ബെംഗളൂരു: വിദേശപ്പണ വിനിയോഗത്തിന്റെ മറവില്‍ ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയെയും സുരക്ഷയെയും തകര്‍ക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ച അമേരിക്കന്‍ ക്രിസ്ത്യന്‍ മിഷണറി സംഘടനയ്‌ക്കും ആറ് ജീവനക്കാര്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കടുത്ത യുഎപിഎ കേസെടുത്തു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ദി തിമോത്തി ഇനിഷ്യേറ്റീവ്’ എന്ന സംഘടനയ്‌ക്കെതിരെയും അതിന്റെ പ്രധാനികളായ ആറുപേര്‍ക്കെതിരെയുമാണ് ബെംഗളൂരു കൊത്തന്നൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
ജോനാഥന്‍ എസ്. രാജന്‍, മൈക്ക മാര്‍ക്ക്, അജിത് വര്‍ഗീസ് മത്തായി, വര്‍ഗീസ് ചാക്കോ, ബബ്ലു കുര്‍മി, സുപ്രീം ജോയ് എന്നിവരാണ് ഇഡിയുടെ കുടുക്കിലായിരിക്കുന്നവർ.എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ അതീവ രഹസ്യമായ അന്വേഷണത്തിനും പരാതിക്കും പിന്നാലെയാണ് ഇഡിയുടെ നടപടി. കഴിഞ്ഞ ഏപ്രിലിൽ പ്രതികളിലൊരാളായ മൈക്ക മാര്‍ക്കിനെവിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തത് 24 വിദേശ ഡെബിറ്റ് കാര്‍ഡുകളാണ്. ഇയാളെ ചോദ്യം ചെയ്തതോടെയാണ്, ഇന്ത്യയിലുടനീളം ആയിരത്തിലധികം വിദേശ ഡെബിറ്റ് കാര്‍ഡുകള്‍ ഇവര്‍ വിതരണം ചെയ്തിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.
വെറും ആറുമാസത്തിനുള്ളില്‍ അതായത് 2025 നവംബര്‍ മുതല്‍ 2026 ഏപ്രില്‍ വരെ മാത്രം ആർബിഐ നിയമങ്ങളെല്ലാം കാറ്റിൽ പറത്തി ഈ കാര്‍ഡുകള്‍ വഴി മാത്രം ഇവര്‍ പിന്‍വലിച്ചത് 92.55 കോടി രൂപയാണ്!
ഇത്രയും കോടികള്‍ എടിഎമ്മുകള്‍ വഴി പിന്‍വലിച്ചത് എവിടെ പോയിയെന്ന ഇഡിയുടെ അന്വേഷണം ചെന്നെത്തിയത് മാവോയിസ്റ്റ് മേഖലയിലേക്കാണ്. കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നീ സംസ്ഥാനങ്ങളിലെ കടുത്ത മാവോവാദി ബാധിത മേഖലകളിലേക്കാണ് ഈ പണം മുഴുവന്‍ ഒഴുകിയത്.ഇതോടെയാണ് പ്രതികള്‍ക്കെതിരെ ഭീകരവിരുദ്ധ നിയമമായ യുഎപിഎ ചുമത്താന്‍ ഇഡി പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.
ഇന്ത്യയില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം കടുപ്പിച്ചു എന്ന് മനസ്സിലാക്കിയതോടെ പിന്നിലുള്ള സംഘം അമേരിക്കയിലെ വിവിധ ബാങ്ക് സെര്‍വറുകളില്‍ നിന്നും ഈ അക്കൗണ്ടുകള്‍ മുഴുവന്‍ ഇവര്‍ അടിയന്തിരമായി ഡിലീറ്റ് ചെയ്ത് കളഞ്ഞു. സംഭവം ഇന്ത്യ വളരെ ഗൗരവത്തോടെയാണ് കാണുന്നത്.
















