മുംബൈ : തൃണമൂല്‍ കോണ്‍ഗ്രസിന് പിന്നാലെ ശിവസേന ഉദ്ദവ് വിഭാഗത്തിലും എംപിമാര്‍ എന്‍ഡിഎയിലേക്ക് കൂറുമാറിയേക്കുമെന്ന് അഭ്യൂഹം ശക്തം. ഇതിനായി ഷിന്‍ഡേയുടെ നേതൃത്വത്തില്‍ ‘ഓപ്പറേഷന്‍ ടൈഗര്‍’ നടക്കുന്നതായാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
ഇതോടെ ഉദ്ധവ് താക്കറെ തന്റെ ഔദ്യോഗിക വസതിയായ മാതോശ്രീയില്‍ എംപിമാരുടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്. ആകെ ഒമ്പത് എംപിമാരാണ് ഇപ്പോള്‍ ഉദ്ധവ് താക്കറേയ്‌ക്ക് ഒപ്പമുള്ളത്. ഇതിലെ . ചില എംപിമാർ ശിവസേന ഷിൻഡെ പക്ഷവുമായി ബന്ധപ്പെട്ടുവെന്നാണ് വിവരം. നാല് പേര്‍ മറുകണ്ടം ചാടുമെന്നാണ് പറയപ്പെടുന്നത്.
എന്നാല്‍ ഒമ്പത് പേരെയും തന്റെ കൂടെ നിര്‍ത്താനാണ് ഉദ്ധവ് താക്കറെയുടെ ശ്രമം. ഉദ്ദവ് താക്കറെ വിളിച്ച യോഗത്തില്‍ രണ്ട് എംപിമാർ യോഗത്തിന് എത്തിയില്ലെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നു. ഉദ്ധവ് പക്ഷത്ത് നിന്നുള്ള എംപിമാരെയും എംഎല്‍എമാരെയും സ്വന്തം പക്ഷത്ത് എത്തിക്കാനുള്ള ഓപ്പറേഷന്‍ ടൈഗര്‍ ദൗത്യം ഒരു ദിവസത്തെ ദൗത്യമല്ലെന്നും അത് വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഒന്നാണെന്നുമാണ് ഏക് നാഥ് ഷിന്‍ഡേ പക്ഷം നേതാക്കള്‍ പറയുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസിന് പിന്നാലെയാണ് ശിവസേനയിലെ ഭിന്നതയും മറ നീക്കി പുറത്തു വരുന്നത്. ഏക്നാഥ് ഷിൻഡെയുടെ ശിവസേനയ്‌ക്ക് 7 എംപിമാരാണ് ഉള്ളത്. ഉദ്ധവിൻറെ പാർട്ടിയിലെ ആറ് എംപിമാരുമായി ഷിൻഡെ ബന്ധപ്പെടുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. അരവിന്ദ് സാവന്ത്, അനില്‍ ദേശായി എന്നീ രണ്ട് എംപിമാർ ഉദ്ധവ് താക്കറെയ്‌ക്കൊപ്പം ഉറച്ചു നില്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മറ്റുള്ളവർ കൂറുമാറിയാല്‍ അത് നരേന്ദ മോദി സർക്കാരിന് ലോക്സഭയില്‍ വലിയ മേല്‍ക്കൈ നല്കും.
വിമത നീക്കം നടത്തുന്ന ടിഎംസി എംപിമാർ തിങ്കളാഴ്ച ലോക്സഭാ സ്പീക്കറെ കണ്ട് പ്രത്യേക ബ്ലോക്കാകാൻ കത്ത് നല്‍കിക്കഴിഞ്ഞു. ഇവര്‍ എന്‍ഡിഎയ്‌ക്കും മോദിയ്‌ക്കും പരസ്യപിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
















