ശബരിമല സ്വർണ്ണപ്പാളി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദത്തിൽ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചു അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. 2025-ൽ ഹൈക്കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ ശബരിമലയിൽ നിന്ന് സ്വർണ്ണപ്പാളികൾ ഇളക്കിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്.
കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് എസ്‌ഐടി. ഇതിനു മുന്നോടിയായി ദേവസ്വം ഭരണസമിതിയുടെ തീരുമാനങ്ങളിലെ അവ്യക്തതകളും ചട്ടലംഘനങ്ങളും സംബന്ധിച്ച് വ്യക്തത വരുത്താനാണ് മുൻ പ്രസിഡന്റിനെയും അംഗത്തെയും വീണ്ടും ചോദ്യം ചെയ്യുന്നത്. സന്നിധാനത്തെ സ്വർണ്ണപ്പാളികളിൽ നിന്ന് പുതിയ സാമ്പിളുകൾ ശേഖരിക്കാൻ എസ്‌ഐടി സംഘം ശബരിമലയിലെത്തും. 2025-ലെ കൈമാറ്റവും 2019-ലെ ദ്വാരപാലക ശിൽപ്പത്തിന്റെയും കട്ടിളപ്പാളികളുടെയും വിവാദവും തമ്മിൽ ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ നിന്ന് ലഭിച്ച ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് എസ്‌ഐടിക്ക് ലഭിച്ചിട്ടുണ്ട്. സ്വർണ്ണപ്പാളികൾ അപ്പാടെ മാറ്റിയിട്ടില്ലെന്നും, പകരം പാളികളിൽ പൂശിയ സ്വർണ്ണമാണ് നഷ്ടപ്പെട്ടതെന്നുമാണ് പ്രാഥമിക കണ്ടെത്തൽ. ഇതിനിടയിൽ, കേസിൽ പ്രതിചേർക്കപ്പെട്ട മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അസുഖബാധിതനായി അന്തരിച്ചത് കേസ് നടപടികളിൽ ചർച്ചയായിട്ടുണ്ട്.
കേസ് അന്വേഷണം അന്തിമഘട്ടത്തിലെത്തി നിൽക്കെ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിന്റെ അഭിഭാഷകനായിരുന്ന കെ.ബി. പ്രദീപിനെ ദേവസ്വം സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചത് വലിയ രാഷ്‌ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
















