പട്ന: സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചതിന് 22‑കാരിയായ യുവതിയെ മാതാപിതാക്കൾ ക്രൂരമായി മർദ്ദിച്ചതായി പരാതി. ബിഹാറിലെ മാധേപുര ജില്ലയിലാണ് സംഭവം. യുവതിയെ മുടിയിൽ പിടിച്ച് വലിച്ചിഴയ്‌ക്കുകയും നിലത്തിട്ട് മർദ്ദിച്ച ശേഷം പിതാവ് കഴുത്തിൽ കാൽ അമർത്തിപ്പിടിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് സ്വമേധയാ ഇടപെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മാധേപുരയിലെ ഒരു ഗ്രാമത്തിലാണ് സംഭവം.
ഗ്രാമവാസിയായ പൂജ കുമാരി (22) ഒപ്പമുണ്ടായിരുന്ന ബിട്ടു കുമാർ (17) എന്ന കൗമാരക്കാരനെ ഒരു മാസം മുൻപ് വിവാഹം കഴിച്ചിരുന്നു. ഇരുവരും തമ്മിൽ ബന്ധുത്വവുമുണ്ട്. വിവാഹവിവരം പുറത്തുവന്നതോടെ ഇരു കുടുംബങ്ങളും ഗ്രാമവാസികളും തമ്മിൽ തർക്കമുണ്ടാവുകയും പ്രശ്നം പരിഹരിക്കാൻ ഗ്രാമപഞ്ചായത്ത് (ഖാപ്) യോഗം ചേരുകയും ചെയ്തു.
ദമ്പതികളെ വേർപെടുത്താൻ നിർദേശിച്ച പഞ്ചായത്ത്, ആൺകുട്ടിയുടെ കുടുംബം പെൺകുട്ടിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ പിഴ നൽകണമെന്നും ഉത്തരവിട്ടു. ഇതിന് പിന്നാലെ മാതാപിതാക്കൾ പൂജയെ അനുനയിപ്പിച്ച് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.
തുടർന്ന് ജൂൺ 8‑നാണ് യുവതിക്ക് നേരെ അതിക്രമം നടന്നത്. ഗ്രാമവാസികളുടെ സാന്നിധ്യത്തിൽ അമ്മ യുവതിയെ മുടിയിൽ പിടിച്ച് നിലത്തേക്ക് വലിച്ചിഴയ്‌ക്കുന്നതും, പിതാവ് മർദ്ദിച്ച ശേഷം കഴുത്തിൽ കാൽ അമർത്തിപ്പിടിക്കുന്നതും കഴിഞ്ഞ ശനിയാഴ്ച പുറത്തുവന്ന വീഡിയോയിൽ വ്യക്തമാണ്. സംഭവത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.















