ലക്നൗ : ഉത്തർപ്രദേശിലാകെ കൊണ്ടുനടന്ന് ഹിന്ദുക്കളുടെ വോട്ട് നേടാമെന്ന എസ് പി നേതാവ് അഖിലേഷ് യാദവിന്റെ ആഗ്രഹം പൊളിച്ച് സ്വാമി അവിമുക്തേശ്വരാനന്ദ . താൻ പറയുന്ന കാര്യങ്ങൾ ചെയ്താൽ മാത്രമേ എസ് പി യ്‌ക്കും പിന്തുണ നൽകൂവെന്നാണ് നിലപടെന്ന് സ്വാമി അവിമുക്തേശ്വരാനന്ദയുടെ മാധ്യമ ചുമതലയുള്ള സഞ്ജയ് പാണ്ഡെ വ്യക്തമാക്കി.
‘ ശങ്കരാചാര്യരും ഈ സർക്കാരിനു കീഴിൽ ഇരയായി. ദുരിതവും അപമാനവും നേരിടുന്നു. അതുകൊണ്ടാണ് അദ്ദേഹം ഞങ്ങൾക്കൊപ്പം നിൽക്കുന്നത്.‘ എന്നായിരുന്നു അഖിലേഷിന്റെ അവകാശവാദം. ഇതാണിപ്പോൾ പൊളിഞ്ഞത്.
‘ അഖിലേഷ് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ, അത് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള തെറ്റിദ്ധാരണയാണ്.സ്വാമി അവിമുക്തേശ്വരാനന്ദ സനാതന ധർമ്മത്തിന് മാത്രമുള്ളതാണ്; അദ്ദേഹം ഒരു രാഷ്‌ട്രീയ പാർട്ടിയിലും ഉൾപ്പെടുന്നില്ല.” എന്നാണ് സഞ്ജയ് പാണ്ഡെ പറയുന്നത്.
“സർക്കാർ രൂപീകരിക്കുമ്പോൾ പശുവിനെ ‘രാജ്യമാതാ’ (സംസ്ഥാന മാതാവ്) ആയി പ്രഖ്യാപിക്കുകയും ഗോവധത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തുകയും ചെയ്യുമെന്ന് പിഡിഎ ഇപ്പോൾ പ്രഖ്യാപിച്ചാൽ, ശങ്കരാചാര്യരുടെ പിന്തുണയും അനുഗ്രഹവും അവർക്ക് ലഭിക്കും. അദ്ദേഹവും അദ്ദേഹത്തിന്റെ അനുയായികളും അഖിലേഷിനൊപ്പം നിൽക്കും. എന്നാൽ ഇത് ചെയ്തില്ലെങ്കിൽ, അവർക്ക് ശങ്കരാചാര്യരുടെ പിന്തുണ ലഭിക്കില്ല. ഇത് ഏതെങ്കിലും പ്രത്യേക പാർട്ടിയെ പിന്തുണയ്‌ക്കുന്നതിന്റെ കാര്യമല്ല. ബിജെപി, കോൺഗ്രസ്, പിഡിഎ എന്നിങ്ങനെയുള്ള ഏതെങ്കിലും പാർട്ടി പശുവിനെ ‘രാജ്യമാതാവ്’ ആയി പ്രഖ്യാപിക്കാനും ഗോവധം നിർത്താനും പ്രകടനപത്രികയിൽ രേഖാമൂലവും പരസ്യവുമായ പ്രതിജ്ഞ എടുത്താൽ, അവർക്ക് പിന്തുണ ലഭിക്കും. ഈ വിഷയം ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടിയെക്കുറിച്ചല്ല, മറിച്ച് ‘ഗോമാതാവിന്റെ’ – എന്നാണ് സഞ്ജയ് പാണ്ഡെ പറയുന്നത്.
ദിവസങ്ങൾക്ക് മുൻപ് അഖിലേഷ് യാദവിനെയും ഡിംപിൾ യാദവിനെയും “വിശാലഹൃദയൻ” എന്ന് സ്വാമി അവിമുക്തേശ്വരാനന്ദ വിശേഷിപ്പിച്ചതോടെയാണ് അഖിലേഷ് അവിമുക്തേശ്വരാനന്ദയുടെ പിന്തുണയും തങ്ങൾക്കൊപ്പമുണ്ടെന്ന മട്ടിൽ സംസാരിച്ചത്. അവിമുക്തേശ്വരാനന്ദയെ കാണിച്ച് ഹിന്ദുക്കളുടെ വോട്ട് നേടി യോഗിയെ പുറത്താക്കി സർക്കാർ രൂപീകരിക്കാമെന്ന മോഹമാണ് ഇപ്പോൾ തകർന്നത്.













