Kerala

പി എം ശ്രീയില്‍ മുന്‍ സര്‍ക്കാര്‍ ഒരു നയാപൈസയും വാങ്ങിയിട്ടില്ലെന്ന് എം വി ഗോവിന്ദന്‍, സതീശന്‍ പറയുന്നത് കളവ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുന്‍ സര്‍ക്കാര്‍ ഒരു നയാപൈസയും വാങ്ങിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.കഴിഞ്ഞ സര്‍ക്കാര്‍ പദ്ധതി മരവിപ്പിച്ചതാണെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞത് വലിയ കളവാണെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി തുടരാന്‍ തീരുമാനിച്ചതിലൂടെ സംസ്ഥാന സര്‍ക്കാര്‍ ബിജെപിക്ക് കീഴടങ്ങിയിരിക്കുകയാണ്.
പി എം ശ്രീയില്‍ നിന്ന് പിന്മാറാനായി മുന്‍ സര്‍ക്കാര്‍ കത്ത് നല്‍കിയില്ലെന്ന് പറയുന്നത് മറ്റൊരു കളവാണ്. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ കള്ളങ്ങള്‍ മാത്രം പറഞ്ഞിരുന്ന ആളാണ്. മുഖ്യമന്ത്രി ആയപ്പോഴും അങ്ങനെ തന്നെ എന്ന് പറയാന്‍ വിഷമം ഉണ്ട്.

പി എം ശ്രീയുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ നിര്‍ത്തി വെക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ കത്ത് നല്‍കിയിട്ടില്ലെന്നാണ് വി ഡി സതീശന്റെ വാദം എന്നാല്‍ ആ വാദം പൊളിയ്‌ക്കുന്ന രേഖകള്‍ ഇതിനകം പുറത്തു വന്നിട്ടുണ്ട്. സി പി ഐ സമ്മര്‍ദ്ദം മൂലം മുന്‍ സര്‍ക്കാര്‍ 2025 നവംബര്‍ 12 ന് കേന്ദ്രത്തിന് അയച്ച കത്ത് ആണ് പുറത്ത് വന്നത്.

മന്ത്രിസഭ അറിയാതെ ധാരണാപത്രത്തില്‍ ഒപ്പിട്ട നടപടിയെ സി പി ഐ എതിര്‍ത്തത് ഇടതുമുന്നണിയില്‍ പ്രശ്‌നമായിരുന്നു. സിപിഎം -ബിജെപി ഡീലിന്റെ ഭാഗമാണ് പി എം ശ്രീ നടപ്പാക്കാനുളള നീക്കമെന്നാണ് അന്ന് പ്രതിപക്ഷത്തായിരുന്ന യു.ഡി.എഫ് ആരോപിച്ചത്. അധികാരത്തിലെത്തിയാല്‍ പി എം ശ്രീ നടപ്പാക്കാനുളള തീരുമാനം പിന്‍വലിക്കുമെന്നായിരുന്നു യുഡിഎഫിന്റെ അന്നത്തെ പ്രഖ്യാപനം.

എന്നാല്‍ ഭരണത്തിലെത്തിയപ്പോള്‍ സാങ്കേതികത്വം ചൂണ്ടിക്കാട്ടി പി.എം.ശ്രീ പദ്ധതി തുടരാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിക്കുന്നതിലെ മലക്കം മറിച്ചിലാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

 

 

 

 

Recent Posts