
ന്യൂദൽഹി: കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് എന്നിവരുൾപ്പെടെ 24 നേതാക്കൾ വ്യാഴാഴ്ച രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 24 സീറ്റുകളിൽ 19 എണ്ണം ബിജെപി നയിക്കുന്ന എൻഡിഎ നേടി, ബാക്കി അഞ്ച് സീറ്റുകൾ കോൺഗ്രസ് നേടി.
എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥികൾക്ക് റിട്ടേണിംഗ് ഉദ്യോഗസ്ഥർ വിജയ സർട്ടിഫിക്കറ്റുകൾ കൈമാറി. ജാര്‍ഖണ്ഡിലെ 2 സീറ്റിലേക്കും മിസോറമിലെ ഒരു സീറ്റിലേക്കുമുള്ള വോട്ടെടുപ്പ് ഈ മാസം 18 ന് നടക്കും. കര്‍ണാടകയില്‍ മൂന്ന് സീറ്റ് കോണ്‍ഗ്രസും ഒരെണ്ണം ബിജെപിയും നേടി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി സെക്രട്ടറി മന്‍സൂര്‍ അലി ഖാന്‍, എഐസിസി വക്താവ് പവന്‍ ഖേര എന്നിവരാണ് വിജയിച്ചത്.
ബിജെപിയുടെ പ്രൊഫ. എം നാഗരാജയും തെരഞ്ഞെടുക്കപ്പെട്ടു. മുന്‍പ്രധാനമന്ത്രി ദേവഗൗഡ ഒഴിഞ്ഞ സീറ്റിലാണ് ബിജെപിയുടെ വിജയം. ഗുജറാത്തിലെ നാലു സീറ്റും ബിജെപി നേടി. മുകേഷ് രത്‌വ, ജിതേന്ദ്ര കഞ്ജരിയ, മാന്‍സിങ് പര്‍മാര്‍, രാജു ശുക്ല എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആന്ധ്രയിലെ നാലു സീറ്റിം എന്‍ഡിഎ നിലനിര്‍ത്തി. ടിഡിപിയില്‍ നിന്ന് സന സതീഷ്, ബാഷ്യം രാമകൃഷ്ണ, ചിന്തകായല വിജയ് എന്നിവരും ജനസേന പാര്‍ട്ടിയില്‍ നിന്ന് ലിംഗമനേനി രമേശുമാണ് വിജയിച്ചത്.
മണിപ്പൂരിലെ ഏക സീറ്റില്‍ ബിജെപി സംസ്ഥാന അധ്യക്ഷ എ ശാരദാ ദേവിയും മേഘാലയയിലെ ഏക സീറ്റില്‍ എന്‍ഡിഎ സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയിലെ ജെയിംസ് പി കെ സാങ്മയും, അരുണാചല്‍ പ്രദേശില്‍ നിന്ന് ബിജെപിയിലെ തയ് തഗകും തെരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനില്‍ രണ്ടു സീറ്റുകള്‍ ബിജെപിയും ഒരു സീറ്റ് കോണ്‍ഗ്രസും നേടി.
മഹാരാഷ്‌ട്രയില്‍ സുനേത്ര പവാര്‍ രാജിവെച്ച ഒഴിവില്‍ എന്‍സിപിയിലെ രാജേന്ദ്ര ഹീരാലാല്‍ ജെയിനും, തമിഴ്‌നാട്ടില്‍ സിവി ഷണ്‍മുഖം രാജിവെച്ച ഒഴിവില്‍ കോണ്‍ഗ്രസിലെ പ്രവീണ്‍ ചക്രവര്‍ത്തിയും വിജയിച്ചു. ഒഡീഷയില്‍ നിന്ന് ബിജെപിയുടെ ദേബാശിഷ് സാമന്തറായ് വീണ്ടും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.