Kerala

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന കേസില്‍ സിപിഎം നേതാവ് ഇ.പി ജയരാജനെതിരെ അന്വേഷണം നടത്താൻ ഉത്തരവിട്ട് കോടതി. കേസ് എഴുതി തള്ളാനാവില്ലന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി. ഇ പി ജയരാജന് ക്ലീൻ ചിറ്റ് നൽകിക്കൊണ്ട് പോലീസ് നല്‍കിയ റിപ്പോര്‍ട്ട് കോടതി തള്ളി. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും കോടതി ഉത്തരവിട്ടു.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ വെച്ച് പ്രതിഷേധിച്ചപ്പോൾ ഇ.പി. ജയരാജൻ തങ്ങളെ മർദ്ദിച്ചു എന്ന് ചൂണ്ടിക്കാട്ടി ഫർസീൻ മജീദ് അടക്കമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പരാതി നൽകിയത്. 2022 ജൂൺ 13 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ഇൻഡിഗോ വിമാനത്തിൽ വന്ന അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു. സ്വർണക്കടത്ത് വിവാദത്തിനിടെയായിരുന്നു സംഭവം. മുദ്രാവാക്യം വിളിച്ച് മുന്നോട്ട് നീങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ പി ജയരാജൻ തള്ളിയിടുകയായിരുന്നു.

സംഭവത്തിൽ ഇൻഡിഗോ അന്വേഷണം നടത്തുകയും ഇപിക്ക് മൂന്ന് ആഴ്‌ച്ചത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു