Football

ഫിഫ ലോകകപ്പ് 2026: ജിമിനസിന്റെ രണ്ടാം ജന്മത്തിന് ഗോള്‍ പ്രൗഢി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മെക്‌സിക്കോ സിറ്റി്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മെക്‌സിക്കോയ്‌ക്കായി പിറന്ന രണ്ടാം ഗോളിന് ഒരു രണ്ടാം ജന്മത്തിന്റെ പ്രൗഢികൂടിയുണ്ടായിരുന്നു. പതിനായിരക്കണക്കിന് ആരാധകര്‍ക്ക് മുന്‍പില്‍ റൗള്‍ ജിമിനസ് അക്ഷരാര്‍ഥത്തില്‍ പ്രൗഢിയോടെ, ആത്മവിശ്വാസത്തോടെ തിരിച്ചുവരികയായിരുന്നു.

2020 നവംബറില്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ വുള്‍വര്‍ഹാംപ്ടണ്‍ വാണ്ടേഴ്‌സിനു വേണ്ടി കളിക്കുമ്പോള്‍ എതിരാളികളായിരുന്ന ആഴ്‌സണലിന്റെ ഡിഫന്‍ഡര്‍ ഡേവിഡ് ലൂയീസുമായി കൂട്ടിയിടിച്ച ആഘാതത്തില്‍ അദ്ദേഹത്തിന് തലയോട്ടിക്ക് പൊട്ടല്‍ സംഭവിച്ചു. തുടര്‍ന്ന് ആ മുറിവ് തലച്ചോറിനെ ബാധിക്കുകയും ജീവനു തന്നെ ഭീഷണിയാവുകയും ചെയ്തു. ആ പരിക്കിനിന്ന് പിന്നീട് റൗള്‍ തിരിച്ചു വരുമോ എന്നുപോലും പലരും സംശയിച്ചു. തലയ്‌ക്കേറ്റ പരിക്കില്‍ അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയനായ റൗള്‍ പിന്നീട് എട്ടുമാസത്തോളും ഫുട്‌ബോളില്‍നിന്ന് മാറി നില്‍ക്കുകയായിരുന്നു. 2026ല്‍ അച്ഛന്റെ വിയോഗം തന്നെ വലച്ചെങ്കിലും മാനസിക സംഘര്‍ഷങ്ങളെ വെല്ലുവിളിച്ചുകൊണ്ട് അദ്ദേഹം തിരിച്ചുവന്നു. ഒടുവില്‍ ഇതാ എല്ലാ തിരിച്ചടികള്‍ക്കും അവസാനമുണ്ടെന്നും എത്ര താഴേക്കുപതിച്ചാലും ഉയിര്‍ത്തെഴുന്നേല്‍പ്പാ സാധ്യമാണെന്നുമുള്ള സന്ദേശം നല്‍കിയാണ് അദ്ദേഹം മെക്‌സിക്കോക്കായി ഗോള്‍ നേടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിന്റെ 67ാം മിനുട്ടില്‍ ഗോള്‍ പിറന്നപ്പോള്‍ സ്‌റ്റേഡിയം കണ്ടത് വികാരഭരിതനായ റൗളിനെയായിരുന്നു. ആകാശത്തേക്ക് വിരല്‍ ചൂണ്ടി ആ ഗോള്‍ പിതാവിനായി സമര്‍പ്പിച്ചു. ഈ ലോകകപ്പില്‍ കണ്ട മനോഹര കാഴ്ച. ലോകകപ്പ് ഉദ്ഘാടന ദിവസത്തെ താരം ജിമിനസ് തന്നെ.

Recent Posts