
കർണാടകയിലെ പ്രമുഖ തീർഥാടനകേന്ദ്രമായ ധർമസ്ഥലയെ തകർക്കാൻ വലിയ ഗൂഢാലോചന നടന്നെന്ന വെളിപ്പെടുത്തലുമായി കേസിൽ പ്രതിയായ ‘മാസ്ക് മനുഷ്യൻ’ എന്ന് അറിയപ്പെടുന്ന ചിന്നയ്യ കർണാടക ഹൈക്കോടതിയിൽ. ധർമ്മസ്ഥലയെ ലക്ഷ്യമിട്ടുള്ള വലിയൊരു ഗൂഢാലോചനയുടെ ഭാഗമായി തന്നെ കരുവാക്കുകയായിരുന്നു എന്ന് ചിന്നയ്യ ആരോപിക്കുന്നു.
നടൻ പ്രകാശ് രാജ്, സാമൂഹികപ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ എന്നിവരടക്കമുള്ളവർ ചേർന്ന് വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ തന്നിൽ സമ്മർദ്ദം ചെലുത്തുകയായിരുന്നു എന്നാണ് ചിന്നയ്യ റിട്ട് ഹർജിയിൽ ആരോപിക്കുന്നത്.
വിഷയത്തിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ (SIT) അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ കോടതിയെ സമീപിച്ചിരിക്കുന്നത്.
ധർമസ്ഥലയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നൂറിലധികം സ്ത്രീകളുടെ മൃതദേഹങ്ങൾ താൻ കുഴിച്ചുമൂടിയിട്ടുണ്ടെന്നായിരുന്നു ശുചീകരണത്തൊഴിലാളിയായ ചിന്നയ്യ നേരത്തെ വെളിപ്പെടുത്തിയിരുന്നത്. എന്നാൽ, ഇയാൾ ചൂണ്ടിക്കാണിച്ച സ്ഥലങ്ങളിൽ മണ്ണുനീക്കി വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
തുടർന്ന്, ധർമസ്ഥലയെ അപകീർത്തിപ്പെടുത്താൻ ചിന്നയ്യ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതാണെന്ന് കണ്ടെത്തിയതോടെ പോലീസ് ഇയാളെ പ്രതിയാക്കി കേസെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ്, പ്രകാശ് രാജ് അടക്കമുള്ള പ്രമുഖർ തന്നെ കരുവാക്കുകയായിരുന്നുവെന്ന പുതിയ വെളിപ്പെടുത്തലുമായി പ്രതി കോടതിയിലെത്തിയിരിക്കുന്നത്.ഹർജി പ്രകാരം, തലയോട്ടിയുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയതിന് പിന്നാലെ തന്നെ കേരളത്തിലെ ഒരു റിസോർട്ടിലേക്ക് കൊണ്ടുപോയതായി ചിന്നയ്യ ആരോപിക്കുന്നു. അവിടെ വെച്ച് നടൻ പ്രകാശ് രാജുമായി ഫോണിൽ സംസാരിക്കാൻ അവസരമൊരുക്കിയെന്നാണ് ഇയാളുടെ അവകാശവാദം.
പ്രകാശ് രാജ് തമിഴിലാണ് സംസാരിച്ചതെന്നും ഗിരീഷ് മട്ടന്നവർ നിർദ്ദേശിക്കുന്നത് പോലെ പ്രസ്താവനകൾ നൽകാൻ ആവശ്യപ്പെട്ടതായും ഹർജിയിൽ പറയുന്നു. കൂടാതെ, ബംഗ്ലേഗുഡ്ഡയിൽ ഖനനം നടത്തേണ്ട സ്ഥലങ്ങൾ കണ്ടെത്താൻ ചിന്നയ്യയോട് ആവശ്യപ്പെട്ടതായും ഇതിനായുള്ള ചിലവുകൾ സർക്കാർ ഫണ്ടിൽ നിന്ന് ഉപയോഗിക്കുമെന്ന് പറഞ്ഞതായും ഹർജിയിൽ ആരോപണമുണ്ട്.പദ്ധതി വിജയിച്ചാൽ സാമൂഹിക പ്രവർത്തകർ തനിക്ക് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നതായും ചിന്നയ്യ ആരോപിക്കുന്നു.
സാമൂഹിക പ്രവർത്തകനായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ, വിത്തൽ ഗൗഡ, ജയന്ത്, യൂട്യൂബർമാരായ സമീർ എം.ഡി, അജയ്, ദിനേഷ് തുടങ്ങിയവർ സ്ഥലങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) കാണിച്ചുകൊടുക്കാൻ തനിക്ക് നിർദ്ദേശം നൽകിയിരുന്നതായി ചിന്നയ്യ അവകാശപ്പെട്ടു. സഹകരിക്കാൻ വിസമ്മതിച്ചാൽ ഭാര്യയെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇയാൾ ആരോപിക്കുന്നു. എന്നാൽ ചിന്നയ്യ ചൂണ്ടിക്കാണിച്ച സ്ഥലങ്ങളിൽ നിന്ന് മനുഷ്യന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല.
തനിക്ക് നൽകിയ പ്രസ്താവനകൾ യൂട്യൂബ് ചാനലുകളിലൂടെ ആവർത്തിച്ചു പറയിപ്പിച്ച് വീഡിയോകൾ റെക്കോർഡ് ചെയ്തതായും ചിന്നയ്യ ആരോപിച്ചു.തന്നെ പിന്നീട് വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോവുകയും രേഖകളിൽ ഒപ്പിടുവിക്കുകയും നിയമപരമായ നടപടികൾക്കിടയിൽ ചില പ്രസ്താവനകളിൽ ഉറച്ചുനിൽക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തതായി ചിന്നയ്യ ഹർജിയിൽ ആരോപിക്കുന്നു.ഒടുവിൽ സത്യം വെളിപ്പെടുത്താൻ താൻ തീരുമാനിക്കുകയായിരുന്നുവെന്നും ഗൂഢാലോചനയെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) മൊഴി നൽകിയതായും അദ്ദേഹം അവകാശപ്പെട്ടു.
മൊഴി നൽകിയിട്ടും താൻ ആരോപണം ഉന്നയിച്ചവർക്കെതിരെ നടപടിയുണ്ടായില്ലെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചു. അധികാരികളിൽ നിന്ന് അന്വേഷണ പുരോഗതി റിപ്പോർട്ട് ലഭിച്ച ശേഷം കർണാടക ഹൈക്കോടതി കേസ് വിശദമായി പരിശോധിക്കും.