
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ബെംഗളൂരു ഫ്രീഡം പാർക്കിൽ നടക്കുന്ന പ്രതിഷേധത്തിൽ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ടുകൾ .ധർമ്മസ്ഥലയിൽ 100 ലേറെ യുവതികളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി കുഴിച്ചു മൂടി എന്ന വ്യാജ ആരോപണം തന്നെ കൊണ്ട് ചെയ്യിച്ചത് പ്രകാശ് രാജ് ഉൾപ്പെടെയാണെന്നുള്ള ഒന്നാം പ്രതി ചിന്നയ്യയുടെ വെളിപ്പെടുത്തലുകൾക്കിടെയാണ് നടൻ പാറ്റകളുടെ സമരത്തിൽ പങ്കെടുക്കുന്നത്.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങൾ, ചോദ്യപേപ്പർ ചോർച്ച, സിബിഎസ്ഇ റീ-ഇവാലുവേഷൻ പ്രക്രിയയിലെ ക്രമക്കേടുകൾ എന്നിവയാണ് പ്രതിഷേധത്തിന് കാരണം. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം പൂർണ്ണമായും തകർന്നു എന്ന് ആരോപിച്ചാണ് സിജെപി രംഗത്തെത്തിയിരിക്കുന്നത്. ഇതിലൂടെ വിദ്യാർത്ഥികൾക്ക് നേരിട്ട് ബാധ്യത ഉണ്ടായിട്ടുണ്ടെന്നും സംഘടന ആരോപിക്കുന്നു.
ബെംഗളൂരുവിന് പുറമെ ലഖ്‌നൗ, അമൃത്സർ, ജയ്‌പൂർ എന്നിവിടങ്ങളിലും പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ബെംഗളൂരുവിലെ പരിപാടിക്ക് ഔദ്യോഗിക അനുമതി ലഭിക്കാൻ കാത്തിരിക്കുകയാണെന്നും സംഘാടകർ അറിയിച്ചു.
ഭരണഘടനയുടെ പകർപ്പുകളും ദേശീയ പതാകയുമായി പ്രതിഷേധത്തിൽ പങ്കുചേരാനാണ് പൗരന്മാരോട് സംഘടന ആഹ്വാനം ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്തുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് സിജെപി നേതൃത്വം വ്യക്തമാക്കി.