കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് മുദ്രവെച്ച കവറിൽ രജിസ്ട്രാർക്ക് കൈമാറാൻ ഹൈക്കോടതി നിർദ്ദേശിച്ചു. അതിജീവിതയുടെ ആവശ്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും ഹൈക്കോടതി അറിയിച്ചു. കോടതികളുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചതിൽ പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം.
മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ ഹൈക്കോടതി മേൽനോട്ടത്തിൽ സൈബർ ഫൊറൻസിക് വിദഗ്ധരടങ്ങുന്ന സംഘം അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് അതിജീവിത ഹർജി നൽകിയത്. ഈ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. മെമ്മറി കാർഡ് നിയമവിരുദ്ധമായി തുറന്നു പരിശോധിച്ചെന്ന വിഷയത്തിൽ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് വസ്തുതാവിരുദ്ധവും നിയമപരമായി നിലനിൽക്കാത്തതുമാണെന്നും അതീജിവിത ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവർ ഈ ഹർജി പരിഗണിക്കുന്നതിൽ നിന്നും നേരത്തെ പിന്മാറിയിരുന്നു. ജസ്റ്റിസ് സി.എസ് ഡയസിന്റെ ബെഞ്ചിലാണ് കേസ് പരിഗണനയ്‌ക്കായി എത്തിയത്. വിചാരണക്കോടതിയിലെ ചില ഉദ്യോഗസ്ഥർ മെമ്മറി കാർഡ് പരിശോധിച്ചത് സ്വകാര്യതയുടെ ലംഘനമാണെന്നും ഇത് അട്ടിമറിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടന്നെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവറാണ് അതിജീവിതയ്‌ക്കായി ഹാജരാകുന്നത്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ മൂന്നു തവണ മെമ്മറി കാർഡ് തുറന്നു പരിശോധിച്ചതായി ഫോറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു.















