Kerala

മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ജമാ അത്തെ ഇസ്ലാമി നേതാവ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ആലപ്പുഴ: യുഡിഎഫിന് അധികാരത്തിലേറാന്‍ പിന്തുണ നല്‍കിയ ജമാ അത്തെ ഇസ്ലാമി, സംസ്ഥാനത്തെ ഭരണസിരാകേന്ദ്രങ്ങളിലും കയറിപ്പറ്റുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ പേഴ്സണല്‍ സ്റ്റാഫില്‍ ജമാ അത്തെ ഇസ്ലാമിയുടെ സജീവ പ്രവര്‍ത്തകന്‍ യു. ഷൈജുവിനെ നിയമിച്ചു. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ മുഖമായ വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകനും മീഡിയ വണ്‍ ചാനലിലെ മാനേജ്മെന്റ് പ്രതിനിധിയുമാണ് ഇയാള്‍. കായംകുളത്ത് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇയാള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രചാരണ രംഗത്ത് സജീവമായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

നിയമനത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ് നേതാവ് കെപിസിസി പ്രസിഡന്റിനു പരാതി നല്‍കി. നിയമനം പുനഃപരിശോധിക്കണമെന്നും വിഷയത്തില്‍ പാര്‍ട്ടി നേതൃത്വം ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് പരാതി. കായംകുളം നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി എം. ലിജുവിന്റെ പേഴ്സണല്‍ സ്റ്റാഫില്‍ ഇയാളെ ഉള്‍പ്പെടുത്താന്‍ നേരത്തേ നീക്കം നടത്തിയെങ്കിലും പ്രാദേശികമായ എതിര്‍പ്പിനെ തുടര്‍ന്ന് ഒഴിവാക്കി.

ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറിയായാണ് ഇയാളുടെ നിയമനം. സര്‍ക്കാരിന്റെ നിര്‍ണായക വകുപ്പുകളില്‍ ജമാ അത്തെ ഇസ്ലാമി പ്രതിനിധികള്‍ കയറിപ്പറ്റുന്നത് ആസൂത്രിതമാണെന്നാണ് വിവരം.

ആര്‍എസ്എസ് സര്‍സംഘചാലകിന്റെ പരിപാടിയില്‍ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുക്കുന്നതിനെ റോജി എം. ജോണ്‍ വിമര്‍ശിച്ചത് ജമാ അത്തെ ഇസ്ലാമി നേതാവിനെ കൂടെ കൂട്ടിയാണ്. കോണ്‍ഗ്രസിനായി കാലങ്ങളായി പണിയെടുത്ത പ്രവര്‍ത്തകരെ ഒഴിവാക്കി ഇത്തരം സംഘടനാ പശ്ചാത്തലമുള്ളവരെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലും മറ്റു നിര്‍ണായക പദവികളിലും നിയോഗിക്കുന്നതിനെതിരേ അണികളില്‍ പ്രതിഷേധമുയരുന്നു. തെരഞ്ഞെടുപ്പില്‍ സഹായിച്ചതിനു പ്രത്യുപകാരമായാണ് ജമാ അത്തെ ഇസ്ലാമിക്കാരെ നിര്‍ണായക സ്ഥാനങ്ങളില്‍ നിയോഗിക്കുന്നതെന്നാണ് വിമര്‍ശനം.

 

Recent Posts