Kerala

ഗണേഷ് കുമാര്‍ ഗതാഗതമന്ത്രിയായിരിക്കെ കെഎസ്ആര്‍ടിസിയില്‍ കോടികളുടെ തട്ടിപ്പ്; ഒരേ ദിവസം ഒരേ മോഡല്‍ ബസുകള്‍ പലവിലയ്‌ക്ക് വാങ്ങി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കെ.ബി. ഗണേഷ് കുമാര്‍ ഗതാഗതമന്ത്രിയായിരിക്കെ ബസ് വാങ്ങിയ ഇനത്തില്‍ കെഎസ്ആര്‍ടിസിയില്‍ നടന്നത് വന്‍ തട്ടിപ്പ്. ഒരേ ദിവസം തന്നെ ഒരേ മോഡല്‍ ബസുകള്‍ വാങ്ങിയത് പല വിലയ്‌ക്ക്. വന്‍ ക്രമക്കേട് നടന്നിട്ടും ഇതുമായി ബന്ധപ്പെട്ട് യാതൊരുവിധത്തിലുള്ള അന്വേഷണമോ ഓഡിറ്റോ നടന്നിട്ടുമില്ല.

ടാറ്റ കമ്പനിയുടെ 181 ബസുകള്‍ വാങ്ങിയതിലെ കണക്കുകളിലെ പൊരുത്തക്കേടാണ് പുറത്തെത്തിയത്. 2025 നവംബര്‍ 21ന് കെഎസ്ആര്‍ടിസി ഒരു ബസിന് 29,82,015 രൂപ നിരക്കില്‍ എട്ട് ബസുകള്‍ വാങ്ങിയിരുന്നു. അന്നുതന്നെ ഈ മോഡലിലെ അഞ്ച് ബസുകള്‍ 27,74,593 രൂപയ്‌ക്കും വാങ്ങിയിട്ടുണ്ട്. ഉയര്‍ന്ന വിലയ്‌ക്ക് ബസുകള്‍ വാങ്ങിയതിലൂടെ ഒരു ബസിന് 2,07,422 രൂപവീതം 16,59,376 രൂപയാണ് ഒരു ദിവസത്തെ ബസ് വാങ്ങലിലൂടെ മാത്രം തട്ടിയെടുത്തത്.

2025 നവംബറിലും ഡിസംബറിലും ഇത്തരത്തില്‍ തട്ടിപ്പ് നടന്നിട്ടുണ്ട്. എട്ട് ബസുകള്‍ വില കുറച്ചും 16 ബസുകള്‍ അധികവില നല്‍കിയും വാങ്ങി. ഡിസംബര്‍ 13ന് ഒരേ മോഡല്‍ ബസുകള്‍ 27 ലക്ഷത്തിനും, 30 ലക്ഷത്തിനും വാങ്ങിയിട്ടുണ്ട്. 2026 ഫെബ്രുവരി വരെ നടത്തിയ പര്‍ച്ചേസില്‍ ഇത്തരം ക്രമക്കേടുകള്‍ നിരവധി കാണാനാകും. 27,74,593 രൂപ നിരക്കില്‍ 14 ബസുകള്‍ വാങ്ങിയപ്പോള്‍ 27,96,718 രൂപ നിരക്കില്‍ വാങ്ങിയത് 30 ബസുകള്‍, 29,82,015 രൂപ നിരക്കില്‍ 54 ബസുകള്‍ വാങ്ങി. 30,05,799 രൂപ നിരക്കില്‍ 83 ബസുകളാണ് വാങ്ങിയത്. ഇങ്ങനെ 181 ബസുകള്‍ വാങ്ങിയതിലൂടെ നാലുകോടിയിലേറെ തട്ടിപ്പ് നടന്നതായാണ് സൂചന.

കൂടുതല്‍ വാഹനങ്ങള്‍ ഒരുമിച്ച് വാങ്ങുമ്പോള്‍ വിലയില്‍ വലിയ കിഴിവുണ്ടാകും. ഇതൊന്നും കണക്കില്‍ കാണിക്കാറില്ലെന്ന് മാത്രം. ഇത് ഇപ്പോള്‍ പുറത്തുവന്ന തട്ടിപ്പുമാത്രം. ഇത്തരം തട്ടിപ്പുകള്‍ മുമ്പും നടന്നതായി ആരോപണമുയര്‍ന്നിരുന്നു. അന്ന് സംശയം ഉന്നതരിലേക്ക് വരെ നീണ്ടെങ്കിലും യാതൊരുവിധ അന്വേഷണവുമില്ലാതെ രാഷ്‌ട്രീയ സംരക്ഷണത്തോടെ കേസ് ഒതുക്കുകയായിരുന്നു. എന്നാല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് ഗതാഗത മന്ത്രി സി.പി. ജോണ്‍ പ്രതികരിച്ചത്.

Recent Posts