുമായിരുന്നില്ല.
അതേസമയം കണ്ഡമാലിലെ ഗോത്ര മേഖലകളില്‍ മതപരിവര്‍ത്തനങ്ങളെ എതിര്‍ത്തിരുന്ന സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഒരു മാവോയിസ്റ്റ് സംഘടന ഏറ്റെടുത്തിരുന്നു.
മാവോയിസ്റ്റുകളോട് സഹാനുഭൂതി പുലര്‍ത്തുന്ന കോണ്‍ഗ്രസുകാര്‍ മാവോയിസ്റ്റ് വിരുദ്ധ നടപടികളുടെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെയും സംസ്ഥാനങ്ങളെയും വിമര്‍ശിക്കാന്‍ മറന്നില്ല എന്നത് ശ്രദ്ധേയമാണ്. അവര്‍ ഛത്തീസ്ഗഡിലെ സല്‍വാ ജുദും പോലുള്ള പ്രാദേശിക പ്രതിരോധസംഘങ്ങളെയും എതിര്‍ത്തു. പത്തു വര്‍ഷത്തെ യുപിഎ ഭരണത്തില്‍ മിഷണറി-മാവോയിസ്റ്റ് അച്ചുതണ്ട് ശക്തിപ്പെട്ടു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് ഇതിനെതിരെ നടപടികളെടുത്തത്.
രാജ്യത്തിന്റെ ശത്രുക്കളായ മാവോയിസ്റ്റുകളുമായി അവിശുദ്ധ ബന്ധം സ്ഥാപിക്കുകയും, അവര്‍ക്ക് വിദേശത്തുനിന്ന് പണം എത്തിക്കുകയും ചെയ്യുന്ന ക്രൈസ്തവ മിഷണറിമാരുടെ നടപടി ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. മതത്തിന്റെ മറവില്‍ ഇവര്‍ നടത്തുന്നത് രാജ്യദ്രോഹ പ്രവര്‍ത്തനം തന്നെയാണ്. നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും നടത്തുന്ന മതംമാറ്റങ്ങളെ എതിര്‍ക്കുമ്പോള്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു എന്നു പറഞ്ഞ് രംഗത്തു വരുന്നവരുടെ തനിനിറം തുറന്നു കാണിക്കേണ്ടതുണ്ട്. വിദേശങ്ങളില്‍ നിന്ന് അനധികൃതമായി ഫണ്ട് സ്വീകരിക്കുന്നത് തടയാന്‍ എഫ്‌സിആര്‍എ നിയമത്തില്‍ ഭേദഗതി വരുത്താന്‍ ശ്രമിച്ചപ്പോള്‍ ഇക്കൂട്ടര്‍ ബഹളമുണ്ടാക്കിയത് എന്തിനെന്ന് ഇപ്പോള്‍ വ്യക്തമാണല്ലോ. മതപരിവര്‍ത്തനത്തിന് മാവോയിസ്റ്റുകളെ കൂട്ടുപിടിക്കുന്നതും രാജ്യദ്രോഹ പ്രവര്‍ത്തനമാണ്. ശക്തമായ നടപടികള്‍ ഇതിനെതിരെ ഉണ്ടാവണം.
















