India

സുവേന്ദു അധികാരി സര്‍ക്കാര്‍ വന്നു, ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കാന്‍ ഉത്തരവ്, പകരം വലിയ മസ്ജിദ് പണിത് നല്‍കും

മമത മാറി സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ബംഗാളിലെ പ്രധാന വിമാനത്താവളത്തിലെ റണ്‍വേയ്ക്ക് തടസ്മാി നിന്നിരുന്ന മസ്ജിദ് പൊളിച്ചുനീക്കാന്‍ തീരുമാനമെടുത്തു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്‍ക്കത്ത: മമത മാറി സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ബംഗാളിലെ പ്രധാന വിമാനത്താവളത്തിലെ റണ്‍വേയ്‌ക്ക് തടസ്മാി നിന്നിരുന്ന മസ്ജിദ് പൊളിച്ചുനീക്കാന്‍ തീരുമാനമെടുത്തു. ഏറെക്കാലമായി വിമാനത്താവളത്തിന്റെ വികസനത്തിന് തടസ്സം സൃഷ്ടിച്ച് നില്‍ക്കുകയായിരുന്നു ഈ പള്ളി. പൊളിച്ചുമാറ്റിയാലും തൊട്ടടുത്ത് തടസ്സമില്ലാത്ത സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെ പുതിയ പള്ളി പണിത് നല്‍കും.

നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ റണ്‍വെയ്‌ക്ക് സമീപമുള്ള ഗൗരിപൂർ ജാം മസ്ജിദാണ് പൊളിച്ചുമാറ്റാന്‍ തീരുമാനിച്ചത്. 136 വർഷം പഴക്കമുള്ള മസ്ജിദാണ് മാറ്റി സ്ഥാപിക്കുന്നത്. കൊല്‍ക്കത്ത വിമാനത്താവള അതോറിറ്റിയുടേതാണ് അന്തിമ തീരുമാനം. ഇതിന് പകരമായി വിമാനത്താവള പരിസരത്തിന് പുറത്ത് വിശാലവും ആധുനികവുമായ പള്ളി നിർമ്മിക്കാനും ധാരണയായി.

മുൻപ് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും വ്യോമയാന മന്ത്രാലയ അധികൃതരും പള്ളി മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ധാരണയാക്കിയിരുന്നു. എന്നാല്‍ മുസ്ലീം സംഘടനകളെ ഭയന്ന് ഇതില്‍ നിന്നും സംസ്ഥാന സർക്കാർ പിന്നോട്ട് പോകുകയായിരുന്നു. മമത സർക്കാരിനോടും കേന്ദ്ര വ്യോമയാന മന്ത്രാലയം ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും ന്യൂനപക്ഷ പ്രീണനം കൈമുതലാക്കിയ മമത സര്‍ക്കാര്‍ വികസനമില്ലെങ്കിലും വോട്ട് മതി എന്ന നിലപാടില്‍ നടപടിയൊന്നും എടുക്കാതെ മാറി നിന്നു. ഒടുവില്‍ ബിജെപി സർക്കാർ അധികാരത്തില്‍ എത്തിയതോടെ തടസങ്ങളും ഏതിർപ്പുകളും മറികടന്ന് പള്ളി മാറ്റി സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഈ വർഷത്തെ ഹജ്ജ് നടപടികള്‍ പൂർത്തിയായതിന് ശേഷമായിരിക്കും പള്ളിയും പഴയ ടെർമിനല്‍ കെട്ടിടങ്ങളും പൊളിക്കുകയെന്ന് എയർപോർട്ട് ഡയറക്ടർ വിക്രം സിംഗ് സൂചിപ്പിച്ചു. പള്ളി മാത്രമല്ല, വിമാനത്താവള പോലീസ് സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന ക്ഷേത്രവും നവീകരണ പദ്ധതിയുടെ ഭാഗമായി മാറ്റും. വികസനത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ഉത്തർദം ദമില്‍ നിന്നുള്ള ബിജെപി എംഎല്‍എ സൗരവ് സിക്ദാർ പറഞ്ഞു.

അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന രണ്ടാം റണ്‍വേയ്‌ക്ക് സമീപമാണ് പള്ളിയുടെ സ്ഥാനം. എന്നാല്‍ പാർക്കിംഗ് ഏരിയയില്‍ നിന്നും വിമാനങ്ങള്‍ ഒന്നാം റണ്‍വേയിലേക്ക് പോകുന്നത് മസ്ജിദിന് സമീപത്ത് കൂടിയാണ്. ഇത് വലിയ സുരക്ഷ പ്രശ്നമുണ്ടാക്കുന്നു എന്ന് വ്യോമയാന മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ ലാൻഡിംഗ്, ടേക്ക്-ഓഫ് സമയത്ത് റണ്‍വേ ഉപയോഗത്തെ ബാധിക്കുകയും ചെയ്യുന്നുണ്ട്.

1890 ലാണ് മസ്ജിദ് നിർമിച്ചത്. 1924 ല്‍ ബ്രിട്ടീഷുകാരാണ് വിമാനത്താവളം നിർമ്മിച്ചത്. പിന്നീട് 1960 കളില്‍ കൂടുതല്‍ ഭൂമി ഏറ്റെടുക്കലിലൂടെ റണ്‍വേ വികസിപ്പിച്ചപ്പോള്‍, പള്ളി വിമാനത്താവള പരിധിക്കുള്ളില്‍ എത്തുകയായിരുന്നു. സിഐഎസ്‌എഫ് കർശന മേല്‍നോട്ടത്തിലാണ് പള്ളിയുടെ പ്രവർത്തനം. സുരക്ഷ കണക്കിലെടുത്ത് ബാങ്ക്ര പ്രദേശത്ത് നിന്നുള്ള 25 വിശ്വാസികള്‍ക്ക് മാത്രമേ നിസ്കാരത്തിന് അനുമതിയുളളൂ. വെള്ളിയാഴ്ചകളില്‍ 80 പേർക്ക് പ്രവേശിക്കാം. കർശന സുരക്ഷാ പരിശോധനയ്‌ക്ക് ശേഷം വിമാനത്താവളത്തിന്റെ ബസിലാണ് മസ്ജിദിസലേക്ക് ആളുകളെ കൊണ്ടുപോയിരുന്നത്.

എന്തായാലും വിമാനത്താവളത്തിലെ പരിസരത്ത് തന്നെ ആധുനിക സൗകര്യങ്ങളോട് കൂടിയ വലിയ പള്ളി സ്ഥാപിച്ചു നല്‍കുമെന്നതിനാല്‍ ഈ പ്രദേശത്തെ മുസ്ലിങ്ങള്‍ സന്തുഷ്ടരാണ്.

Recent Posts