തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളോട് മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും മാപ്പ് പറയണമെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നാലു വർഷം മുമ്പ് തന്നെ നടപ്പിലാക്കേണ്ടിയിരുന്ന പി.എം. ശ്രീ പദ്ധതി രാഷ്‌ട്രീയ കാരണങ്ങളാലും വോട്ട് ബാങ്ക് താൽപര്യങ്ങളാലും വൈകിപ്പിച്ചതിലൂടെ വിദ്യാർത്ഥികളുടെ വലിയ അവസരങ്ങളാണ് ഇരുവരും ചേർന്ന് നഷ്ടപ്പെടുത്തിയത്.
പി.എം. ശ്രീയിൽ നിന്ന് കേരളത്തിന് പിന്മാറാൻ സാധിക്കില്ലെന്നും ഒടുവിൽ പദ്ധതി നടപ്പിലാക്കേണ്ടി വരുമെന്നും ബിജെപി അന്നുതന്നെ വ്യക്തമാക്കിയിരുന്നു.
മതേതരത്വത്തിന്റെ പേരുപറഞ്ഞ് പ്രതിപക്ഷ നേതാവായിരിക്കെ പദ്ധതിയെ ശക്തമായി എതിർത്ത വി.ഡി. സതീശനാണ് ഇന്ന് മുഖ്യമന്ത്രിയായ ശേഷം അതേ പദ്ധതി നടപ്പിലാക്കാൻ നിർബന്ധിതനായിരിക്കുന്നത്.
പദ്ധതി നടപ്പിലാക്കേണ്ടി വന്നാൽ അറബിക്കടൽ വറ്റുമെന്നായിരുന്നു അന്ന് മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞിരുന്നത്. ഇപ്പോൾ അറബിക്കടൽ വറ്റിയിട്ടുണ്ടോയെന്ന് അവർ ജനങ്ങളോട് വിശദീകരിക്കണം. പിഎം ശ്രീ നടപ്പിലാക്കേണ്ടി വരുമെന്ന് അന്നേ സതീശന് അറിയാമായിരുന്നു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം പദ്ധതി വിജയകരമായി നടപ്പിലാക്കിയതും അദ്ദേഹം അറിഞ്ഞിരുന്നു.
പി.എം. ശ്രീ പദ്ധതിയിലൂടെ ഓരോ സ്കൂളുകൾക്കും കോടിക്കണക്കിന് രൂപയുടെ വികസനസഹായം ലഭിക്കുമായിരുന്നു. സ്മാർട്ട് ക്ലാസ് മുറികൾ, നൈപുണ്യ വികസന പരിശീലനങ്ങൾ, കലാ-കായിക രംഗത്തെ ആധുനിക സൗകര്യങ്ങൾ, കായിക ഉപകരണങ്ങൾ, വിദ്യാർത്ഥികൾക്കുള്ള മെച്ചപ്പെട്ട പോഷകാഹാര പദ്ധതികൾ, പ്രീ-പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള സമഗ്ര വിദ്യാഭ്യാസ പുരോഗതി എന്നിവ സാധ്യമാകുമായിരുന്നു. കേരളത്തിലെ 1.8 ലക്ഷം വനവാസി
വിദ്യാർത്ഥികൾക്കും ഇതിന്റെ ഗുണം ലഭിക്കുമായിരുന്നു. എന്നാൽ രാഷ്‌ട്രീയ നാടകം കളിച്ചതിലൂടെ വിദ്യാർത്ഥികളുടെ ഭാവിയാണ് എൽഡിഎഫും യുഡിഎഫും ചേർന്ന് തകർത്തത്.
കരിക്കുലത്തിന്റെ പേരിൽ സിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും മുസ്ലിം ലീഗിനെയും കബളിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി ഇപ്പോൾ നടത്തുന്നത്. കരിക്കുലത്തിൽ കേന്ദ്ര സർക്കാരിന്റെ കൃത്യമായ ഇടപെടൽ ഉണ്ടാകുമെന്നത് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാണ്. ഇന്ത്യ പഠിപ്പിക്കുന്നത് കേരളവും പഠിപ്പിക്കേണ്ടി വരും. ഇഷ്ടമുള്ളത് പോലെ ചരിത്രത്തെ വളച്ചൊടിച്ച് പാഠപുസ്തകങ്ങളിൽ കയറ്റാൻ ഒരു സംസ്ഥാന സർക്കാരിനും സാധിക്കില്ല.
ദേശീയ താൽപര്യങ്ങൾക്കും വിദ്യാഭ്യാസ നിലവാരത്തിനും അനുസരിച്ചുള്ള ഉള്ളടക്കമാണ് രാജ്യത്ത് പഠിപ്പിക്കപ്പെടുക.
കേരളത്തിൽ ഇപ്പോൾ തന്നെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വിവിധ ഘടകങ്ങൾ നടപ്പിലായിക്കൊണ്ടിരിക്കുകയാണ്. എൻ.സി.ഇ.ആർ.ടി.യുടെ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പാഠ്യവിഷയങ്ങളും അധ്യാപക പരിശീലനങ്ങളും സംസ്ഥാനത്ത് നിലവിലുണ്ട്. എസ്.സി.ഇ.ആർ.ടി. തയ്യാറാക്കുന്ന പാഠപുസ്തകങ്ങൾ പോലും ദേശീയ മാനദണ്ഡങ്ങൾക്ക് വിധേയമാണ്. അതിനാൽ കരിക്കുലത്തിൽ കേന്ദ്ര ഇടപെടൽ അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം വെറും കാപട്യമാണെന്ന് സുരേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തന്നെ പദ്ധതിയിൽ ഒപ്പുവച്ച ശേഷം രാഷ്‌ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി പിന്നോട്ടുപോയവരാണ് ഇന്ന് വീണ്ടും പദ്ധതി നടപ്പിലാക്കാൻ നിർബന്ധിതരായിരിക്കുന്നത്. കൊത്തിയ പാമ്പിനെ കൊണ്ട് തന്നെ വിഷം എടുപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. വർഷങ്ങളോളം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച ശേഷം ഒടുവിൽ കേന്ദ്ര സർക്കാരിന്റെ പദ്ധതിക്ക് മുന്നിൽ കീഴടങ്ങേണ്ടി വന്നിരിക്കുകയാണ്.
നേരത്തെ പദ്ധതി നടപ്പിലാക്കിയിരുന്നുവെങ്കിൽ ഈ അധ്യയന വർഷമെങ്കിലും വിദ്യാർത്ഥികൾക്ക് അതിന്റെ പൂർണ ഗുണം ലഭിക്കുമായിരുന്നു. ഇപ്പോൾ തങ്ങൾക്ക് ഇഷ്ടമുള്ള സ്കൂളുകളിൽ മാത്രം പി.എം. ശ്രീ നടപ്പിലാക്കുമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടും വിദ്യാർത്ഥികളെ വീണ്ടും വഞ്ചിക്കുന്ന സമീപനമാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
















