Kerala

ഭവന സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന് തുടക്കമായി, 34 ചോദ്യങ്ങള്‍, ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കേണ്ടത് ഇങ്ങനെ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: സെന്‍സസ് 2027നായുള്ള ഭവന സെന്‍സസിന് മുന്നോടിയായി വെബ്‌പോര്‍ട്ടല്‍ വഴി വിവരങ്ങള്‍ സമര്‍പ്പിക്കാനുള്ള സെല്‍ഫ് എന്യൂമറേഷന് ഇന്ന് തുടക്കമായി. രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സെന്‍സസ് നടപ്പാക്കുന്നതിന്റെ ഭാഗമായി എന്യൂമറേറ്റര്‍മാര്‍ നേരിട്ട് വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിക്കുന്നതിന് മുമ്പ് ഇന്ന് മുതല്‍ ജൂണ്‍ 30 വരെ വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കാനുള്ള സമയം അനുവദിച്ചിരിക്കുന്നത്.

ഇതിനുള്ള പോര്‍ട്ടല്‍ se.census.gov.in ഇന്ന് രാവിലെ ആറ് മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് സെന്‍സസ് പ്രക്രിയ ക്രമീകരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ കെട്ടിടങ്ങളുടെ വിവര ശേഖരണവും രണ്ടാംഘട്ടത്തില്‍ ജനസംഖ്യാ കണക്കെടുപ്പുമാണ് നടക്കുക. കെട്ടിടങ്ങളുടെ വിവരശേഖരണത്തില്‍ ഓണ്‍ലൈനായി എന്യൂമറേഷന്‍ ഫോം പൂരിപ്പിക്കുമ്പോള്‍ നിലവില്‍ താമസിക്കുന്ന സ്ഥലത്തെ വിവരങ്ങളാണ് നല്‍കേണ്ടത്. ദൂരെ സ്ഥലങ്ങളില്‍ പഠിക്കുന്നവരോ, ജോലി ചെയ്യുന്നവരോ അവര്‍ നിലവില്‍ നില്‍ക്കുന്ന സ്ഥലമാണ് സെല്‍ഫ് എന്യൂമറേഷനില്‍ നല്‍കേണ്ടത്. വാടക വീട്ടില്‍ താമസിക്കുന്നവര്‍ ആ വീടിന്റെ വിവരങ്ങള്‍ നല്‍കണം. അതിനുശേഷം ജൂലൈ ഒന്ന് മുതല്‍ 30 വരെ ‘എന്യൂമറേറ്റര്‍മാര്‍’ ഓരോ കെട്ടിടവും സന്ദര്‍ശിച്ച് വീടുകളുടെ അവസ്ഥ, സൗകര്യങ്ങള്‍, ആസ്തികള്‍ എന്നിവയെക്കുറിച്ച് അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കും. ഇതിന് പ്രത്യേക രേഖകളൊന്നും ഹാജരാക്കേണ്ടതില്ല.

രണ്ടാം ഘട്ടമായ ജനസംഖ്യ കണക്കെടുപ്പ് 2027 ഫെബ്രുവരിമാര്‍ച്ച് മാസങ്ങളിലാണ്. ഭവന സെന്‍സസിനായി അധ്യാപകരടക്കം 61,282 എന്യൂമറേറ്റര്‍മാരെയും 10,189 സൂപ്പര്‍വൈസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആകെ കെട്ടിടങ്ങളെ 150 മുതല്‍ 200 വീതമുള്ള ബ്ലോക്കുകളായി തിരിച്ചാണ് ഓരോ എന്യൂമറേറ്റര്‍മാര്‍ക്കും ചുമതല നല്‍കിയിരിക്കുന്നത്. ആറ് എന്യൂമറേറ്റര്‍മാര്‍ക്ക് ഒരു സൂപ്പര്‍വൈസര്‍ എന്ന നിലയിലാണ് ക്രമീകരണം. അധ്യാപകരെ സെന്‍സസ് നടപടികള്‍ക്ക് നിയോഗിക്കുമ്പോള്‍ സ്‌കൂളുകളില്‍ പ്രതിസന്ധി ഉണ്ടാകാതെയാകും ഡ്യൂട്ടിക്രമീകരിക്കുക.

ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കേണ്ടത് ഇങ്ങനെ
se.census.gov.in എന്ന പോര്‍ട്ടലില്‍ പ്രവേശിച്ച് സംസ്ഥാനം തെരഞ്ഞെടുക്കണം. കുടുംബനാഥന്റെ പേര്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ രേഖപ്പെടുത്തിയ ശേഷം മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒടിപി നല്‍കി രജിസ്‌ട്രേഷന്‍ ആരംഭിക്കണം.തുടര്‍ന്ന് ജില്ലയുടെ പേരും വീടുള്ള സ്ഥലവും നല്‍കി മാപ്പില്‍ വീട് കണ്ടെത്തി മാര്‍ക്ക് ചെയ്യണം. തുടര്‍ന്ന് വിവരശേഖരണത്തിന്റെ ഭാഗമായുള്ള 34 ചോദ്യങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കണം. ഇതില്‍ ഒന്നാമത്തെ ‘ലൈന്‍ നമ്പര്‍’ നേരത്തെ തന്നെ തെളിഞ്ഞിട്ടുണ്ടാകും. ഇതില്‍ കെട്ടിട നമ്പര്‍, സെന്‍സസ് ഹൗസ് നമ്പര്‍, സെന്‍സസ് വീടിന്റെ ഉപയോഗം, കുടുംബ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ സെല്‍ഫ് എന്യൂമറേഷനില്‍ നല്‍കേണ്ടതില്ല. ഇവ എന്യൂമറേറ്റര്‍മാര്‍ നേരിട്ടെത്തി രേഖപ്പെടുത്തും.

ചോദ്യങ്ങളെല്ലാം പൂരിപ്പിച്ചു കഴിഞ്ഞാല്‍, ഒരു എസ്ഇഐഡി രൂപീകരിക്കപ്പെടുകയും അത് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് അയക്കുകയും ചെയ്യും. ഈ എസ്ഇഐഡി എന്യൂമറേറ്റര്‍ക്ക് സന്ദര്‍ശന സമയത്ത് കൈമാറേണ്ടതാണ്. സെല്‍ഫ് എന്യൂമറേഷന്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും എന്യൂമറേറ്റര്‍മാര്‍ ജൂലൈ 30 വരെയുള്ള സമയത്ത് വിവരശേഖരണം നടത്തും. കെട്ടിടങ്ങളെ സാധാരണ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിങ്ങനെ രണ്ടായി തിരിച്ചാണ് എന്യൂമറേഷന്‍ നടക്കുക.

കുടുംബങ്ങളെന്ന നിലയിലുള്ള സാധാരണ വീടുകള്‍ക്കാണ് സെല്‍ഫ് എന്യൂമറേഷന്‍ ബാധകമാവുക. വ്യാപാരവാണിജ്യ സ്ഥാപനങ്ങളില്‍ ജൂലൈ ഒന്നിന് ശേഷം എന്യൂമറേറ്റര്‍മാര്‍ നേരിട്ടെത്തി വിവരങ്ങള്‍ സമാഹരിക്കും. അതുപോലെ അനാഥാലയങ്ങള്‍, ഹോസ്റ്റലുകള്‍, ആശുപത്രികള്‍, ബോര്‍ഡിങ്ങുകള്‍ തുടങ്ങിയവയെയും സ്ഥാപനങ്ങളുടെ പരിഗണനയില്‍ ഉള്‍പ്പെടുത്തി ജൂലൈ ഒന്നിന് ശേഷം വിവരങ്ങള്‍ ശേഖരിക്കും. വിദേശത്ത് നിന്നും സെല്‍ഫ് എന്യൂമറേഷന്‍ പൂരിപ്പിക്കാനാകില്ല. അടഞ്ഞുകിടക്കുന്ന വീടുകളില്‍ എന്യൂമറേറ്റര്‍ ഒന്നിലധികം പ്രാവശ്യം സന്ദര്‍ശിക്കും. അയല്‍വാസിയില്‍ നിന്ന് നമ്പര്‍ ശേഖരിച്ച് ഫോണില്‍ വിവരങ്ങളാരായാനും ശ്രമം നടത്തണം. ഈ മാര്‍ഗങ്ങളൊന്നും ഫലപ്രദമായില്ലെങ്കില്‍ ‘പൂട്ടിക്കിടക്കുന്നു’ എന്ന് രേഖപ്പെടുത്തി നടപടികള്‍ അവസാനിപ്പിക്കും.

Recent Posts