ന്യൂജേഴ്സി: പ്രതീക്ഷ കാക്കുന്ന പ്രകടനത്തോടെ ലോകകപ്പ് 2026ന്റെ ഫേവറിറ്റുകളായ ഫ്രഞ്ച് ടീം ഗംഭീര ജയത്തോടെ തുടങ്ങി. ഗ്രൂപ്പ് ഐയില്‍ നടന്ന മത്സരത്തില്‍ സെനഗലിനെ 3-1ന് തോല്‍പ്പിച്ചു. ടീം നായകനും ലോക ഫുട്ബോളിലെ സൂപ്പര്‍ സ്ട്രൈക്കര്‍മാരില്‍ ഒരാളുമായ കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മത്സരത്തിന് ചാരുത പകര്‍ന്നു.
ഒരു പഴയ പകതീര്‍ത്തുകൊണ്ടാണ് ന്യൂജേഴ്സിലെ ഫ്രഞ്ച്-സെനഗല്‍ മത്സരം പര്യവസാനിച്ചത്. 2002ല്‍ നിലവിലെ ചാമ്പ്യന്‍മാരായി ഇറങ്ങിയ ഫ്രാന്‍സിനെ ഉദ്ഘാടന മത്സരത്തില്‍ കൊമ്പുകുത്തിച്ച് ആഫ്രിക്കന്‍ ഫുട്ബോളില്‍ പോലും വലിയ ടീം അല്ലാതിരുന്ന സെനഗല്‍ വിജയിച്ചു. 24 വര്‍ഷത്തിനിപ്പുറം തുടര്‍ച്ചയായി രണ്ട് ലോകകപ്പ് ഫൈനലുകളില്‍ കളിച്ച പകിട്ടുമായി ഫ്രഞ്ച് പട ഇറങ്ങിയപ്പോള്‍ എതിരിട്ട സെനഗലിന് പഴയ വീര്യത്തിന്റെ നിഴല്‍ പോലുമാകാന്‍ സാധിച്ചില്ല. അന്നത്തേതില്‍ നിന്നും ഏറെ മെച്ചപ്പെട്ട സെനഗല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സാദിയോ മാനെ എന്ന സൂപ്പര്‍ താരത്തിന്റെ മികവില്‍ വലിയ പുരോഗതി കൈവരിച്ച സാഹചര്യത്തിലാണ് ഫ്രഞ്ച് ടീമിന്റെ ഈ മധുര പ്രതികാരം.
66-ാം മിനിറ്റിലാണ് എംബാപ്പെ ഫ്രാന്‍സിന് ആദ്യ ഗോള്‍ സമ്മാനിച്ചത്. രണ്ടാം ഗോള്‍ 82-ാം മിനിറ്റില്‍ ബ്രാഡ്ലി ബാര്‍കോളയുടെ വകയായിരുന്നു. സ്റ്റോപ്പേജ് സമയത്തിലേക്ക് കടന്ന മത്സരത്തില്‍ സെനഗലിനായി ഇബ്രാഹിം എംബായെ ആശ്വാസ ഗോള്‍ കണ്ടെത്തി(90+5). സെക്കന്‍ഡുകള്‍ക്കകം ഇരട്ടഗോള്‍ തികച്ചുകൊണ്ട് എംബാപ്പെ ഫ്രഞ്ച് വമ്പിന്റെ ആക്കവും ചടുലതയും വിളംബരം ചെയ്തു.
എതിരാളിയെ അറിഞ്ഞ് കീഴടക്കുന്ന ദെഷാംപ്സ് ശൈലി
കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും തുടരുന്ന ദിദിയര്‍ ദെഷാംപ്സ് എന്ന ഫ്രഞ്ച് ഫുട്ബോള്‍ പരിശീലകന്റെ തന്ത്രം നടപ്പാകുന്ന കാവ്യശൈലിക്ക് കൂടിയാണ് ന്യൂജേഴ്സിയിലെ സ്റ്റേഡിയം ഇന്നലെ സാക്ഷിയായത്. സെനഗലിന്റെ 4-3-3ശൈലിക്കെതിരെ 4-2-3-1 ഫോര്‍മേഷനിലാണ് ഫ്രഞ്ച് പടയിറങ്ങിയത്. മത്സരത്തിന്റെ പകുതി നേരം പൂര്‍ണമായും കളിയെയും എതിരാളികളേയും വീക്ഷിക്കുക. രണ്ടാം പകുതിയില്‍ എതിരാളികളുടെ ദൗര്‍ബല്യങ്ങളിലേക്ക് അതിശക്തമായി ഇരച്ചുകയറി ഭീതി വിതയ്‌ക്കുന്ന ദെഷാംപ്സിയന്‍ വൈഭവം 2016 യൂറോ കപ്പ് മുതല്‍ കണ്ടു തുടങ്ങിയതാണ്. ലൂസൈലില്‍ അര്‍ജന്റീനയ്‌ക്കെതിരെ ഫ്രഞ്ച് പട പോരാടാന്‍ തുടങ്ങിയത് വൈകിപ്പോയത് തിരിച്ചടിയായെന്ന് ഈ ശൈലിയെ വിമര്‍ശിക്കുന്നവരുണ്ട്. എങ്കിലും ദെഷാംപ്സ് അതേ ശൈലി തുടരുന്നു, ഫ്രാന്‍സിനെ ഫിഫ റാങ്കിങ്ങില്‍ മുന്‍നിരയില്‍ നിലനിര്‍ത്തിക്കൊണ്ട്. മികച്ച പ്രതിരോധ താരം കലിഡോ കൗലിബാലി നയിക്കുന്ന സെനഗല്‍ പ്രതിരോധത്തിന്റെ പാളിച്ച കൃത്യമായി അടയാളപ്പെടുത്തി ടീമിന്റെ പരമ്പരാഗതമായ വേഗക്കുതിപ്പിലൂന്നിയായിരുന്നു ഫ്രാന്‍സിന്റെ മൂന്ന് ഗോളുകളും.
ഗോള്‍ 1
66-ാം മിനിറ്റില്‍ മധ്യവരയ്‌ക്കപ്പുറം വലത് ഭാഗത്ത് നിന്ന് വിങ്ങര്‍ മൈക്കല്‍ ഒലീസെ ആരുടെയും പിടിയല്‍ പെടാതെ സെനഗല്‍ ഗോള്‍ മുഖത്തോട് ഓടിയടുത്ത എംബാപ്പെയ്‌ക്ക് പന്തെത്തിച്ചു. പ്രതിരോധ താരം തടയാന്‍ ഓടിയെത്തും മുമ്പേ അതിവേഗക്കാരനായ എംബാപ്പെയുടെ വലം കാല്‍ ഗ്രൗണ്ട്ഷോട്ട് സെനഗല്‍ ഗോളി എഡ്വോര്‍ഡ് മെന്‍ഡിയെയും മറികടന്ന് വലയിലേക്ക്.
ഗോള്‍ 2
76-ാം മിനിറ്റില്‍ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ അഡ്രിയേന്‍ റാബിയോ സ്വന്തം ഗോള്‍ മുഖത്ത് നിന്ന് പന്തുമായി മുന്നേറി ഹാഫ്ലൈന്‍ എത്തും മുമ്പേ അതിവേഗം എതിര്‍ ഗോള്‍ മുഖത്ത് ഓടിക്കയറിയെത്തിയ ബാര്‍കോളയ്‌ക്ക് പന്ത് നല്‍കി. പന്തുമായി കുതിച്ചുപാഞ്ഞ ബാര്‍കോളയ്‌ക്ക് മുന്നില്‍ തടയാനെത്തിത് ഗോളി മാത്രം. അരികെ പ്രതിരോധ താരം ഓടിയെത്തിയെങ്കിലും ഒന്നും ചെയ്യാനായില്ല. ഗോളിയുടെ മുകളിലൂടെ പതുക്കെയൊന്ന് ചിപ്പ് ചെയ്ത് വിട്ടതേയുള്ളൂ, ഫ്രാന്‍സ് ലീഡ് ഇരട്ടിച്ചു, 2-0.
ഗോള്‍ 3 (സെനഗല്‍)
സ്റ്റോപ്പേജ് സമയത്തിന്റെ അഞ്ചാം മിനിറ്റില്‍ പകരക്കരായി ഇറങ്ങിയ താരങ്ങളുടെ മികവിലാണ് സെനഗല്‍ ആശ്വാസ ഗോള്‍ നേടിയത്. വലത് ഭാഗത്ത് കൂടിയായിരുന്നു ആക്രമണം. 82-ാം മിനിറ്റില്‍ കളത്തിലെത്തിയ ഇലിമാന്‍ എന്‍ഡിയായെയില്‍ നിന്ന് പന്ത് സ്വീകരിച്ച മറ്റൊരു പകരക്കാരന്‍(74ാം മിനിറ്റ് മുതല്‍ കളത്തില്‍) ഇബ്രാഹിം എംബായെ അല്‍പ്പം മുന്നോട്ട് കുതിച്ചു ഫ്രഞ്ച് പ്രതിരോധ പട നിരന്ന ഗോള്‍ മുഖത്ത് പാസ് ചെയ്യാന്‍ നില്‍ക്കാതെ നേരിട്ട് വലയിലേക്ക് ഷൂട്ട് ചെയ്തു. മികച്ചൊരു ബുള്ളറ്റ് ഷോട്ടില്‍ ഫ്രഞ്ച് ഗോളി മൈക്ക് മയിഗ്‌നാന്‍ നിസ്സയഹനായിപ്പോയി.
ഗോള്‍ 4
സെനഗല്‍ സ്‌കോര്‍ ചെയ്തതിന് പിന്നാലെയുള്ള ഗോള്‍ ടച്ചില്‍ ഇരുഭാഗത്തെയും ടീമുകള്‍ സെറ്റായിട്ടില്ല. പന്ത് കാലില്‍ കിട്ടിയ എംബാപ്പെ സെനഗല്‍ ബോക്സിന് കുറേ മുന്നില്‍ നിന്ന് കണ്ണഞ്ചിപ്പിക്കും വേഗത്തിലുള്ള ലോങ് റേഞ്ചര്‍. മത്സരത്തില്‍ സൂപ്പര്‍ താരം ഇരട്ട ഗോള്‍ തികച്ചു.
















