Vicharam

വിസിമാരെ പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല

മുഖ്യമന്ത്രി സതീശനോടും മുസ്ലിം മതമൗലിക വാദത്തിന്റെ മൂടുതാങ്ങികളോടും പറയാനുള്ളത് പണ്ട് ആര്‍എസ്എസിനെതിരെ കമ്യൂണിസ്റ്റുകള്‍ വിളിച്ച മുദ്രാവാക്യമാണ്. ഈ പരിപ്പ് ഇനി ഈ നാട്ടില്‍ വേവില്ല.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ആര്‍എസ്എസ് ജന്മ ശതാബ്ദിയുടെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ചതും, സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രഭാഷണം നടത്തിയതുമായ പൗരപ്രമുഖരുടെ സമ്മേളനത്തില്‍ കേരളത്തിലെ മൂന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തതാണല്ലോ പുതിയ വിവാദം. ഗുരുതരമായ വീഴ്ചയാണ് വിസിമാര്‍ക്ക് ഉണ്ടായതെന്നും, അതീവ ഗൗരവമായാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നതെന്നും, മൂന്നു വിസിമാരും കേരളത്തോട് മാപ്പ് പറയണമെന്നുമാണ് മുഖ്യമന്ത്രി വി.ഡി.സതീശന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വൈസ് ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണും കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലുമൊക്കെ രംഗത്തു വരികയും, മുഖ്യമന്ത്രിയുടേതിന് സമാനമായ അഭിപ്രായങ്ങള്‍ പറയുകയും ചെയ്തു.

ആദ്യമായല്ല വൈസ് ചാന്‍സലര്‍മാര്‍ ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നത്. കേരളത്തിനകത്തും പുറത്തും ഇത്തരം നിരവധി പരിപാടികളില്‍ പല സര്‍വകലാശാലകളുടെയും വിസിമാര്‍ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം എറണാകുളത്ത് അമൃത ഇന്‍സ്റ്റിറ്റിയൂട്ടില്‍ സംഘടിപ്പിച്ച ജ്ഞാനസഭയില്‍ നാല് സര്‍വകലാശാലാ വിസിമാര്‍ പങ്കെടുത്തു. സര്‍സംഘചാലക് മോഹന്‍ ഭാഗവതും ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം ഭയ്യാജി ജോഷിയും അതില്‍ പ്രസംഗിച്ചിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനോ പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശനോ ഇതിനെതിരെ ഒന്നും പറഞ്ഞില്ല. ഇപ്പോള്‍ പിണറായി പ്രതിപക്ഷ നേതാവും സതീശന്‍ മുഖ്യമന്ത്രിയുമായി മാറിയപ്പോള്‍ രണ്ടുപേരും കടകവിരുദ്ധമായി പെരുമാറുന്നത് എന്തുകൊണ്ടാണ്? സതീശന്റെ കാര്യം എടുത്തു പറയേണ്ടതുണ്ട്. മുന്‍പ്
ആര്‍എസ്എസ് നേരിട്ട് സംഘടിപ്പിച്ച പരിപാടിയില്‍ എംഎല്‍എ എന്ന നിലയ്‌ക്ക് സതീശന്‍ പങ്കെടുത്തിട്ടുള്ളതാണ്. ആ നിലയ്‌ക്ക്, ആര്‍എസ്എസിനോടുള്ള ഇക്കൂട്ടരുടെ ഇപ്പോഴത്തെ വിരോധം മറ്റെന്തോ കാരണങ്ങളാലാണെന്ന് വ്യക്തം.

വ്യക്തികള്‍ എന്ന നിലയ്‌ക്കും പ്രൊഫഷണലുകള്‍ എന്ന നിലയ്‌ക്കും സര്‍വകലാശാലയുടെ അധിപന്മാര്‍ എന്ന നിലയ്‌ക്കും ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാന്‍ വിസി മാര്‍ക്ക് എല്ലാ സ്വാതന്ത്ര്യവുമുണ്ട്. സര്‍ക്കാരിന്റെ അനുവാദം ആവശ്യവുമില്ല. ഇതിനെ വിലക്കുന്ന ഒരു നിയമവും ചട്ടവും നിലവിലില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിന് ഔദ്യോഗികമായ വിലക്കുണ്ടായിരുന്നു. അത് നരേന്ദ്ര മോദി സര്‍ക്കാര്‍ നീക്കം ചെയ്തിട്ടുമുണ്ട്. അപ്പോള്‍പ്പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ആര്‍എസ്എസിന്റെ പരിപാടിയില്‍ വിസിമാര്‍ പങ്കെടുത്തത് കുറ്റകരമാണെന്ന്ക്കു പറയുന്നത്? സ്വയംഭരണ സ്ഥാപനമായ സര്‍വകലാശാലയുടെ പ്രവര്‍ത്തനത്തെ വിസിമാരുടെ നടപടി ഒരുതരത്തിലും ബാധിക്കുന്നില്ല. പിന്നെ എന്തിനുവേണ്ടിയാണ് അവര്‍ കേരളത്തോട് മാപ്പു പറയണമെന്നും മറ്റും മുഖ്യമന്ത്രിയും കൂട്ടരും ആവശ്യപ്പെടുന്നത്?

ഇവിടെ നിയമവിരുദ്ധമായി പെരുമാറുന്നത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരുമൊക്കെയാണ്. നിയമവാഴ്ചയില്‍ വിശ്വസിക്കാത്ത അവരാണ് ജനങ്ങളോട് മാപ്പ് പറയേണ്ടത്.

വി.ഡി. സതീശന്‍ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയത് എങ്ങനെയാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം. ഇതിനുവേണ്ടി മുസ്ലിം വര്‍ഗീയവാദികളുടെയും ഇസ്ലാമിക മതമൗലികവാദികളുടെയും മുന്നില്‍ മുട്ടിലിഴയാന്‍ യാതൊരു ലജ്ജയും ഇല്ലാതിരുന്ന നേതാവാണ് സതീശന്‍. ഇക്കൂട്ടരെ പ്രീണിപ്പിച്ചു നിര്‍ത്തേണ്ടത് സതീശന്റെ ആവശ്യമായിരിക്കാം. കാരണം ഇരിക്കുന്ന കസേരയുടെ ഒരു കാലു പോലും ഉറച്ചതല്ലല്ലോ. എപ്പോള്‍ വേണമെങ്കിലും വലിച്ച് താഴെയിടാനുള്ള സാധ്യതയുണ്ടെന്ന് നന്നായി അറിയുന്ന കോണ്‍ഗ്രസുകാരനാണ് സതീശന്‍. അങ്ങനെയൊരു നീക്കം ഭാവിയില്‍ ഉണ്ടാകുമെന്നും അറിയാം. അത് മുന്നില്‍ക്കണ്ട് ഭരണാധികാരി എന്ന നിലയ്‌ക്കും ജിഹാദി ശക്തികളുടെ ഇഷ്ടക്കാരനായി മാറുകയാണ്. ഇതിനുള്ള ഏറ്റവും എളുപ്പവഴി ആര്‍എസ്എസിനെ വിമര്‍ശിക്കുന്നതാണല്ലോ. വിമര്‍ശനം ആര്‍എസ്എസ് സര്‍സംഘചാലകന് എതിരാവുമ്പോള്‍ ജിഹാദി ശക്തികള്‍ കൂടുതല്‍ സന്തോഷിക്കുമെന്നും സതീശന്‍ കരുതുന്നുണ്ടാവാം.

മുഖ്യമന്ത്രി സതീശനോടും മുസ്ലിം മതമൗലിക വാദത്തിന്റെ മൂടുതാങ്ങികളോടും പറയാനുള്ളത് പണ്ട് ആര്‍എസ്എസിനെതിരെ കമ്യൂണിസ്റ്റുകള്‍ വിളിച്ച മുദ്രാവാക്യമാണ്. ഈ പരിപ്പ് ഇനി ഈ നാട്ടില്‍ വേവില്ല. ഭാരതത്തിന്റെ രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും ആര്‍എസ്എസിനോട് തീവ്രമായ ആഭിമുഖ്യം പുലര്‍ത്തുന്നവരാണ്. 12 വര്‍ഷമായി ഭാരതം ഭരിക്കുന്ന പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഭൂരിപക്ഷം കേന്ദ്രമന്ത്രിമാരും കറകളഞ്ഞ സ്വയംസേവകരാണ്. രാജ്യത്തെ 22 സംസ്ഥാനങ്ങളും ബിജെപിയാണ് ഭരിക്കുന്നത്. ബഹുഭൂരിപക്ഷം മുഖ്യമന്ത്രിമാരും മന്ത്രിമാരും സ്വയംസേവകരാണ്. സര്‍ക്കാരിനു
മേല്‍ പല വിവേചനാധികാരങ്ങളുമുള്ള കേരളത്തിന്റെ ഗവര്‍ണറും, സ്വയംസേവകനായതില്‍ അഭിമാനിക്കുന്നയാളാണെന്ന് മറക്കുന്നത് നന്നല്ല. കേരളം വ്യത്യസ്തമാണെന്നോ വ്യത്യസ്തമാവണമെന്നോ ചിന്തിക്കുന്നവര്‍ക്കും സ്വപ്‌നം കാണുന്നവര്‍ക്കും അങ്ങനെയാവാം. പക്ഷേ യാഥാര്‍ത്ഥ്യവുമായി അതിന് വലിയ ബന്ധമൊന്നും ഉണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞാല്‍ കൊള്ളാം.

Recent Posts