Kerala

സാമ്പത്തിക ക്രമക്കേട്: മുന്‍ അമേരിക്കന്‍ മലയാളി ജഡ്ജി ജയിലിലേക്ക്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പത്തനംതിട്ട: സാമ്പത്തിക കുറ്റംചുമത്തി അറസ്റ്റിലായ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി മുന്‍ ചീഫ് ജഡ്ജിയായ കെ.പി.ജോര്‍ജിന് ശിക്ഷ വിധിച്ച് ടെക്സസ് കോടതി. കള്ളപ്പണം വെളുപ്പിക്കല്‍, സാമ്പത്തിക ക്രമക്കേട് എന്നീ കേസുകളില്‍ പ്രതിയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് കോടതി ശിക്ഷ വിധിച്ചത്.

കൗണ്ടി ജയിലില്‍ 180 ദിവസത്തെ തടവുശിക്ഷയും അഞ്ച് വര്‍ഷത്തെ പ്രൊബേഷന്‍ കാലാവധിയും 5,000 ഡോളര്‍ പിഴയായി ചുമത്തിട്ടുണ്ട്. ശിക്ഷയ്‌ക്ക് പകരം കമ്യൂണിറ്റി മേല്‍നോട്ടം മാത്രം മതിയെന്ന പ്രതിഭാഗത്തിന്റെ വാദങ്ങളെ കോടതി അംഗീകരിച്ചില്ല. കള്ളപ്പണം വെളുപ്പിക്കല്‍, സാമ്പത്തിക ക്രമക്കേട് എന്നീ കേസുകളില്‍ പ്രതിയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് കോടതിയുടെ നടപടി. തെരഞ്ഞെടുപ്പ് പ്രചരണ ഫണ്ടില്‍ നിന്ന് സ്വന്തം ആവശ്യങ്ങള്‍ക്കായി പണം ദുരുപയോഗം ചെയ്തു എന്നതാണ് പ്രധാന കുറ്റം. കാമ്പയിന്‍ അക്കൗണ്ടില്‍ നിന്നും 2019ല്‍ 46,500ലധികം ഡോളര്‍ സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റുകയും ആ തുക വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ചെലവഴിച്ചതിനും പ്രോസിക്യൂഷന്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി.

കൗണ്ടിയുടെ ഉന്നതിയില്‍ എത്തുന്ന ആദ്യ മലയാളിയായി ജഡ്ജിയായിരുന്നു കെ.പി. ജോര്‍ജ്. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യുകയും ഡാനിയല്‍ വോങ്ങിനെ പുതിയ ജഡ്ജിയായി നിയമിക്കുകയും ചെയ്തിരുന്നു. 2022ലെ തെരഞ്ഞെടുപ്പില്‍ വംശീയ അധിക്ഷേപത്തിന്റെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തുടങ്ങുകയും സഹതാപതരംഗം സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്ന മറ്റൊരു കേസും നിലവിലുണ്ട്.

ഈ കേസിന്റെ വിചാരണ വരും മാസങ്ങളില്‍ നടക്കാനിരിക്കുകയാണ്. കേസിന് പിന്നാലെ 2026 മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെട്ടു. 1993ലാണ് ഒരു ധനകാര്യ സ്ഥാപനത്തിലെ ജോലിയ്‌ക്കായി കെ.പി. ജോര്‍ജ് യുഎസിലേക്ക് പത്തനംതിട്ടയില്‍ നിന്ന് കുടിയേറിയത്.