Kerala

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ പ്രധാന ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാക്കിയതില്‍ ദേവസ്വം മന്ത്രിയെ തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ശ്യാം പ്രകാശിന് എതിരെ ആരോപണങ്ങൾ ഇല്ലെന്നും കെ. ജയകുമാർ പറഞ്ഞു.

എസ്ഐടി ചോദ്യം ചെയ്തു എന്നുള്ളതുകൊണ്ട് സ്ഥാനക്കയറ്റം പരിഗണിക്കാതിരിക്കാൻ കഴിയില്ല. വിജിലൻസ് ക്ലിയറൻസ് കിട്ടിയതിന് ശേഷമാണ് നിയമനം സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കുക. അത് കിട്ടാത്തവരെ പരിഗണിച്ചിട്ടില്ലെന്നും കെ. ജയകുമാർ പറഞ്ഞു. മറ്റ് 20 നിയമനങ്ങളിൽ ഭേദഗതി വരുത്തും. നേരത്തെ ഇറങ്ങിയ ഉത്തരവ് പുനഃപരിശോധിക്കുമെന്നും പുതിയ ഉത്തരവ് ഇറങ്ങുന്നതോടെ പരാതികൾ മാറുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.

ശ്യാം പ്രകാശിനെ പദവിയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ ബോർഡിന് കത്ത് നൽകിയിരുന്നു. ഉത്തരവ് തിരുത്തിയില്ലെങ്കിൽ ഈ ബോർഡിനും സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന് സർക്കാർ കണക്കാക്കുമെന്ന് ആയിരുന്നു മന്ത്രിയുടെ നിലപാട്. യുഡി ക്ലാര്‍ക്കായിരിക്കെ സന്നിധാനത്തെ ദ്വാരപാലക ശില്‍പവും കട്ടിളപ്പാളിയും സ്വര്‍ണം പൂശാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനു വഴിവിട്ട് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയ ശ്യാമിനെ വള്ളിയങ്കാവ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായാണ് നിയമിച്ചിരിക്കുന്നത്.

ഇടത് യൂണിയന്‍ നേതാക്കളുടെ നിര്‍ദ്ദേശമനുസരിച്ചാണ് സ്ഥലംമാറ്റം തയ്യാറാക്കിയത്.

Recent Posts