ന്യൂ ഡൽഹി: തൃണമൂൽ കോൺഗ്രസിനെ പിളർപ്പിന്റെ വക്കിലെത്തിച്ചുകൊണ്ട് വിമത എംപിമാർ നാളെ ദില്ലിയിൽ യോഗം ചേരാനൊരുങ്ങുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി നാളെ ദില്ലിയിലെത്തി വിമത എംപിമാരുമായി കൂടിക്കാഴ്ച നടത്തും . ഈ നിർണ്ണായക കൂടിക്കാഴ്ചയ്‌ക്ക് ശേഷം തങ്ങൾക്കായി ലോക്സഭയിൽ പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകാനാണ് വിമത ക്യാമ്പിന്റെ തീരുമാനം. ഇതിനായി നിയമവിദഗ്ധരുമായി വിമതപക്ഷം ചർച്ചകൾ പൂർത്തിയാക്കി കഴിഞ്ഞു.
കഴിഞ്ഞ ദിവസം പുറത്തുവന്ന കത്തിൽ 19 എംപിമാർ ഒപ്പുവെച്ചിട്ടുണ്ട്, എന്നാൽ തങ്ങൾക്ക് 20 എംപിമാരുടെ പിന്തുണയുണ്ടെന്നാണ് വിമത ക്യാമ്പ് അവകാശപ്പെടുന്നത്. കക്കോലി ഘോഷ് ദസ്തിദാറിനെ പാർലമെന്ററി പാർട്ടി നേതാവായും ശതാബ്ദി റോയിയെ ഉപനേതാവായും അംഗീകരിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്ന അവകാശവാദം ഉന്നയിച്ച് സ്പീക്കറെ കാണാൻ മറ്റന്നാൾ വിമതർ സമയം തേടിയിട്ടുണ്ട്. തൃണമൂൽ കോൺഗ്രസിന് ആകെ 28 ലോക്സഭാ എംപിമാരുള്ളതിൽ 12 പേർ മാത്രമാണ് നിലവിൽ മമത ബാനർജിക്കൊപ്പമുള്ളത്.
വിമതരുടെ നീക്കത്തെ അതിരൂക്ഷമായാണ് മമത പക്ഷം നേരിടുന്നത്. വിമത എംപിമാരെ വഞ്ചകരെന്ന് വിശേഷിപ്പിച്ച മഹുവ മൊയ്ത്ര, അവർ രാജിവെച്ച് ബിജെപി ടിക്കറ്റിൽ മത്സരിക്കണമെന്ന് വെല്ലുവിളിച്ചു. അമിത് ഷായുടെ മേൽനോട്ടത്തിൽ നടക്കുന്ന ‘ഓപ്പറേഷൻ താമര’യാണ് ഇതിന് പിന്നിലെന്ന് കീർത്തി ആസാദ് എംപിയും ആരോപിച്ചു. ലോക്സഭയിലെ അംഗബലം വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന എൻഡിഎയ്‌ക്ക് വിമതരുടെ ഈ നീക്കം വലിയ നേട്ടമായി മാറും.
സംസ്ഥാന രാഷ്‌ട്രീയത്തിൽ എംഎൽഎമാരും വലിയ തോതിൽ മറുകണ്ടം ചാടുന്നുണ്ട്. നിലവിൽ 80 എംഎൽഎമാരിൽ 64 പേരും പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമതപക്ഷത്താണ്. ആദ്യഘട്ടത്തിൽ 58 എംഎൽഎമാരായിരുന്നു ഉണ്ടായിരുന്നത്, എന്നാൽ ഇപ്പോൾ ആ സംഖ്യ 64 ആയി ഉയർന്നിരിക്കുകയാണ്. ഇത് മമത ബാനർജി സർക്കാരിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന വിധത്തിലേക്ക് കാര്യങ്ങൾ എത്തിച്ചിട്ടുണ്ട്.
















