ന്യൂദല്‍ഹി: ജോലിയില്‍ നിന്നും വിരമിച്ച ശേഷം ഭാര്യയ്‌ക്കൊപ്പം ലോകം ചുറ്റാന്‍ മാറ്റിവെച്ച പണത്തില്‍ നിന്നും 25 ലക്ഷം സൈന്യത്തിന് നല്‍കി നാഗ് പൂര്‍ സ്വദേശിയായ ശ്രീകാന്ത് സഹസ്രബുദ്ധെ. ഈ കാരുണ്യപ്രവര്‍ത്തനത്തിന്റെ പേരില്‍ ലോകമെങ്ങുനിന്നും സമൂഹമാധ്യമങ്ങളില്‍ സഹസ്രബുദ്ധെയ്‌ക്ക് കയ്യടി ഉയരുന്നു. ഇദ്ദേഹവും ഭാര്യയും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരാണ്.
സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷം ജീവിതത്തില്‍ സംഭവിച്ച ഒരു വഴിത്തിരിവാണ് സഹസ്രബുദ്ധെയെ ഈ തീരുമാനത്തിന് പ്രേരിപ്പിച്ചത്. സഹസ്രബുദ്ധെ പറയുന്നു: “ഞാനും എന്റെ ഭാര്യയും പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വിരമിച്ചവരാണ്. ഞങ്ങൾ ഞങ്ങളുടെ പി.എഫ്. തുകയും സമ്പാദ്യവും ഉപയോഗിച്ച് ലോകം ചുറ്റി സഞ്ചരിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ദൗർഭാഗ്യവശാൽ, 10 വർഷങ്ങൾക്ക് മുമ്പ് എന്റെ ഭാര്യ അന്തരിച്ചു. ആ സ്വപ്നം സാക്ഷാത്കരിക്കപ്പെടാതെ പോയി.”
ഇതിനിടെയാണ് അകോല എന്ന പേരുള്ള ഒരാള്‍ ഒരു കോടി രൂപ ജീവകാരുണ്യത്തിനായി നീക്കിവെച്ച വാര്‍ത്ത ശ്രീകാന്ത് സഹസ്രബുദ്ധെ കേള്‍ക്കുന്നത്. ഉടനെ അദ്ദേഹത്തിന്റെ ചിന്ത ആ വഴിക്കായി. ജീവകാരുണ്യപ്രവര്‍ത്തനത്തിനായി കുറച്ചു പണം നല്‍കണം, ഒരു കോടിയില്ലെങ്കിലും കൈയിലുള്ളതില്‍ നിന്നും ഒരു പങ്ക് നീക്കിവെയ്‌ക്കാമെന്നായി. പിഎഫില്‍ നിന്നും മറ്റു വഴികളിലൂടെയും സമ്പാദിച്ച 50 ലക്ഷം സമ്പാദ്യമായി കയ്യിലുണ്ടായിരുന്നു.
അവളുടെ മരണത്തിന് ശേഷം എനിക്ക് എവിടെയും യാത്ര ചെയ്യാനുള്ള മനസ്സില്ലാതെയായി. അതോടെയാണ് രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന സൈന്യത്തെക്കുറിച്ചുള്ള ചിന്ത വന്നത്. സ്വപ്നയാത്രയ്‌ക്കായി മാറ്റിവെച്ചിരുന്ന പണത്തിന്റെ പകുതി ഇന്ത്യൻ സൈന്യത്തിന് സംഭാവന ചെയ്യാൻ ഞാൻ തീരുമാനിച്ചു.
അങ്ങനെ ശ്രീകാന്ത സഹസ്രബുദ്ധെ 25 ലക്ഷം രൂപ ഇന്ത്യൻ സൈന്യത്തിന് സംഭാവനയായി നൽകി. .
“ഒരുപക്ഷേ, ഭാര്യയോടൊപ്പം ലോകം ചുറ്റി സഞ്ചരിക്കുന്നതിലൂടെ ലഭിക്കുമായിരുന്ന അതേ സന്തോഷം ഇതിലൂടെ എനിക്ക് ലഭിച്ചേക്കാം…” — ശ്രീകാന്ത് സഹസ്രബുദ്ധെ.പറയുന്നു. എന്തായാലും സമൂഹമാധ്യമങ്ങളില്‍ ശ്രീകാന്ത സഹസ്രബുദ്ധയെക്ക് വലിയ കയ്യടികള്‍ ഉയരുകയാണ്.
















