ന്യൂഡൽഹി : രണ്ട് ദിവസത്തിനുള്ളിൽ മൂന്ന് ബാലിസ്റ്റിക് മിസൈൽ പ്രതിരോധ പരീക്ഷണങ്ങൾ വിജയകരമായി നടത്തി ഇന്ത്യ . രാജ്യത്തിന്റെ തന്ത്രപരമായ പ്രതിരോധ ശേഷികളിൽ സുപ്രധാന നേട്ടമാണിത് . ഇന്ത്യയുടെ തദ്ദേശീയ മിസൈൽ ഇന്റർസെപ്ഷൻ സിസ്റ്റത്തിന്റെ ഫലപ്രാപ്തി പ്രകടമാക്കുന്നതായിരുന്നു മിസൈൽ പരീക്ഷണങ്ങൾ.
വ്യത്യസ്ത ഉയരങ്ങളിൽ വരുന്ന ബാലിസ്റ്റിക് മിസൈൽ ഭീഷണികൾ കണ്ടെത്താനും ട്രാക്ക് ചെയ്യാനും നിർവീര്യമാക്കാനുമുള്ള ബിഎംഡി സിസ്റ്റത്തിന്റെ കഴിവ് പരീക്ഷണങ്ങൾ പ്രകടമാക്കി .രണ്ട് ബാലിസ്റ്റിക് മിസൈൽ ഡിഫൻസ് ഇന്റർസെപ്റ്റർ മിസൈലുകളും നാവികസേനയ്‌ക്കായി വികസിപ്പിച്ചെടുത്ത തദ്ദേശീയമായ നേവൽ ആന്റി-ഷിപ്പ് മിസൈൽ-മീഡിയം റേഞ്ച് എന്ന മിസൈലുമാണ് വിജയകരമായി പരീക്ഷിച്ചത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളെ വരെ തകർക്കാൻ ശേഷിയുള്ള പ്രതിരോധ സംവിധാനമുള്ള രാജ്യങ്ങളുടെ എലൈറ്റ് ഗ്രൂപ്പിലേക്ക് ഈ നേട്ടത്തിലൂടെ ഇന്ത്യയും എത്തിയിരിക്കുകയാണ്.വർദ്ധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികൾക്കിടയിലാണ് ഈ നേട്ടം
ശത്രുരാജ്യങ്ങളുടെ ദീർഘദൂര മിസൈലുകളെയും മറ്റ് വ്യോമയാന ഭീഷണികളെയും തടയാൻ ലക്ഷ്യമിട്ടുള്ള ബാലിസ്റ്റിക് മിസൈൽ ഡിഫൻസ് പരീക്ഷണങ്ങൾ ഇന്ത്യയുടെ ഫേസ്-II ബിഎംഡി പദ്ധതിയുടെ ഭാഗമായാണ് നടന്നത്. അന്തരീക്ഷത്തിന് അകത്തും പുറത്തും വെച്ച് ശത്രു മിസൈലുകളെ തകർക്കാൻ ശേഷിയുള്ള മൾട്ടി-ലെയർ പ്രതിരോധ സംവിധാനമാണ് ഇതിലൂടെ പരീക്ഷിക്കപ്പെട്ടത് . രാജ്യത്തിനായി ശക്തമായ മൾട്ടി-ലെയേർഡ് എയർ, മിസൈൽ പ്രതിരോധ കവചം സ്ഥാപിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്‌പ്പായി പ്രതിരോധ ഉദ്യോഗസ്ഥർ ഈ നേട്ടത്തെ വിശേഷിപ്പിച്ചു
സംയോജിത റഡാർ ശൃംഖലകളും കമാൻഡ് സിസ്റ്റങ്ങളും ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിച്ച മിസൈൽ ലക്ഷ്യങ്ങളെ കൃത്യമായി പിന്തുടർന്ന് തകർക്കാൻ ഇന്റർസെപ്റ്റർ മിസൈലുകൾക്ക് സാധിച്ചു. ഇതിനുപുറമെ, നാവികസേനയുടെ ആക്രമണ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നേവൽ ആന്റി-ഷിപ്പ് മിസൈലിന്റെ പരീക്ഷണം നടത്തിയത്. സമുദ്രോപരിതലത്തിലുണ്ടാകുന്ന ആക്രമണങ്ങളെ കൃത്യമായി നേരിടാൻ ഈ മിസൈൽ സംവിധാനം സഹായിക്കും.അതേസമയം ഇന്ത്യ ലക്ഷ്യം വയ്‌ക്കുന്നത് എന്തെണാണെന്ന ചർച്ചയിലാണ് പാകിസ്ഥാൻ മാധ്യമങ്ങൾ.
















